യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം.. ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും

യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിതക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കുന്നമംഗലം മജിസ്ട്രേറ്റ് കോടതി വിധി പറയും. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുകയാണ് ഷിംജിത.
ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന റിപ്പോർട്ടാണ് മെഡിക്കൽ കോളേജ് പൊലീസ് കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. പൊലീസ് റിപ്പോർട്ട് കൂടി പരിശോധിച്ച കോടതി വിശദമായ വാദം കേട്ടിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം പൊലീസ് ഇതുവരെ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല.
അതിനിടെ ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരി പൊലീസിനെ സമീപിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട വീഡിയോയിൽ താൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും ആളുകൾ തെറ്റിദ്ധരിക്കുമെന്നതിനാൽ വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പെൺകുട്ടി കണ്ണൂർ സിറ്റി സൈബർ പൊലീസിനെ സമീപിച്ചത്. ഈ പരാതിയുടെ വിശദാശംശങ്ങൾ ആവശ്യപ്പെട്ട് ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷ നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























