ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളില്‍ വിതുമ്പലൊടുങ്ങാത്ത ഹൃദയവുമായി സുധീഷിന്റെ കുടുമ്പം

ലഡാക്ക് മേഖലയിലെ സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച സൈനികന്‍ സുധീഷിന്റെ നാലുമാസം പ്രായമുള്ള മകളാണു മീനാക്ഷി. രാജ്യം സുഖമായുറങ്ങാന്‍ അതിര്‍ത്തിയില്‍ ഉറക്കമിളച്ചു കാവല്‍നില്‍ക്കവെ മഞ്ഞുപാളികള്‍ക്കിടയില്‍ മാഞ്ഞുപോയ അച്ഛന്‍. കാലം മീനാക്ഷിക്കു പറഞ്ഞുകൊടുക്കുന്നത് ഇതായിരിക്കും.
വിതുമ്പലൊടുങ്ങാത്ത ഹൃദയവുമായി കഴിയുന്ന അമ്മ ശാലുമോളുടെ അടുത്തു മീനാക്ഷി കാല്‍ത്തള കിലുക്കി കിടക്കുന്നു. ആ പാല്‍പ്പുഞ്ചിരി കാണുന്നവരുടെ കണ്ണുകളില്‍ കണ്ണീരൊടുങ്ങുന്നില്ല. സെപ്റ്റംബര്‍ 30നാണു മീനാക്ഷി പിറന്നത്. പ്രസവസമയത്ത് അല്‍പം ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ശാലുവിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞുവെങ്കിലും സുധീഷിനു വരാനായില്ല. സിയാച്ചിനില്‍ മരവിക്കുന്ന തണുപ്പിലും വെന്തുരുകിയ മനസ്സുമായി സുധീഷ് കഴിഞ്ഞു.
സൈനിക പോസ്റ്റിലെ ലാന്‍ഡ് ഫോണില്‍ നിന്നു വീട്ടുകാരോടു സംസാരിക്കാനാകുന്നതു നിമിഷങ്ങള്‍ മാത്രം. പ്രാര്‍ഥനകള്‍ക്കൊടുവില്‍ സുധീഷ് അറിഞ്ഞു, താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. മൂന്നാം നാള്‍ ശാലുവിനോടു ഫോണില്‍ സംസാരിച്ചപ്പോള്‍ സുധീഷ് പറഞ്ഞു, നമ്മളുടെ മോള്‍ക്കു മീനാക്ഷിയെന്നു പേരിടാം. നൂലുകെട്ടു ചടങ്ങില്‍ മകളുടെ ചെവിയില്‍ ശാലു വിളിച്ചു, മോളേ മീനാക്ഷീ... അപ്പോഴും രാജ്യസുരക്ഷാ ദൗത്യവുമായി ഇമവെട്ടാതെ അതിര്‍ത്തിയില്‍ തണുത്തുവിറച്ചു കിടക്കുകയായിരുന്നു ആ അച്ഛന്‍. ദിവസവും സുധീഷ് വീട്ടിലേക്കു വിളിക്കും. മകളുടെ വിശേഷങ്ങള്‍ അറിയാനുള്ള തിടുക്കത്തോടെ സംസാരിക്കും. എങ്കിലും മകളെ കാണാനായി എപ്പോള്‍ വരാനാകുമെന്നു സുധീഷിനു നിശ്ചയമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ മൂന്നിനുശേഷം മണ്‍റോത്തുരുത്ത് നെന്മേനി വടക്ക് കൊച്ചൊടുക്കത്തുവീട്ടിലെ നിലവിളക്കില്‍ നറുതിരി തെളിഞ്ഞിട്ടില്ല. ആ ദിവസം സന്ധ്യയ്ക്കാണു സുധീഷ് അപകടത്തില്‍പ്പെട്ടുവെന്ന വിവരം ലഭിക്കുന്നത്. സുധീഷിന്റെ സൈനികനായ സുഹൃത്തു വിളിച്ച് അറിയിക്കുകയായിരുന്നു. ഫോണ്‍ എടുത്ത സുധീഷിന്റെ അച്ഛന്‍ ബ്രഹ്മപുത്രന്‍ മൗനത്തോടെ കസേരയില്‍ വന്നിരുന്നു. ഭാര്യ പുഷ്പവല്ലി എന്താണു കാര്യമെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിച്ചില്ല. കാര്‍ഗിലില്‍ ജോലി ചെയ്യുന്ന സുധീഷിന്റെ ജ്യേഷ്ഠന്‍ സുരേഷ് വിളിച്ചു. താന്‍ വീട്ടിലേക്കു വരുന്നുവെന്ന് അച്ഛനോടു പറഞ്ഞു. സുധീഷ് രക്ഷപ്പെടുമെന്നു സുരേഷിന്റെ ആത്മവിശ്വാസം അറിഞ്ഞപ്പോള്‍ ബ്രഹ്മപുത്രന്‍ ദൈവത്തെ വിളിച്ചു.
കൂലിപ്പണിയെടുത്തു മൂന്നു മക്കളെ വളര്‍ത്തി. രണ്ടുപേര്‍ സൈന്യത്തില്‍. മകള്‍ സുരേഖ കുണ്ടറ കെഎസ്എഫ്ഇയില്‍ ജോലി ചെയ്യുന്നു. വിയര്‍പ്പൊഴുക്കിയതിനു ഫലമായി മൂന്നുമക്കള്‍ക്കും മാന്യമായ ജീവിതം ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു ബ്രഹ്മപുത്രന്‍. പ്രായം അറുപതുകഴിഞ്ഞതിന്റെ അവശതകള്‍ ഉണ്ടെങ്കിലും മക്കളെ ഓര്‍ത്തു സ്വസ്ഥമായി കഴിയാമെന്ന മോഹത്തിനുമേല്‍ വിധി കരിമ്പടം വിരിച്ചു. പിറ്റേന്നു സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു, സുധീഷ് ഇനി ജീവനോടു മടങ്ങിവരില്ല.
സംഭവത്തിന് ഒരാഴ്ച മുന്‍പു സുധീഷ് വിളിച്ചിരുന്നു. വീടിനടുത്തുള്ള മുളച്ചന്തറ ക്ഷേത്രത്തില്‍ 29ന് ഉല്‍സവം തുടങ്ങും. അപ്പോള്‍ വരുമോയെന്നു ബ്രഹ്മപുത്രന്‍ ചോദിച്ചു. -50 ഡിഗ്രി തണുപ്പില്‍ കഴിയുന്നതിനാല്‍ ചെറിയൊരു ഇടവേളയില്‍ വീട്ടില്‍ വന്നാല്‍ മടങ്ങിയെത്തുമ്പോള്‍ അസുഖം വരാന്‍ സാധ്യത ഉണ്ടെന്നാണു സുധീഷ് പറഞ്ഞത്.
ഏപ്രില്‍ ഒന്‍പതിന് എത്തുമെന്ന് അച്ഛന് ഉറപ്പുകൊടുത്തു. അല്‍പനേരം കഴിഞ്ഞു വീണ്ടും വിളിച്ചു ശാലുവിനോടു മകളുടെ വിശേഷങ്ങള്‍ ചോദിച്ചു. പിന്നീടു സുധീഷിന്റെ ശബ്ദം ആ വീട്ടിലേക്കു വന്നിട്ടില്ല. എസ്എന്‍ കോളജിലെ ബോട്ടണി ബിരുദകോഴ്‌സില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയാണു ശാലുമോള്‍. പ്രസവം കഴിഞ്ഞു ഒരുമാസമായപ്പോള്‍ പരീക്ഷയായിരുന്നു. ഇനിയിപ്പോള്‍ പരീക്ഷ എഴുതണോയെന്നു ബന്ധുക്കള്‍ സംശയിച്ചു. ഭാര്യയ്ക്കു സ്വന്തമായൊരു ജോലി വേണമെന്നു പറഞ്ഞ സുധീഷിന്റെ നിര്‍ബന്ധത്തിലാണു ശാലു പരീക്ഷാഹാളിലേക്കു പോയത്.
പട്ടാളക്കാരനാകണമെന്ന മകന്റെ മോഹം ദുര്‍വിധിയില്‍ ഒടുങ്ങിയതിന്റെ ഓര്‍മകളിലാണു ബ്രഹ്മപുത്രന്‍. മകന്‍ നാട്ടിലൊരു ജോലി കണ്ടെത്തണമെന്ന ബ്രഹ്മപുത്രന്റെ ആഗ്രഹത്തിനപ്പുറം സൈനികനെന്ന സ്വപ്നത്തിലേക്കാണു സുധീഷ് മാര്‍ച്ച് ചെയ്തത്. 17-ാം വയസ്സില്‍ ജോലിക്കു ചേര്‍ന്നു, 2002 മാര്‍ച്ചില്‍. അനുജന്റെ പ്രേരണയില്‍ മൂന്നാം മാസം ജ്യേഷ്ഠന്‍ സുരേഷ് സൈനികവേഷമണിഞ്ഞു. സിയാച്ചിന്‍ സംഭവം ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണു സുരേഷ് അറിയുന്നത്. കാര്‍ഗിലില്‍ നിന്നു ലഡാക്കിലെ സൈനിക ആസ്ഥാനത്തേക്കുവിളിച്ചു. തന്റെ സഹോദരനും സിയാച്ചിനില്‍ ഉണ്ടെന്നു പറഞ്ഞ സുരേഷിനെ ഉദ്യോഗസ്ഥര്‍ ആശ്വസിപ്പിച്ചു.
മണിക്കൂറുകള്‍ക്കുശേഷം വന്ന മറുപടി കൂടപ്പിറപ്പിന്റെ വിയോഗ വിവരമായിരുന്നു. ഹവില്‍ദാര്‍ മേജറാണു സുരേഷിനോടു നാട്ടിലേക്കു മടങ്ങാന്‍ നിര്‍ദേശിച്ചത്. മരിച്ചുവെന്നു വിവരം ലഭിച്ചുവെങ്കിലും തിരച്ചില്‍ തുടരുന്നതിനാല്‍ അനിയന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷ കൈവിട്ടില്ല. അതിനാല്‍ വിളിച്ച എല്ലാവരോടും പറഞ്ഞു, അവന്‍ മരിച്ചുവെന്നു പറയാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























