നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയിൽ കണ്ടത്; കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി.പ്രഫസറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിലെ അസി.പ്രഫസറെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസി.പ്രഫസർ വെള്ളൂർ ചെറുകരപാലത്തിനു സമീപം താമസിക്കുന്ന ഡോ.ജൂബേൽ ജെ.കുന്നത്തൂരിനെ(36)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിപ്രഷൻ അടക്കുള്ള ബുദ്ധിമുട്ടുകൾ ഇദ്ദേഹം നേരിട്ടിരുന്നതായി ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചു.
ഇന്നു രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടിൽ താമസിക്കുന്നത്. ഈ സമയം വീട്ടിൽ നിന്നും മാതാപിതാക്കൾ പള്ളിയിലേയ്ക്കു പോകുകയായിരുന്നു. തിരികെ ഏഴരയോടെ വീട്ടുകാർ പള്ളിയിൽ നിന്നും മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നത് കണ്ടെത്തി. തുടർന്ന്, ഇവർ വിവരം നാട്ടുകാരെ അറിയിച്ചു.
നാട്ടുകാരുടെ സഹായത്തോടെ വീട് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയിൽ ജൂബലിനെ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തിയത്. തുടർന്ന്, ഇവർ ഉടൻ തന്നെ ഇദ്ദേഹത്തെ പൊതിയിലെ മേഴ്‌സി ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വെള്ളൂർ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
ഇദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്. ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. കുട്ടി ഇപ്പോൾ തൊടുപുഴയിൽ ജൂബേലിന്റെ ഭാര്യവീട്ടിലാണ്. കോയമ്പത്തൂരിൽ എംഡിയ്ക്ക് പഠിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം ചെയ്യും.
https://www.facebook.com/Malayalivartha