മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണത്തിൽ കോട്ടക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് കുഞ്ഞ് ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഇന്ന് രാവിലെ മൃതദേഹം കബറടക്കി.
ഒരു കൊച്ചു കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായ ഈ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം... ഇത്തരത്തിൽ ഗുരുതരമായ രീതികൾ പിന്തുടരുന്ന ആളുകളെ ആജീവനാന്തം തുറങ്കിലടക്കാനുള്ള നിയമനടപടികൾ സർക്കാർ സ്വീകരിക്കണം... എന്നാണ് പൊതുവികാരം ഉയരുന്നത്. വീട്ടിൽ വച്ച് തന്നേയായിരുന്നു കുഞ്ഞിന്റെ ജനനം. ഇത് സംബന്ധിച്ച് ഹറീറ അന്ന് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. അങ്ങനെ നമ്മുടെ യാതൊരു കൈകടത്തലും ഇല്ലാതെ, ശരീരത്തിന്റെ പ്രകൃതിപരമായ പ്രവർത്തനത്തിലൂടെ, വീട്ടിൽ സമാധാനാന്തരീക്ഷത്തിലുള്ള പ്രസവം എന്ന വലിയൊരു ആഗ്രഹം സാധിച്ചു. പടച്ച റബ്ബിന് ആയിരമായിരം ഷുക്റ് .
എനിക്ക് രണ്ടാമത്തെ ഗർഭം 9 മാസവും 12 ാം ദിവസവും തികഞ്ഞിരിക്കെ,
രാവിലെ എണീറ്റപ്പോൾ തന്നെ ചെറുതായ ലക്ഷണം തോന്നി. പ്രസവം ഇന്നുണ്ടാകുമെന്ന തോന്നൽ. വേദന വരാൻ കാത്തിരുന്ന എൻ്റെ മനസ്സിൽ യാതൊരു ബേജാറും ഇല്ലായിരുന്നു. പ്രസവിക്കാൻ പോകുന്നു എന്ന വല്ലാത്തൊരു സന്തോഷവും സമാധാനവും മാത്രം. ഞങ്ങളുടെ കുഞ്ഞുവിരുന്നുകാരനെ/ വിരുന്നുകാരിയെ വരവേൽക്കാനുള്ള ആകാംക്ഷയായിരുന്നു... സുബ്ഹ് നമസ്കാരം കഴിഞ്ഞ് പുലർച്ചെ തന്നെ കുളി കഴിച്ചു. പതിവില്ലാതെ ഒന്ന് കണ്ണെഴുതാനും മുടി ഭംഗിയിൽ കെട്ടിയൊതുക്കാനുമൊക്കെ തോന്നി. വുദു എടുത്ത് എല്ലാം എളുപ്പമാകാൻ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിച്ച് പ്രാർത്ഥിച്ചു. കുറച്ച് ഖുർആനും ഓതി ബാക്കി ഒരുക്കങ്ങളിലേക്ക് കടന്നു. ഉമ്മ (ഹസ്ബൻ്റിൻ്റെ ഉമ്മ) പുലർച്ചെ തന്നെ ഒരു രോഗിയെ സന്ദർശിക്കാൻ കുറച്ച് ദൂരം വരെ പോയതായിരുന്നു. വീട്ടിൽ ഞാൻ, മോൾ, നവാസ്ക്ക, ഉപ്പയും മാത്രം .. ഉമ്മ സമാധാനമായി പോയി വരട്ടെ എന്ന് കരുതി ലക്ഷണം തുടങ്ങിയ കാര്യം അറിയിച്ചില്ല.
വീട്ടിൽ കുറച്ചു ഭാഗങ്ങളെല്ലാം അടിച്ചുവാരി, തുടച്ചു. ബാത്റൂം കഴുകൽ കുളിയോടൊപ്പം കഴിച്ചിരുന്നു. വസ്ത്രങ്ങൾ അലക്കി ഉണക്കാനിട്ടു. അതിനിടയിൽ തലേന്ന് വിളിച്ച ഒരു patient വന്നു. അവരെ treatment (acupuncture) ചെയ്തു കൊടുത്ത് പറഞ്ഞയച്ചു. മോളെ കുളിപ്പിച്ചൊരുക്കി ഭക്ഷണം കൊടുത്ത് പ്രസവമാകുമ്പോഴേക്കും എൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാൻ റെഡിയാക്കി. അനിയനോട് ഉച്ചക്കുള്ള മീനും മറ്റു സാധനങ്ങളും വാങ്ങി ഉമ്മമ്മയേയും കൂട്ടി വരാൻ പറഞ്ഞു. വേദന തുടങ്ങിയാൽ സഹായത്തിന് ഉമ്മയേയും ഉമ്മമ്മയേയും വിളിക്കാനായിരുന്നു ഉദ്ദേശ്യം. ഉമ്മയോട് നിങ്ങളുടെ പണികളെല്ലാം കഴിഞ്ഞ് പതിയെ വന്നാൽ മതി എന്നും പറഞ്ഞു. പ്രസവവേദന കൂടി ഞാൻ കിടക്കുമ്പോഴേക്കും അവർക്ക് കഴിക്കാനുള്ള ഭക്ഷണവും ജ്യൂസും മറ്റുമെല്ലാം റെഡിയാക്കാമെന്ന് കരുതി.
അരി അടുപ്പത്തിട്ടു. മറ്റു വിഭവങ്ങളും ready ആക്കി. വേദന വരുമ്പോൾ ഇരിക്കും വീണ്ടും പണികളിൽ ഏർപ്പെടും. ചെയ്തുതീർക്കാൻ കരുതിയ ഏറെക്കുറെ പണികൾ എല്ലാം തീർത്തു. 1മണി ആയപ്പോഴേക്കും അനിയനും ഉമ്മമ്മയും എത്തി. അപ്പോഴേക്കും വേദനയുടെ കടുപ്പം കൂടി വരുന്നുണ്ടായിരുന്നു. എളുപ്പത്തിൽ മീൻ കായം തേച്ച് ചട്ടിയിലിട്ടു. ഒന്നേമുക്കാലിന് ഉപ്പ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ ഞാൻ അടുക്കളയിലുണ്ട്. വേദന തുടങ്ങിയത് ഉപ്പയോടും പറഞ്ഞിട്ടില്ല. ബാക്കി അടുക്കള ക്ലീനിങ്ങ് ഉമ്മമ്മാനെ ഏൽപ്പിച്ചു. നവാസ്ക്കയോട് കരിക്ക് വെട്ടാനും പറഞ്ഞു. രാവിലെ മുതൽ ഞാൻ ഒന്നും കഴിച്ചിരുന്നില്ല. എനിക്ക് വിശപ്പില്ലായിരുന്നു. മരുന്നോ ഗ്ലൂക്കോസോ ഒന്നുമില്ലാത്ത നമുക്ക് ക്ഷീണത്തിനുള്ള ഗ്ലൂക്കോസ് ഒന്നാന്തരം കരിക്ക് തന്നെ. റൂമിൽ പോയി പ്രസവത്തിനായുള്ള സാധനങ്ങളെല്ലാം എടുത്തു വെച്ചു. അപ്പോഴേക്കും 2 മണി.
വേദന മുറുകുമ്പോൾ കിടക്കുന്നതിലേറെ ഇരിക്കുന്നതിലാണ് എനിക്ക് കംഫർട്ട് തോന്നിയത്. അതിനാൽ കുറച്ചുസമയം തൂങ്ങിപ്പിടിച്ച് നിൽക്കുകയും ഇരിക്കുകയുമെല്ലാം ചെയ്തു. ഉമ്മമ്മ കൂടെ നിന്ന് പതിയെ തലോടി തന്നു. മൂന്നര വയസ്സായ എൻ്റെ മോളും ഇടക്ക് വന്ന് മുഖത്ത് തടവുകയും ഉമ്മ തരികയുമെല്ലാം ചെയ്യുന്നുണ്ട്. എൻ്റെ വേദന കണ്ട് ഉള്ളിൽ സങ്കടമുണ്ടെങ്കിലും അവളുടെ മുഖത്ത് കുട്ടി വരുന്നതിലുള്ള സന്തോഷമാണ്. ഏകദേശം 2.15 ആയപ്പോഴേക്കും കട്ടിലിന്മേൽ ഒരു സൈഡിൽ വിരിച്ചു കിടന്നു. നവാസ്ക്ക എൻ്റെ കൈ പിടിച്ച് കൂടെത്തന്നെയുണ്ടായിരുന്നു. വേദന ശക്തമായെങ്കിലും കുട്ടിയുടെ തല തിരിഞ്ഞിട്ടില്ല. ഇനിയും സമയമെടുക്കുമായിരിക്കും എന്ന് ഞാൻ സവാസ്ക്കയെ സമാധാനപ്പെടുത്തി. വേദന കൂടീട്ടുണ്ടെന്നറിഞ്ഞ് ഉമ്മയും ഉപ്പയും അനിയത്തിമാരും വീട്ടിൽ നിന്ന് പെട്ടെന്ന് പുറപ്പെട്ടിരുന്നു. 20 മിനിട്ട് കൊണ്ട് എത്തുന്ന ദൂരത്തിലാണ് എൻ്റെ വീട്. 2.50 ന് അവർ മുറ്റത്തെത്തിയപ്പോൾ നവാസ്ക്ക അവരെ കൂട്ടാൻ പുറത്തേക്ക് പോയി. അപ്പോഴും വയറിൽ തൊട്ടു നോക്കുമ്പോൾ തല തിരിഞ്ഞിട്ടോ കുട്ടി താഴ്ന്നിട്ടോ ഇല്ല എന്ന് തോന്നി. എന്നാൽ വേദന നല്ല കഠിനമാകുന്നുണ്ട്...
അവിടന്ന് രണ്ട് മിനിട്ട് പോലും എടുത്തില്ല. തല തിരിയാതെത്തന്നെ പെട്ടെന്ന് അടിയിൽ വന്ന് മുട്ടുകയും അടുത്ത വേദനയിൽ കുഞ്ഞ് പുറത്തെത്തുകയും ചെയ്തു. അനിയത്തി വാതിൽ തുറന്ന് വന്നതും കുഞ്ഞ് പുറത്തേക്കൊഴുകിയതും ഒപ്പമായിരുന്നു. പുറത്ത് ചാടുമ്പോൾ ഉമ്മമ്മയാണ് കുട്ടിയെ കൈകാട്ടി പിടിച്ചത്. അതുവരെ എൻ്റൊപ്പമുണ്ടായിരുന്ന നവാസ്ക്ക കുഞ്ഞ് പുറത്ത് വരുന്ന ആ നിമിഷത്തിൽ അവിടെയുണ്ടായില്ല. കുട്ടിയുടെ കരച്ചിൽ കേട്ടാണ് നവാസ്ക്കയും ഉമ്മയും റൂമിലേക്ക് ഓടി വന്നത്. മോളും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി സന്തോഷം പ്രകടിപ്പിച്ച് ഓടി വന്നു. എല്ലാവർക്കും സന്തോഷത്താലും കണ്ണീരാലും ചുവന്നു തുടുത്ത മുഖം... ഉമ്മ കുഞ്ഞിനെ തുടച്ചെടുത്ത് പിടിച്ചു തന്ന്, നവാസ്ക്ക ക്ലിപ്പ് അമർത്തി, ഞാൻ പൊക്കിൾകൊടി മുറിച്ചു. അനിയനും ഉപ്പമാരും വന്ന് കുഞ്ഞിനെ കണ്ടു. ജനനവിവരമറിഞ്ഞ് രോഗസന്ദർശനത്തിന് പോയ ഉമ്മയും പെട്ടെന്ന് ഓടിയെത്തി.
വളരെ കുറഞ്ഞ സമയം കൊണ്ട് വളരേ എളുപ്പത്തിലായിരുന്നു എൻ്റെ പ്രസവം. അൽഹംദുലില്ലാഹ് . Breech presentation ൽ കുഞ്ഞിക്കാലുകളാണ് ആദ്യം പുറത്തു വന്നത്. അപ്പോൾ തന്നെ ഒറ്റ സെക്കൻ്റിനുള്ളിൽ വളരെ സുഗമമായി, കുട്ടി മുഴുവനായും പുറത്തേക്ക് വന്നു. സുബ്ഹാനല്ലാഹ്.... വേദനയുടെ കാഠിന്യത്തിനപ്പുറം എത്ര സുഖമുള്ള അനുഭവം! സുഖപ്രസവം! അത്രത്തോളം ഓരോ നിമിഷവും ആസ്വദിച്ചനുഭവിച്ച എൻ്റെ ജീവിതത്തിലെ ഒരു മുഹൂർത്തം. പ്രസവം കഴിഞ്ഞ് പത്ത് മിനിട്ടിനുള്ളിൽ ചെറിയൊരു വേദനയോടു കൂടി മറുപിള്ളയും വന്നു. ഞാൻ എണീറ്റ് കുളിച്ച് ഞങ്ങളുടെ കുഞ്ഞു വിരുന്നുകാരനേയും കൂട്ടി അവൻ ഭൂമിയിലേക്ക് പിറന്നു വീണ ഞങ്ങളുടെ മുറിയിലെ കട്ടിലിൽ തന്നെ ഇരുന്ന് ഒരു ഫോട്ടോ എടുത്തു. അല്ലാഹുവിന് പറഞ്ഞാൽ തീരാത്ത ഹംദുകൾ...
ഇന്ന് ഹോസ്പിറ്റലുകളിലെ എല്ലാ വിധ സാങ്കേതികവിദ്യകളോടും കൂടി മാത്രം നടക്കുന്ന പ്രസവം എന്ന പ്രക്രിയ വളരേ സിമ്പിൾ ആയി വീട്ടിൽ നടക്കുമ്പോൾ കൂടെയുള്ള ഉമ്മമ്മാക്കോ നവാസ്ക്കാക്കോ എനിക്കോ ഒരു തരി ആശങ്കയോ പേടിയോ ഇല്ലായിരുന്നു എന്നത് തന്നെ വളരേയേറെ ആശ്വാസം നൽകി. നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രകൃതിപരമായ പ്രവർത്തനത്തിലുള്ള (Self curing mechanism) വിശ്വാസവും, അടിയുറച്ച തീരുമാനവും മനസ്സിനെ ഒരു തരി പതറാതെ നിർത്തുകയും പടച്ചവൻ്റെ അപാരമായ അനുഗ്രഹത്താൽ എല്ലാം മനോഹരമായി കഴിയുകയും ചെയ്തു.
എടുത്തു പറയാനുള്ളത് ..
https://www.facebook.com/Malayalivartha