പുനലൂരിൽ ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസ്.... ഭർത്താവിന് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും

ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. പുനലൂർ മണിയാറിൽ വാടകയ്ക്കുതാമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജുഭവനിൽ മഞ്ജു (36)വാണ് കൊല്ലപ്പെട്ടത്.
കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെ (42)യാണ് കൊല്ലം ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജ് സി എം സീമ ശിക്ഷിച്ചത്. മഞ്ജുവിന്റെ മക്കൾക്ക് ധനസഹായം ലഭ്യമാക്കണമെന്നും കോടതി വിധിയിൽ പറഞ്ഞു.
അതേസമയം 2022 ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ജു കുരിയോട്ടുമല ഫാമിലെ താൽക്കാലിക ദിവസവേതന ജീവനക്കാരിയായിരുന്നു. സഹപ്രവർത്തകരുടെ പേരുപറഞ്ഞ് മണികണ്ഠൻ മഞ്ജുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. സംഭവ ദിവസം രാത്രി എട്ടിന് മണികണ്ഠൻ ഉപദ്രവിക്കുന്നതായി മഞ്ജു അമ്മയോട് ഫോണിൽ വിളിച്ചു പറഞ്ഞു. തുടർന്ന് രാത്രി 12ന് മഞ്ജുവിന്റെ ഫോണിൽനിന്ന് അച്ഛനും കോൾ വന്നെങ്കിലും പെട്ടെന്ന് കട്ടായി.
തിരിച്ചു വിളിച്ചെങ്കിലും ഫോണെടുത്തില്ല. മൂന്നാമത് വിളിച്ചപ്പോൾ മണികണ്ഠനാണ് ഫോണെടുത്തത്. മഞ്ജു എവിടെയെന്ന് ചോദിച്ചപ്പോൾ ഉറങ്ങുകയാണെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അഞ്ചുമുതൽ അമ്മ ഫോൺ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടർന്ന് മകനെ വീട്ടിലേക്ക് പറഞ്ഞുുവിടുകയായിരുന്നു. വീട്ടിലെത്തിയ മഞ്ചുവിന്റെ സഹോദരൻ വീടിന്റെ ഹാളിൽ മഞ്ജുവിനെ മരിച്ച നിലയിൽ കണ്ടു. മണികണ്ഠൻ കൈത്തണ്ട മുറിച്ച് പിച്ചാത്തിയുമായി നിൽക്കുന്നതും കണ്ടു.
രാത്രി 12ന് മഞ്ജുവിന്റെ സുഹൃത്തുക്കളെ വിളിച്ച് കൊലപാതക വിവരം മണികണ്ഠൻ പറഞ്ഞിരുന്നു. പുനലൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന ടി രാജേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ 26സാക്ഷികളെ വിസ്തരിച്ചു. 35 പ്രമാണങ്ങളും തൊണ്ടിയും പ്രോസിക്യൂഷൻ തെളിവായി സ്വീകരിക്കുകയും ചെയ്തു.
"https://www.facebook.com/Malayalivartha


























