പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം ഒന്നാം പ്രതിയായ പാലക്കാട് - നേമം പീഡന - ഗർഭച്ചിദ്ര കേസിൽ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്. രാഹുലിന്റെ സുഹൃത്തും സന്തത സഹചാരിയും യുവതിക്ക് ഗർഭച്ചിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയെന്ന ആരോപണം നേരിടുന്ന ജോബി ജോസഫാണ് അറസ്റ്റ് ഭയന്ന് ഹർജി സമർപ്പിച്ചത്. താൻ നിരപരാധിയും യുവതിയുടെ ആവശ്യപ്രകാരം എന്ത് ഗുളികയാണെന്നും ഗുളികയുടെ പാർശ്വ ഫലങ്ങളറിയാതെയുമാണ് ഗുളിക എത്തിച്ചു നൽകിയതെന്നും ജാമ്യഹർജിയിൽ പറയുന്നു. ഹർജി 17 ന് പരിഗണിക്കും.
രാഹുൽ ഒന്നാം പ്രതിയായ ആദ്യ പീഡനക്കേസാണിത്. ഇതേ ജില്ലാ കോടതി ഗർഭച്ചിദ്രത്തിന് തെളിവുണ്ടെന്ന് വിലയിരുത്തി രാഹുലിന് മുൻകൂർ ജാമ്യം നിരസിച്ചിരുന്നു. ഇതിനെതിരെ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ രാഹുലിന്റെ അറസ്റ്റ് 15 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയുടേതാണുത്തരവ്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ വികാരപരമായി സമാധാനിപ്പിച്ച് എന്നും ഒപ്പം കാണുമെന്ന് എം എൽ എ എന്ന പദവിയാൽ വിശ്വസിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. തുടർന്ന് വിവാഹ വാഗ്ദാനം നൽകുകയും യുവതിയിൽ തനിക്ക് ഒരു കുഞ്ഞ് ജനിച്ചാൽ ജീവിതകാലം മുഴുവൻ ഒപ്പം കാണുമെന്നും വിശ്വസിപ്പിച്ചു.
തുടർന്ന് ജനുവരി 27 നും 28 നും രാഹുലിന്റെ പാലക്കാട് അപ്പാർട്ട്മെന്റിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മാർച്ച് 4 ന് ഇരയുടെ തൃക്കണ്ണാപുരം അപ്പാർട്ട്മെന്റിൽ വച്ച് ശാരീരികമായി ഉപദ്രവിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തു. മാർച്ച് 17 ന് ഇതേ അപ്പാർട്ട്മെന്റിൽ വച്ച് ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ പകർത്തി. ഗർഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രിൽ 22 ന് വീണ്ടും ബലാൽസംഗം ചെയ്യുകയും ഗർഭച്ചിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു. മെയ് 30 ന് രാഹുൽ അബോർഷൻ ഗുളികകൾ കൊടുത്തു വിട്ട് കഴിപ്പിച്ച് ഗർഭം അലസിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
"