സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...

ഭര്‍ത്താവിന്റെ സംസ്കാര ചടങ്ങില്‍ സണ്‍ഗ്ലാസ് ധരിച്ച ലിനി റോയിക്കെതിരെ സൈബര്‍ ആക്രമണം. പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ സി.ജെ. റോയിയുടെ വിയോഗത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ, അദ്ദേഹത്തിന്റെ ഭാര്യ ലിനി റോയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. ബെംഗളൂരുവില്‍ നടന്ന സംസ്കാര ചടങ്ങുകള്‍ക്കിടെ ലിനി സണ്‍ഗ്ലാസ് ധരിച്ചതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് സി.ജെ. റോയ് ജീവനൊടുക്കിയത്. മരണവിവരമറിഞ്ഞ് വിദേശത്ത് നിന്നും എത്തിയതായിരുന്നു ഭാര്യയും മക്കളും.
മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോള്‍ മക്കളുടെ കൈപിടിച്ച് സണ്‍ഗ്ലാസ് ധരിച്ചെത്തിയ ലിനിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിമർശനങ്ങള്‍ ഉയർന്നത്. 'ഭർത്താവ് മരിച്ചാലും കൂളിംഗ് ഗ്ലാസ് നിർബന്ധമാണോ', 'മരണവീട്ടില്‍ പോലും ആഡംബരം കാണിക്കുകയാണോ' എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോകള്‍ക്ക് താഴെ നിറഞ്ഞത്. സൈബർ ആക്രമണം അതിരുവിട്ടതോടെ ലിനിയെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. പാശ്ചാത്യ ശവസംസ്കാര സംസ്കാരത്തിന്റെ ഭാഗമായി കറുത്ത വസ്ത്രവും സണ്‍ഗ്ലാസും ധരിക്കുന്നത് സാധാരണമാണെന്നും, കരഞ്ഞു വീർത്ത കണ്ണുകള്‍ മറയ്ക്കാൻ വേണ്ടിയാകാം ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'മാക്സിയിട്ട് നെഞ്ചത്തടിച്ചു കരയുന്നതാണോ മലയാളിയുടെ ദുഃഖപ്രകടനം' എന്നും, 'സാക്ഷര കേരളത്തിന് അപമാനമാണ് ഇത്തരം കമന്റുകള്‍' എന്നും പിന്തുണയ്ക്കുന്നവർ കുറിക്കുന്നു.
വൻകിട ബിസിനസ് ഗ്രൂപ്പിന്റെ തലവനായിരുന്ന സി.ജെ. റോയ് മലയാളികള്‍ക്ക് സുപരിചിതനായിരുന്നു. സെന്റ് ജോസഫ് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ബെനാർഘട്ട റോഡിലെ നേച്ചർ കാസ്കേഡിലായിരുന്നു സംസ്കാരം നടന്നത്. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























