ഇനി യുദ്ധത്തിന്‍റെ നാളുകള്‍... നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കോൺഗ്രസ്; ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും

നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാന്‍ കോൺഗ്രസ്. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എഐസിസി സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും. രാഷ്ട്രീയ സാഹചര്യം വിലയിരുത്താന്‍ എഐസിസി നിരീക്ഷകരും ഉടന്‍ കേരളത്തിലെത്തും. കനഗോലുവിന്‍റെ റിപ്പോര്‍ട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡമാക്കും.
തെരഞ്ഞെടുപ്പിന് വേഗത്തിലൊരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.
ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവസമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും. കമ്മിറ്റിയിലുള്ളത് ദേശീയ നേതാക്കളായതിനാല്‍ ദില്ലി ഇടപെടല്‍ കാര്യമായി പ്രതീക്ഷിക്കാം. മുമ്പ് കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന നേതാവായതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മധുസൂദന്‍ മിസ്ത്രിക്ക് നന്നായറിയാം. നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.
നൂറിലധികം സീറ്റുകള്‍ യുഡിഎഫ് ലക്ഷ്യമിടുമ്പോള്‍ 75വരെ സീറ്റ് കിട്ടാമെന്നാണ് കനഗോലുവിന്‍റേതടക്കം എഐസിസിക്ക് മുന്‍പിലുള്ള സര്‍വേകള്‍ പ്രവചിക്കുന്നത്. ഘടകകക്ഷികളില്‍ ലീഗിന്‍റെ സ്ട്രൈക്ക് റേറ്റ് ഉയരാമെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ നേതാക്കളുടെ നിരയും കേരളത്തിലേക്കെത്തും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കമുള്ള നേതാക്കളും പ്രചാരണത്തില്‍ സജീവമാകും. പരമാവധി മണ്ഡലങ്ങളില്‍ നേതാക്കളെ എത്തിക്കാനാണ് നീക്കം. അതേസമയം സീറ്റ് മോഹികള്‍ക്ക് സീറ്റ് കിട്ടാതെ വരുമ്പോള്‍ വലിയ പ്രതിഷേധമുണ്ടാകാനും സാധ്യത.
അതേസമയം കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിത. പാറോപ്പടി ഡിവിഷനിലെ തോൽവി അന്വേഷിക്കുന്ന പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്നും പി എം നിയാസിന്‍റെ തോൽവിക്ക് തന്‍റെ ഭർത്താവിനെ പഴിചാരാനാണ് ശ്രമം. വനിത എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ നൽകുന്നില്ല എന്നും പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു എന്നും ശോഭിത പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി അബുവിന്‍റെ മകളും കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗ്ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്.
മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസിന്റെ എതിർപ്പ് ഭയന്നാണ് അന്ന് ആന്റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാതിരുന്നത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വർഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എകെ ബാലന്റെ നിരീക്ഷണത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യു.ഡി.എഫ് വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമി നിയന്ത്രിക്കുമെന്ന ബാലന്റെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗ്ഗീയ വേർതിരിവ് ഉണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ബാലന് പ്രതിരോധം തീർത്തത്.
യുഡിഎഫിന്റെ മുൻകാല നിലപാടുകളെയും നിലവിലെ രാഷ്ട്രീയ കൂട്ടുകെട്ടുകളെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാറാട് കലാപം മുതൽ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വരെ നീളുന്ന രാഷ്ട്രീയ ചരിത്രം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ കടന്നാക്രമണം. മാറാട് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് അടുത്തിടെയും എ.കെ. ആന്റണി ആവശ്യപ്പെടുന്നത് കേട്ടു. എന്നാൽ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആർഎസ്എസ് എതിർപ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ പോലും കൂടെക്കൂട്ടാൻ ഭയപ്പെട്ടിരുന്ന സാഹചര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. മലബാറിൽ മുസ്ലിം ലീഗിന് കൂടുതൽ സീറ്റുകൾ നൽകുന്നതിലുള്ള അപകടത്തെക്കുറിച്ച് സി.കെ. ഗോവിന്ദൻ നായർ പറഞ്ഞ കാര്യങ്ങൾ രമേശ് ചെന്നിത്തല തന്നെ പ്രസംഗിച്ചിട്ടുള്ളത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസിനുള്ളിലെ തന്നെ പഴയ നിലപാടുകൾ യുഡിഎഫിനെ തിരിഞ്ഞു കൊത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചപ്പോൾ വി.ഡി. സതീശൻ അന്ന് എടുത്ത കർക്കശമായ നിലപാട് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ ഇന്ന് രാഷ്ട്രീയ ലാഭത്തിന് വേണ്ടി സതീശൻ നിലപാടുകൾ മാറ്റുകയാണ്. ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ മതരാഷ്ട്രവാദം പറയുന്നില്ലെന്ന് വി.ഡി. സതീശൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നത് അവരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിൽ വരെ ജമാഅത്തെ ഇസ്‌ലാമി പിടിമുറുക്കുന്ന സാഹചര്യം യുഡിഎഫ് ഭരണമുണ്ടായാൽ ഉണ്ടാകുമെന്ന എ.കെ. ബാലന്റെ ആരോപണത്തിന് ഇതോടെ മുഖ്യമന്ത്രി ശക്തി പകർന്നു.
വെനസ്വേലയിലെ യുഎസ് അധിനിവേശത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് അസാധാരണമായ സംഭവം ഉണ്ടായെന്നും വെനസ്വേലയുടെ പരമാധികാരം വകവയ്ക്കാതെയാണ് അമേരിക്കയുടെ ഇടപെടൽ, ഭരണകൂട അട്ടിമറിയും നികൃഷ്ടമായ കടന്ന് കയറ്റവുമാണ് നടന്നത്. അമേരിക്കയുടെ നടപടിക്കെതിരെ ശബ്ദമുയരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കൻ നടപടിയിലെ കേന്ദ്ര സർക്കാരിന്‍റെ മൗനത്തേയും മുഖ്യമന്ത്രി വിമർശിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ തുടർ പ്രക്രിയയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. പദ്ധതിയെ കരിവാരി തേക്കുന്നത് എന്തുതരം മാധ്യമപവർത്തനമാണെന്നും ജനങ്ങൾക്ക് എതിരായ രാഷ്ടീയ ലക്ഷ്യമാണ് ഇതിന്‍റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് വിഭവങ്ങൾ വിന്യസിക്കാൻ ശാസ്ത്രീയമായ ആസൂത്രണം അത്യാവശമാണെന്ന് സർക്കാർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആസൂത്രണ പ്രകൃയയ്ക്ക് നല്‍കുന്ന പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ കേരളം വികസന പാതയില്‍ മുന്നോട്ട് പോകും. ഈ മുന്നേറ്റം കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രവർത്തനത്തിലും പ്രതിഫലിക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിന് കീഴില്‍ തകര്‍ന്നടിഞ്ഞതാണ് പൊതുമേഖല സ്ഥാപനങ്ങൾ. അവയെ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ കേന്ദ്ര സർക്കാര്‍ ശ്രമിച്ചപ്പോൾ അതിന് പ്രതിരോധം തീർക്കുകയാണ് കേരള സർക്കാർ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്കായി സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച ഒരു കോടി അഞ്ച് ലക്ഷം രൂപ കെപിസിസി ഭവന നിര്‍മാണ ഫണ്ടിലേക്ക് കൈമാറുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, ശബരിമല സ്വര്‍ണക്കൊള്ള, തൊഴിലില്ലായ്മ വിഷയങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചു. പിഎസ്‌സിയെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനെയും നോക്കുകുത്തിയാക്കി താല്‍കാലിക ജീവനക്കാരെയും, ഓണറേറിയം അടിസ്ഥാനത്തിലും, കരാര്‍ അടിസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്നും നേതാക്കൾ അറിയിച്ചു.
ജനുവരി 12ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറി, ശബരിമല സ്വര്‍ണക്കൊള്ള, തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സമരകാഹളം എന്ന പേരില്‍ യുവജന റാലി സംഘടിപ്പിക്കാനും ജനുവരി 14 ന് മകരജ്യോതി ദിനത്തില്‍ എല്ലാ മണ്ഡലം കമ്മിറ്റികളിലും വിശ്വാസ സംരക്ഷണ ജ്യോതി നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കെപിസിസി ലക്ഷ്യ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും, ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്ന ക്യാമ്പ് എക്‌സിക്യൂട്ടീവ് തിരുവനന്തപുരത്തു നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഭാരവാഹികള്‍ക്കും ചുമതലകള്‍ നല്‍കും.
കോൺഗ്രസ് പാര്‍ട്ടി ലൈനില്‍ നിന്ന് അകന്ന് പോയിട്ടില്ലെന്ന് ശശി തരൂര്‍ എംപി. 17 വർഷം പാർട്ടിക്കൊപ്പം പ്രവർത്തിച്ച തന്നെക്കുറിച്ച് തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്നും തരൂര്‍ വ്യക്തമാക്കി. എല്‍ കെ അദ്വാനിക്ക് ജന്മദിനാശംസ നേർന്നത് പ്രായമായ ഒരാളെ ബഹുമാനിച്ചു എന്നതെ ഉള്ളൂ. തൻ്റെ അഭിപ്രായങ്ങളിൽ നിന്ന് ചില വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വിവാദമാക്കിയെന്ന് പറഞ്ഞ തരൂര്‍, മോദിയെ താന്‍ പുകഴ്ത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയാവാന്‍ അര്‍ഹതയുള്ള പലരും പാര്‍ട്ടിയിലുണ്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും തരൂര്‍ വ്യക്തമാക്കി. ഓരോ വ്യക്തികളുടെ ഇഷ്ടപ്രകാരം ആയിരിക്കും എംപിമാർക്ക് മത്സരിക്കാൻ കഴിയുക, അതിൽ പാർട്ടി കണ്ടിഷൻസ് വെച്ചേക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ലീഡേഴ്‌സ് ക്യാമ്പില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കമില്ലെന്നും അത്തരം പ്രചരണം സിപിഎമ്മിന്‍റെ തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്‍റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്നും വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സതീശൻ അഭിപ്രായപ്പെട്ടു. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കേരളത്തിന്‍റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്ന് വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‍ഫോം ഉയരുമെന്നും വിഡി സതീശൻ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇടതുപക്ഷത്തിന്‍റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്‍ഫോമിലെത്തും . തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്‍റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്.
യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം വെച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണ്. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കും. അതിൽ ഒരാളുപോലും തർക്കിക്കില്ലെന്നും പാർട്ടിക്ക് നേതാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ടെന്നും അതുകൊണ്ടാണ് ഈ പ്രചാരണമെന്നും വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് ശിഥിലമായിരിക്കുകയാണെന്നും കെപിസിസി ടീമിന് ചരിത്ര നിയോഗമാണിതെന്നും കേരളത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തുമെന്നും വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിനുശേഷം നേതാക്കൾ ഒന്നാകെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ചു.
നേതൃക്യാമ്പിൽ പ്രതിപക്ഷ നേതാവ് മിഷൻ- 2026 അവതരിപ്പിച്ചു. 2001ലെ മഹാ വിജയത്തിലേക്ക് യുഡിഎഫ് മടങ്ങണമെന്നാണ് മിഷൻ 2026ലുള്ളത്. അകന്നു പോയ ക്രിസ്ത്യൻ വിഭാഗങ്ങൾ യുഡിഎഫിലേക്ക് തിരിച്ചുവന്നുവെന്നും മുസ്ലിം സമുദായം യുഡിഎഫിലേക്ക് കൂടുതൽ അടുത്തുവെന്നും മിഷൻ 2026ൽ പറയുന്നു. ക്രിസ്ത്യൻ സഭകളിലേക്ക് കടന്നുകയറാനുള്ള ബിജെപി ശ്രമം തടയാൻ കഴിഞ്ഞുവെന്നും ശബരിമല സ്വര്‍ണക്കൊള്ള ഹൈന്ദവ വോട്ടുകളെ അനുകൂലമാക്കിയെന്നും എൽഡിഎഫ് നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് അടുത്തകാലത്തൊന്നും കരകയറില്ലെന്നും മിഷൻ-2026ൽ പറയുന്നു. സ്വര്‍ണക്കൊള്ളയിൽ കൂടുതൽ സിപിഎം നേതാക്കളടെ പങ്കുപുറത്തുവരുമെന്നും വയനാട് സുൽത്താൻ ബത്തേരിയിൽ സമാപിച്ച നേതൃക്യാമ്പിൽ വിഡി സതീശൻ അവതരിപ്പിച്ച മിഷൻ 2026ൽ പറയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ പോയിരുന്നുവെന്നും അദ്ദേഹം തന്ന പണത്തിന് കണക്കുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളി നടേശൻ മൂന്നു ലക്ഷം രൂപ തന്നു. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്ന് തന്നെ പറയുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നു. ചതിയൻ ചന്തു പരാമർശത്തിൽ തുടങ്ങിയ വിമർശനങ്ങൾ വെള്ളാപ്പള്ളി ഇന്നും ആവർത്തിച്ചു. ബിനോയ് വിശ്വത്തിന്റെ കാറിൽ സഞ്ചരിക്കേണ്ട കാര്യം തനിക്കില്ലെന്നാണ് ഇന്നലെ ബിനോയ് വിശ്വം നടത്തിയ പരാമർശത്തിന് വെള്ളാപ്പള്ളി ഇന്ന് മറുപടി നൽകിയത്. എം എൻ ഗോവിന്ദൻ അടക്കമുള്ള ആളുകൾ തന്റെ കാറിൽ കയറിയിട്ടുണ്ട്. തന്‍റെ കയ്യിൽ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോൾ സി പി ഐ നേതാക്കൾ പറഞ്ഞ കാര്യങ്ങൾ ഓർമ്മയുണ്ടെന്നും അത് ഇവിടെ പറയുന്നില്ലെന്നുമുള്ള പരിഹാസവും സി പി ഐക്കെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചു. ചതിയൻ ചന്തു പരാമർശത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നുമായിരുന്നു മറുപടി.
തെരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത്, ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യും. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം.
കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനർജനി കേസ് അന്വേഷണത്തിൽ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോൾ അദ്ദേഹത്തിനൊപ്പം എത്തി. പേടിയുള്ളവർ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോൾ വിഡി സതീശൻ. എൽ ഡി എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിൻ്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സിപിഐ നേതാക്കൾ ഒറ്റയ്ക്ക് പോയി ആരിൽ നിന്നും പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും പറഞ്ഞു.
"https://www.facebook.com/Malayalivartha



























