പ്രതീക്ഷയോടെ മുന്നണികൾ... തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും... 244 കേന്ദ്രങ്ങളിൽ നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും, ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക

തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ നടക്കും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ആധിപത്യം തുടരനാകുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എന്നാൽ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് യുഡിഎഫ് കരുതുന്നത്. അതേസമയം കരുത്ത് കാണിക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലിൽ ആര് വാഴുമെന്ന് അറിയാനായി മണിക്കൂറുകൾ മാത്രം ഇനി ബാക്കി. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിയോടെ തുടങ്ങും.
വോട്ടെണ്ണലിനായി സംസ്ഥാനത്താകെ 244 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ആദ്യം ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഫലം വരും. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്ക്ക് രണ്ട് മണിയോടെ പൂർണ ഫലം അറിയാനാകും.
വിവാദ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഒരുപോലെ ചർച്ചയായ തെരഞ്ഞെടുപ്പിൽ മുന്നണികൾ ഇപ്പോഴും ശുഭപ്രതീക്ഷയിലാണുള്ളത്.
"
https://www.facebook.com/Malayalivartha


























