കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...

ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്. കാണാതായ ആളുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ചേരമ്പാടി വനത്തിലാണ് ഹേമചന്ദ്രന്റേതെന്നു കരുതുന്ന മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. മൂന്ന് പേർ കസ്റ്റഡിയിലുള്ളതായാണ് വിവരം. മൃതദേഹം മറവു ചെയ്യാൻ സഹായിച്ചവരാണ് പിടിയിലായതെന്നാണ് വിവരം. കൂടുതൽ പേരിലേക്ക് അന്വേഷണം പുരോഗമിക്കുകയാണ്.
സാമ്പത്തിക തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. പ്രതികളിൽ ചിലർ വിദേശത്താണെന്നാണു വിവരം. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കും. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് ആണ് ഹേമചന്ദ്രൻ താമസിച്ചിരുന്നത്. ഒന്നര വർഷം മുമ്പ് കോഴിക്കോട്ടെ വീട്ടിൽ നിന്നും രണ്ട് പേർ ഹേമചന്ദ്രനെ കൂട്ടിക്കൊണ്ടുപോയി.
പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ കോഴിക്കോട് മെഡിക്കൽകോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷത്തിലാണ് വനത്തിൽ മൃതദേഹഭാഗം കണ്ടെത്തിയത്. കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി വയനാട്ടിലെത്തി.
ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ചേരമ്പാടിയിൽ കുഴിച്ചിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിൽ നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിലവിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 22 ദിവസം മുൻപാണ് മെഡി . കോളേജ് ഇൻസ്പെക്ടർ കേസ് ഏറ്റെടുത്ത് അന്വേഷിച്ചത്.
കലക്ടറിൽ നിന്ന് അനുമതി വാങ്ങി റവന്യൂ ഉദ്യോഗസ്ഥരുമായി പോയാണ് സ്ഥലത്ത് പരിശോധന നടത്തിയത്. മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നതായി പൊലീസ് പറയുന്നു. കാണാതായ വ്യക്തിയെ പ്രതികൾ ഫോൺ ചെയ്തത് ശബ്ദം മാറ്റി സ്ത്രീ ശബ്ദത്തിൽ വിളിച്ചിരുന്നു.ഇത് സൈബർ സെൽ തിരിച്ചറിഞ്ഞു. ഒന്നര വർഷം മുൻപ് മെഡിക്കൽ കോളേജ് പൊലീസ് ആണ് മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്തത്.
https://www.facebook.com/Malayalivartha