ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുൻ ഉദ്യോഗസ്ഥൻ ,‘പാക്കിസ്ഥാൻ ആണവായുധ നിയന്ത്രണം യുഎസിനു കൈമാറി’..?

പാക്കിസ്ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിലായിരുന്നു എന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്ഥൻ. കോടിക്കണക്കിനു ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫാണ് ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിനു നൽകിയതെന്ന് സിഐഎ ഉദ്യോഗസ്ഥനായിരുന്ന ജോൺ കിരിയാക്കോ അവകാശപ്പെട്ടത്. പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം വലിയ അഴിമതിക്കാരാണെന്നും ജോൺ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മുഷറഫ് സർക്കാരുമായി യുഎസിനു നല്ല ബന്ധമായിരുന്നെന്നും ജോൺ പറയുന്നു.
‘‘പാക്കിസ്ഥാൻ സർക്കാരുമായുള്ള യുഎസിന്റെ ബന്ധം വളരെ മികച്ചതായിരുന്നു. ആ സമയത്ത് ജനറൽ പർവേസ് മുഷറഫായിരുന്നു ഭരണാധികാരി. സ്വേച്ഛാധിപതികളുമായി പ്രവർത്തിക്കാൻ യുഎസിന് ഇഷ്ടമാണ്. കാരണം, പൊതുജനാഭിപ്രായത്തെക്കുറിച്ച് വിഷമിക്കേണ്ട. മാധ്യമ വാർത്തകളും മുഖവിലയ്‌ക്കെടുക്കേണ്ട. അതിനാൽ ഞങ്ങൾ മുഷറഫിനെ വിലയ്ക്ക് വാങ്ങി’’– ജോൺ കിരിയാക്കോ പറഞ്ഞു.
മുഷഫറിന് യുഎസ് ദശലക്ഷക്കണക്കിനു ഡോളറുകൾ സാമ്പത്തിക സഹായം നൽകി. സൈനിക സഹായമായും വികസന പ്രവർത്തനത്തിനായും പണം കൈമാറി. ആഴ്ചയിൽ നിരവധി തവണ യുഎസ് ഉദ്യോഗസ്ഥർ മുഷറഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാൻ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയ വിവരം 2002ൽ ആണ് താൻ അറിഞ്ഞതെന്ന് ജോൺ പറയുന്നു. ഭീകരരുടെ കൈവശം ആണവായുധങ്ങൾ എത്തുമോ എന്ന് ഭയന്നായിരുന്നു നിയന്ത്രണം കൈമാറിയതെന്നും ജോൺ കിരിയാക്കോ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha
























