ചന്ദ്രബോസ് വധക്കേസ്: നിസാമിന് അനുകൂലമായി അമല്‍ മൊഴി മാറ്റി; കോടതിയെ തെറ്റധരിപ്പിച്ചതിന് അമലിനെതിരെ കേസെടുക്കും

ചന്ദ്രബോസ് വധക്കേസില്‍ കേസിലെ സാക്ഷിയും ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിന്റെ ഭാര്യയുമായ അമലിനെതിരേ നടപടി ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കും. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നമ്പര്‍ ടു കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ അമല്‍ വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെതിരേ ഹര്‍ജി നല്‍കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത് പ്രോസിക്യൂഷനും അന്വേഷണോദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് . അമലിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തുക കോടതിയെ തെറ്റധരിപ്പിക്കാനായി മനപ്പൂര്‍വ്വം കള്ളം പറഞ്ഞെന്ന ചാര്‍ജ്ജാകും . അതായത് ഐപിസി 193 വകുപ്പ് പ്രകാരമുള്ള കുറ്റം. ഏഴ് വര്‍ഷം വരെ ഇതിന് പരമാവധി തടവ് ലഭിക്കാം. ഇതനുസരിച്ച് തിങ്കളാഴ്ച വിചാരണക്കോടതിയില്‍ അന്വേഷണോദ്യോഗസ്ഥനായ പേരാമംഗലം സിഐ പി.സി. ബിജുകുമാര്‍ ഹര്‍ജി നല്‍കും. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായി ഭര്‍ത്താവിന് അനുകൂലമായി മൊഴി നല്‍കിയ അമല്‍ കൂറുമാറിയതായി വിചാരണക്കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു. കള്ളസാക്ഷി പറഞ്ഞതിന് അമലിനെതിരേ നടപടി തുടരാമെന്ന് കേസില്‍ ശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍ കള്ളസാക്ഷിക്ക് എതിരെ പ്രോസിക്യൂഷന്‍ നിലപാട് കടുപ്പിച്ചപ്പോള്‍ അമല്‍ കുടുങ്ങി. അങ്ങനെ ചന്ദ്രബോസിന്റെ മരണത്തിന് നിസാമിന് നിശബ്ദമായ സഹായമൊരുക്കിയ അമലും ഇനി പ്രതിക്കൂട്ടില്‍ കയറും. ചന്ദ്രബോസ് കേസില്‍ മജിസ്‌ട്രേട്ടിന് മുന്നില്‍ അമല്‍ മൊഴി നല്‍കി. അങ്ങനെയാണ് കേസില്‍ സാക്ഷിയായത്. മജിസ്‌ട്രേട്ടിന് മുന്നില്‍ സത്യം പറയാനുള്ള എല്ലാ സാഹചര്യവുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം പോലും മറികടക്കാനുള്ള നിയമപരമായ വഴിയാണ് അത്. ഇവിടെ സാക്ഷിയാകാന്‍ വേണ്ടി അമല്‍ സത്യം പറഞ്ഞു. വിചാരണ സമയത്ത് കോടതിയില്‍ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കള്ളവും. കേസിലെ സാക്ഷികാളാരും കൂറുമാറാതെ വന്നതോടെ അമല്‍ വെട്ടിലായി. ഇതോടെ അമലിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഉദയഭാനും ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. പ്രതിയെ സാക്ഷിയാക്കിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ നേര്‍ ചിത്രമായിരുന്നു ചന്ദ്രബോസ് കൊലക്കേസ് വിചാരണയില്‍ കണ്ടതെന്ന വിലയിരുത്തല്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതുകൊണ്ട് അമലിന് പരമാവധി ശിക്ഷ ഈ കേസില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സാധാരണ ഗതിയില്‍ സാക്ഷി മൊഴി മാറ്റിയാലും കടുത്ത നടപടികള്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാറില്ല. ഇവിടേയും അതുണ്ടാകുമെന്ന് കരുതിയാണ് അമല്‍ കള്ളസാക്ഷി പറഞ്ഞത്. എന്നാല്‍ സ്വാധീനത്തിന് വിധേയനാകാത്ത പ്രോസിക്യൂട്ടര്‍ സിപി ഉദയഭാനു കാര്യങ്ങള്‍ മാറ്റി മറിച്ചു. കള്ളസാക്ഷി പറഞ്ഞ അന്നു തന്നെ അമലിനെതിരെ കേസ് എടുക്കണമെന്ന് ഉദയഭാനും വാദിച്ചു. ഇതാണ് അംഗീകരിക്കപ്പെട്ടത്. അത്തരമൊരു വാദം ഉദയഭാനും ഉന്നയിച്ചില്ലായിരുന്നുവെങ്കില്‍ കോടീശ്വര പുത്രിക്ക് രക്ഷയാകുമായിരുന്നു. അങ്ങനെ ചന്ദ്രബോസിന്റെ കൊലയ്ക്ക് കൂട്ടുനിന്നുവെന്ന് ആരോപണ വിധേയയായ അമലും ഇതേ കേസില്‍ പ്രതിയാവുകയാണ്.
ചന്ദ്രബോസെന്ന പാവം സെക്യൂരിറ്റിക്കാരനെ നിസാമെന്ന മുതലാളി കൊല്ലുന്നത് നേരിട്ട് കണ്ടതില്‍ പ്രധാനികള്‍ രണ്ട് പേരാണ്. ശോഭാ സിറ്റിയിലെ ജീവനക്കാരനായ അനൂപും നിസാമിന്റെ ഭാര്യ അമലും. ഇതില്‍ ചന്ദ്രബോസിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുകയാണ് അമല്‍ ചെയ്തതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. അതുകൊണ്ട് തന്നെ അമലിനെ പ്രതിയാക്കണമെന്നും നിരീക്ഷണമുണ്ടായി. എന്നാല്‍ കോടീശ്വര പുത്രിയായ അമലിനെ കേസില്‍ പൊലീസ് പ്രതിചേര്‍ത്തില്ല. മറിച്ച് നിസാമിനെതിരെ കുറ്റാരോപണം ഉറപ്പിക്കാന്‍ കേസിലെ മുഖ്യ സാക്ഷിയാക്കി. അമലിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കന്‍ ലോകത്ത് ഒരിടത്തുമില്ലാത്ത വാദമാണ് പൊലീസ് ഉയര്‍ത്തിയത്. ചന്ദ്രബോസിന്റെ മരണമൊഴി കിട്ടാത്തതിനാല്‍ രണ്ട് ദൃക്‌സാക്ഷികള്‍ വേണമെന്നായിരുന്നു പൊലീസിന്റെ കണ്ടുപിടിത്തം.
അങ്ങനെ അമലിനെ അറസ്റ്റില്‍ നിന്നും ഒഴിവാക്കി. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ ഭാര്യ അമല്‍ 11ാം സാക്ഷിയാണ്. യഥാര്‍ത്ഥില്‍ കേസില്‍ കൂട്ടുപ്രതിയാണ് അമലയെന്നാണ് വിലയിരുത്തല്‍. ചന്ദ്രബോസിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തോക്ക് എടുത്തു കൊണ്ടു വരാന്‍ ഫോണിലൂടെ അമലിനോട് നിസാം ആവശ്യപ്പെടുകയായിരുന്നു. അതനുസരിച്ചാണ് അമല്‍ പ്രവര്‍ത്തിച്ചതെന്നാണ് ആക്ഷേപം. എന്നാല്‍ കേസ് അന്വേഷണത്തില്‍ തോക്ക് മാഞ്ഞു പോയി. ഉന്നത ഇടപെടലിലൂടെ ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും തര്‍ക്കവും കുറ്റപത്രത്തിലെത്തി. മുന്‍ വൈരാഗ്യവും ഉണ്ടായി. എന്നാല്‍ തോക്ക് വിഷയം കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വന്ന് തൊണ്ടി മുതലായി അത് ഏറ്റെടുക്കുക കൂടി ചെയ്തിരുന്നുവെങ്കില്‍ ചിത്രം മാറിയേനെ.
അമലയെ കേസില്‍ പ്രതി ചേര്‍ക്കുന്നതില്‍ നിന്ന് ഒഴിവാക്കി. അമലയുടെ മൊഴി രഹസ്യ കേന്ദ്രത്തില്‍ വച്ച് രേഖപ്പെടുത്തി. മജിസ്‌ട്രേട്ടിന് മുന്നലെത്തി പിന്നീട് മൊഴിയുമെടുത്തു. ഇതിലെല്ലാം പൊലീസ് രഹസ്യ സ്വഭാവം സൂക്ഷിക്കുകയും ചെയ്തു. പക്ഷേ വിചാരണ സമയത്ത് പ്രതീക്ഷിച്ചതു പോലെ അമല്‍ ഭര്‍ത്താവിന്റെ ഭാഗത്ത് ചേര്‍ന്നു. ഉദയഭാനു അപ്പോഴാണ് അമലിനെതിരെ കേസ് എടുക്കണമെന്ന ശക്തമായ വാദം ഉയര്‍ത്തിയത്. കോടതി മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കിയ മൊഴി മാറ്റി പറഞ്ഞതുകൊണ്ട് തന്നെ അത് അംഗീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























