കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്

എത്രയോ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് സംസ്ഥാനം നടത്തുന്നത്. കേന്ദ്രത്തിന്‍റെ ഫണ്ടില്ലാതെ സംസ്ഥാനത്തിന് നിലനില്‍പ്പില്ല. അത് സിപിഐ ഭരിക്കുന്ന വകുപ്പുകളും ഉള്‍പ്പെടും. ഭക്ഷ്യ വകുപ്പിലും കൃഷി വകുപ്പിലുമെല്ലാം കേന്ദ്ര ഫണ്ട് വലുതാണ്. കേന്ദ്ര ഫണ്ടില്ലാതെ സബ്സിഡി കൊടുക്കാനും പറ്റില്ല. പിന്നെ എന്തിനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതിയില്‍ മാത്രം സിപിഐ തലയിടുന്നു എന്ന ചോദ്യം ആണ് ഉയരുന്നത്. സിപിഐ ശരിക്കും ആവശ്യമില്ലാത്ത വിവാദത്തില്‍ എടുത്ത് ചാടി പുറകോട്ട് പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്.
അതേസമയം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ചയിലെ ചർച്ചയുടെ വിശദവിവരങ്ങൾ പുറത്ത്. ഫണ്ട് പ്രധാനമാണെന്ന് ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. പിഎം ശ്രീ കരാറിൽ ഒപ്പിടാതെ ഫണ്ട് കിട്ടാത്ത സാഹചര്യമാണുള്ളത്. ഒപ്പിട്ടെങ്കിലും എൻഇപിയിൽ മെല്ലെപ്പോക്ക് നടത്താമെന്നും മുഖ്യമന്ത്രി നിർദേശം വെച്ചു. ഉടൻ വ്യവസ്ഥകൾ നടപ്പേക്കേണ്ടി വരില്ലെന്നാണ് വാദം. എൽഡിഎഫ് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാൽ ഫണ്ടിനേക്കാൾ പ്രധാനം നയമെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. പിഎം ശ്രീയുടെ ഭാഗമാണ് എൻഇപി. ദേശീയ തലത്തിൽ തന്നെ സിപിഐ നിലപാട് എടുത്തു കഴിഞ്ഞെന്നും പിന്നോട്ട് പോകാൻ ആകില്ലെന്നും ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എതിർപ്പ് കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ. യുഡിഎസ്എഫ് സംസ്ഥാനത്ത് ബുധനാഴ്ച്ച സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാൾ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. സിപിഐയും വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയിൽ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള നിര്‍ണായക രാഷ്ട്രീയ തീരുമാനം സിപിഐ സംസ്ഥാന നേതൃത്വം എടുത്തത്.
പിഎം ശ്രീയിൽ സമവായ നിര്‍ദേശം നിലവിൽ അംഗീകരിക്കേണ്ടെന്നാണ് സിപിഐ നിലപാട്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ മന്ത്രിമാരെ വിട്ടുനിര്‍ത്തിക്കൊണ്ട് പ്രതിഷേധം അറിയിക്കും. ഇതിനുശേഷം നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തിൽ തുടര്‍ നടപടി ചര്‍ച്ച ചെയ്യും. അതേസമയം, ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സിപിഐയുടെ തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തിരിക്കെ സിപിഎമ്മിനും സര്‍ക്കാരിനും രാഷ്ട്രീയമായി തിരിച്ചടിയാണ്.
പിഎം ശ്രീ ധാരണാപത്രത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ടതില്‍ ഭിന്നിച്ചുനില്‍ക്കുന്ന സിപിഐ നിലപാടിലുറച്ച് മുന്നോട്ട്. വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാകുന്നു. സിപിഐ മന്ത്രിമാര്‍ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചതായാണ് സൂചന. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് രാജി സന്നദ്ധത അറിയിച്ചത്. മുന്നണി മര്യാദ ലംഘിച്ച് പി.എം ശ്രീയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നതായാണ് സൂചന. വിഷയത്തില്‍ നിലപാട് മയപ്പെടുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് പി. പ്രസാദും കെ രാജനും രാജിസന്നദ്ധത അറിയിച്ചത്.
അതേസമയം ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ത്തന്നെയാണ് സിപിഎം. മുന്നണിമര്യാദ ലംഘിച്ചതില്‍ അതൃപ്തിയറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നല്‍കിയ കത്തിന് മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കിയിട്ടില്ല.
ധാരണാപത്രം ഒപ്പിട്ടതിന്റെ സാഹചര്യം വിശദീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ബിനോയ് വിശ്വത്തെ കണ്ടതിനപ്പുറം ഒരു ചര്‍ച്ചയും ഇതുസംബന്ധിച്ച് നടന്നിട്ടില്ല. അതിനാല്‍, തിങ്കളാഴ്ച രാവിലെ ആലപ്പുഴയില്‍ ചേരുന്ന സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗം നിര്‍ണായകമാണ്. വഴങ്ങി മുന്നോട്ടുപോകാനുള്ള ഒരു സാഹചര്യവും മുന്‍പിലില്ലെന്ന് നേതാക്കളെല്ലാം ഒരേപോലെ വ്യക്തമാക്കി.
വിദേശയാത്രകഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച രാത്രി തിരിച്ചെത്തിയതോടെ പിഎം ശ്രീ ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച സിപിഎം അടിയന്തര സെക്രട്ടേറിയറ്റും ചേര്‍ന്നു.
അതേസമയം പി എം ശ്രീ പദ്ധതി ഒപ്പിട്ടാൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര ഫണ്ട് ഇതുവരെ വന്നില്ല. ഫണ്ട് വൈകുന്നതിൽ വിദ്യാഭ്യാസ വകുപ്പിന് ആശങ്കയുണ്ട്. പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞുവെച്ച 971 കോടി രൂപയുടെ സമഗ്രശിക്ഷാ അഭിയാൻ ഫണ്ട് അനുവദിക്കാം എന്നായിരുന്നു കേന്ദ്രം ഇതു വരെ പറഞ്ഞിരുന്നത്. വിശദമായ പ്രൊപ്പോസലും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. എന്നാൽ പി എം ശ്രീ ഒപ്പിട്ടിട്ടും നടപടികൾ പൂർത്തീകരച്ചിട്ടും രണ്ട് ദിവസമായിട്ടും പണം ലഭിച്ചിട്ടില്ല. ഫണ്ട് കിട്ടാൻ താമസിച്ചാൽ അത് വിദ്യാഭ്യാസ വകുപ്പിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കെ സിപിഐ യും പ്രതിപക്ഷവും ഇത് ആയുധമാക്കാൻ സാധ്യതയുണ്ട്.
അതേസമയം വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്തു . സിപിഐ ഉടക്കി നില്‍ക്കുന്നതിനിടെ പിഎം ശ്രീ ചര്‍ച്ച ചെയ്യാന്‍ സിപിഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്.
പിഎം ശ്രീ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ‘കഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഇവിടെ വന്നു. ഞങ്ങൾ സംസാരിച്ചു.
രണ്ടുപേർക്കും ഇവിടെ ചർച്ച നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ല ഇത്. കേരളത്തിൽ സർക്കാർതലത്തിൽ ഉൾപ്പടെ ചർച്ചകൾ നടത്തിയാണ് തീരുമാനമെടുക്കേണ്ടത്.
തീരുമാനമെടുക്കുന്നതിന് അഖിലേന്ത്യാതലത്തിൽനിന്ന് എന്തെങ്കിലും സഹായം വേണമെങ്കിൽ അതുചെയ്യും. കേരളത്തിൽ ഉചിതമായ തീരുമാനമുണ്ടാകും’–എം എ ബേബി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം എന്താണ് പിഎം ശ്രീ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പിഎം ശ്രീ സ്‌കൂള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. 14500ല്‍ അധികം സ്‌കൂളുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി വികസിപ്പിക്കുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, ദേശീയ വിദ്യാഭ്യാസനയത്തിന്റെ (എന്‍ഇപി) മികവ് പ്രദര്‍ശിപ്പിക്കുന്നതാണ് പദ്ധതി. വിദ്യാഭ്യാസത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം രാഷ്ട്രീയവും നയപരവുമായി പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു. 2023-27 വര്‍ഷത്തേക്ക് വിഭാവനം ചെയ്ത പദ്ധതിയാണിത്. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂള്‍ പിഎം ശ്രീയായി വികസിപ്പിക്കും. ആര്‍എസ്എസ് അജന്‍ഡയും മറ്റും ചൂണ്ടിക്കാട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതി നടപ്പാക്കിയിരുന്നില്ല.
ഒരു സ്‌കൂളിന് ശരാശരി 1.13 കോടി രൂപയാണ് ചെലവഴിക്കുക. കേന്ദ്ര-സംസ്ഥാന വിഹിതം 60:40 എന്ന അനുപാതത്തിലാകും ചെലവ് വഹിക്കുക. അതിനാല്‍ കേരളം പണംമുടക്കി വികസിപ്പിച്ച സ്‌കൂള്‍ കേന്ദ്ര ബ്രാന്‍ഡിങ്ങിനായി വിട്ടു കൊടുക്കണമോയെന്നാണ് സിപിഐയുടെ ചോദ്യം. പദ്ധതി നടപ്പാക്കാനുള്ള ശുപാര്‍ശ മുമ്പ് മന്ത്രിസഭയിലെത്തിയപ്പോള്‍ സിപിഐ എതിര്‍ത്തതിനാല്‍ മുന്നോട്ടുപോയില്ല. തമിഴ്നാടിനെപ്പോലെ സുപ്രീംകോടതിയില്‍ പോകാന്‍ ആലോചന വന്നെങ്കിലും സമയം പാഴാക്കലാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാദം.
എന്നാല്‍ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. ഇത് വാര്‍ത്തയാക്കിയതോടെയാണ് വിഷയം വിവാദമാകുന്നതും സിപിഐ പരസ്യപ്രതികരണവുമായി രംഗത്തെത്തുന്നതും.
കേന്ദ്രം പണം തരാതിരിക്കാന്‍ നോക്കുമ്പോള്‍ സാങ്കേതികത്വം പറഞ്ഞ് ഫണ്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പദ്ധതി നടപ്പാക്കാനുള്ള ന്യായമായി മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്.
'1466 കോടി രൂപ എന്തിനു വെറുതേ കളയണം? അതു വാങ്ങി കുട്ടികള്‍ക്കു പ്രയോജനപ്പെടുത്താം. കേരളത്തിന്റെ വിദ്യാഭ്യാസത്തിന് എതിരായ എന്തെങ്കിലുമുണ്ടെങ്കില്‍ അതൊഴിവാക്കാം. സിപിഐക്കു എതിര്‍പ്പുണ്ടെന്നു തോന്നുന്നില്ല. കൃഷി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസ വകുപ്പുകളൊക്കെ കേന്ദ്രഫണ്ട് വാങ്ങുന്നുണ്ടല്ലേ' മന്ത്രി വാദിച്ചു.
പിഎം ശ്രീ ഒരു സിപിഎം-സിപിഐ തര്‍ക്കമല്ലെന്നും ഏതാനും ലക്ഷങ്ങളുടെ പേരില്‍ ആശയപരമായ വിട്ടുവീഴ്ച പാടില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി.
'തിരഞ്ഞെടുപ്പ് വരാനിരിക്കേ, ഇങ്ങനെയൊരു പദ്ധതിയില്‍ പങ്കാളിയാവുന്നത് ഇടതുസര്‍ക്കാരിന് ഭൂഷണമല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം നല്‍കാത്തതില്‍ കേന്ദ്രത്തെ തുറന്നുകാട്ടി സമീപിച്ചാല്‍ ആ പണം ജനങ്ങള്‍ തരും. ബംഗാളില്‍ വികസനപദ്ധതിക്കായി രക്തം ശേഖരിച്ച പാര്‍ട്ടിയാണ് സിപിഎം' എന്നും ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് തീട്ടൂരത്തിനു വഴങ്ങി രാഷ്ട്രീയനിലപാടും നയവും ഇടതുസര്‍ക്കാര്‍ ബലികഴിക്കരുതെന്ന് സിപിഐ മുഖപത്രത്തില്‍ ലേഖനവും വന്നു.
സിപിഐ നിലപാട് കടുപ്പിച്ചതോടെ, പിഎം-ശ്രീ സ്‌കൂള്‍ നടപ്പാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇടതുമുന്നണി ചര്‍ച്ചചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കാനാവില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയും പറയുകയുണ്ടായി. മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട് പോകൂ എന്നായിരുന്നു ബേബിയുടെയും വാദം. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേരാണ് പി.എം. ശ്രീ. ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയവും കേന്ദ്രസിലബസും നടപ്പിലാക്കേണ്ടിവരും. ഇതിനൊപ്പം പി.എം ശ്രി സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും സ്‌കൂളില്‍ സ്ഥാപിക്കണം. ഇതില്‍ ബ്രാന്‍ഡിങ്ങിനോടും ദേശീയ വിദ്യാഭ്യാസ നയത്തിനോടുമാണ് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുണ്ടായിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ആര്‍എസ്എസ് അജണ്ടയാണെന്നാണ് മുമ്പ് സിപിഎമ്മും സിപിഐയുമൊക്കെ നിലപാടെടുത്തിരുന്നത്. ഈ സ്‌കൂളുകളില്‍ സംസ്ഥാന സിലബസിന് പകരം എന്‍സിആര്‍ടിയുടെ സിലബസ് അനുസരിച്ചാകും പഠനം നടത്തേണ്ടത്.
ആര്‍എസ്എസ് സങ്കല്‍പ്പത്തിലുള്ള ദേശീയത അടിച്ചേല്‍പ്പിക്കുക, ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുക, സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുവിദ്യാലയങ്ങള്‍ കേന്ദ്രനിയന്ത്രണത്തിലേക്ക് പോകും തുടങ്ങിയവയാണ് ഇതിനെതിരെ ഉയരുന്ന ആരോപണങ്ങള്‍.
ഇതിന് പുറമെ സ്‌കൂളിന്റെ ഘടനയിലും മാറ്റമുണ്ടാകും. കേന്ദ്രനയമനുസരിച്ച് പ്രീസ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസുവരെയാണ് ആദ്യ ഘട്ടം, മൂന്നുമതല്‍ അഞ്ചാം ക്ലാസുവരെ രണ്ടാം ഘട്ടം. ആറുമുതല്‍ എട്ടുവരെ മൂന്നാം ഘട്ടം. ഒമ്പതുമുതല്‍ 12-ാം ക്ലാസുവരെ നാലാം ഘട്ടം. 5+3+3+4 എന്ന രീതിയാണ് കേന്ദ്രനയത്തില്‍ പറയുന്നത്. ഇത് കേരളം അംഗീകരിച്ച വിദ്യാഭ്യാസ നയവുമായി ചേര്‍ന്നുപോകുന്നതല്ല.
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പി.എം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കാതിരുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടര്‍ന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപെട്ട പണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.
പിഎം ശ്രീയില്‍ കേരളത്തിന്റെ മനംമാറിയെങ്കിലും തമിഴ്‌നാട് നിയമപോരാട്ടത്തിലാണ്. സമഗ്രശിക്ഷയ്ക്കുള്ള വിഹിതം കേന്ദ്രം തടഞ്ഞപ്പോള്‍ കോടതിയെ സമീപിച്ച് തമിഴ്‌നാട് ഫണ്ട് നേടിയെടുക്കുകയായിരുന്നു. സമഗ്രശിക്ഷയ്ക്ക് 2152 കോടി രൂപയുടെ കേന്ദ്രഫണ്ട് കിട്ടാത്തതിനാല്‍ സ്വകാര്യവിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചുള്ള 25 ശതമാനം വിദ്യാര്‍ഥിപ്രവേശനം തമിഴ്‌നാട് നിര്‍ത്തിവെച്ചിരുന്നു. പ്രശ്‌നം മദ്രാസ് ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലുമെത്തി. തുടര്‍ന്ന്, രണ്ട് അധ്യയനവര്‍ഷങ്ങളിലായി ആര്‍ടിഇ ഘടകത്തില്‍ സമഗ്രശിക്ഷയ്ക്കു തടഞ്ഞുവെച്ച 700 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.
https://www.facebook.com/Malayalivartha

























