ഭാര്യയെയും മകളെയുമടക്കം കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

ഭാര്യയെയും ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകളെയും ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി. കുടക് ജില്ലയിലെ പൊന്നംപേട്ടയിലാണ് സംഭവം നടന്നത്. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്. കൊലപാതകമുണ്ടായി എട്ടര മാസത്തിനകമാണ് അതിവേഗം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യാസിന്‍ അഹമ്മദ് ഹാജരായി.
ഇക്കഴിഞ്ഞ മാര്‍ച്ച് 27 ന് വൈകിട്ടാണ് ഭാര്യ നാഗി (30), നാഗിയുടെ അഞ്ചുവയസ്സുള്ള മകള്‍ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെ ഗിരീഷ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാഗിയുടെ രണ്ടാമത്തെ ഭര്‍ത്താവായ ഗിരീഷ് ഒരു വര്‍ഷത്തോളമായി അവരുടെ ഒപ്പം താമസിച്ചുവരികയായിരുന്നു.
കുടക് പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ബലങ്കാട് ഗ്രാമത്തിലെ ഗോത്രവര്‍ഗ കോളനിയില്‍ താമസിച്ചു വന്ന കുടുംബത്തിലെ നാലു പേരെ ഗിരീഷ് കൊലപ്പെടുത്തിയ വിവരം തൊട്ടടുത്ത ദിവസമാണ് പുറംലോകം അറിഞ്ഞത്. ഉച്ചയായിട്ടും നാഗിയെയും ഗിരീഷിനെയും ജോലിക്ക് കാണാത്തതിനാല്‍ തൊഴിലാളികളെയും കൂട്ടി തിരഞ്ഞെത്തിയ തോട്ടം മുതലാളിലാണ് നാഗിയുടെ വീട്ടില്‍ നാലു പേരുടെയും മൃതദേഹം കണ്ടെത്തിയത്.
നാഗി മുന്‍ ഭര്‍ത്താവ് സുബ്രഹ്മണ്യനുമായി ബന്ധം തുടരുന്നെന്ന് കാട്ടി മദ്യപനായ ഗിരീഷ് ദിവസവും വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതക ശേഷം സ്ഥലംവിട്ട ഗിരീഷിനെ മൃതദേഹങ്ങള്‍ കണ്ടെത്തിയ ദിവസം വൈകിട്ട് അഞ്ചു മണിയോടെ വയനാട് തലപുലയില്‍ നിന്ന് എസ്പി കെ.രാമരാജന്റെ നേതൃത്വത്തില്‍ വിരാജ്‌പേട്ട ഡിവൈഎസ്പി എസ്.മഹേഷ് കുമാറിന്റെ കീഴില്‍ നിയോഗിച്ച പ്രത്യേക പൊലീസ് സംഘം പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























