വിരോധം തീരുന്നില്ല വി എസിന്റെ മകനെയും ചതിക്കും നേട്ടം ബി ജെ പിക്ക്

ഇക്കുറി മലമ്പുഴയിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിൽ ബി ജെ പി നേതൃത്വം . വി എസിന്റെ മകൻ അരുൺ കുമാറിനെ മലമ്പുഴയിൽ സി പി എമ്മും മുൻ പി എ സുരേഷിനെ യു ഡി എഫും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുമ്പോഴാണ് മുമ്പ് മലമ്പുഴയിൽ രണ്ടാം സ്ഥാനത്തെത്തിയ സി. കൃഷണകുമാറിനെ മലമ്പുഴയിൽ ഇറക്കാൻ ബി ജെ പി ആലോചിക്കുന്നത്. സുരേഷും അരുണും പരസ്പരം പോർമുഖത്തെത്തുമ്പോൾ സ്ഥാനാർത്ഥി ആരായാലും ജയിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണമാണ് അരുണിനെ പാലക്കാട്ഇറക്കുന്നത്. അരുൺ കുമാറുമായി മുഖ്യമന്ത്രി ഇക്കാര്യം സംസാരിച്ചുകഴിഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , ജനറൽ സെക്രട്ടറി എം എ ബേബി എന്നിവരും അരുൺ കുമാറിനോട് ചിലപ്പോൾ സ്ഥാനാർത്ഥിയാകേണ്ടി വരും എന്ന സൂചന നൽകി കഴിഞ്ഞു. എന്ത് വിലകൊടുത്തും വിഎസിന്റെ സുരേഷിനെ തോൽപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വോട്ടുകൾ രണ്ടായി വിഭജിച്ചു പോയാൽ മുൻ പാലക്കാട് നഗരസഭ ചെയർമാൻ കൃഷ്ണകുമാർ എൻഡിഎ സ്ഥാനാർത്ഥിയായി മലമ്പുഴയിൽ നിന്നും ജയിക്കാനുള്ള സാധ്യത ബിജെപി സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നില്ല.
അതേസമയം അരുൺ കുമാറിനോട് മലമ്പുഴയിൽ മത്സരിക്കരുതെന്ന് താക്കീതുമായി വിഎസിന്റെ പഴയ സുഹൃത്തുക്കൾ രംഗത്തുണ്ട്. സുരേഷ് വിഎസിന്റെ മകനുമായി ടെലിഫോൺ സംസാരിച്ചു എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ വിഎസിനെ പലവട്ടം ഉപദ്രവിച്ചത് മറക്കരുതെന്ന സന്ദേശമാണ് വി എസ് അനുകൂലികൾ അരുൺ കുമാറിന് നൽകിയത്. എന്നാൽ അരുൺ കുമാർ പാർട്ടിയെയും പിണറായിയെയും എതിർക്കാൻ തയ്യാറാവില്ല. അതുകൊണ്ടു തന്നെ മലമ്പുഴയിലെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറച്ചുകഴിഞ്ഞു. വി എസിന്റെ പത്മപുരസ്കാരം പോലും തട്ടിത്തെറിപ്പിച്ചു.
ബി.ജെ.പിയുടെ പാലക്കാട്ടെ തുറുപ്പ്‌ചീട്ടാണ് കൃഷ്ണകുമാർ. . ഓരോ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതമുയര്‍ത്തി പാര്‍ട്ടിയെ ജില്ലയിലെ നിര്‍ണായക ശക്തിയാക്കി മാറ്റിയ നേതാവ്. ഒരു നിര്‍ണായക തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരിക്കല്‍ കൂടെ ബി.ജെ.പി തയ്യാറെടുക്കമ്പോള്‍ അവര്‍ക്കുമുന്നില്‍ ഉയര്‍ന്ന് വന്ന ഒറ്റപ്പേര്- സി.കൃഷ്ണകുമാറാണ് . 2000 മുതല്‍ 2020 വരെ പാലക്കാട് നഗരസഭ കൗണ്‍സിലറായിരുന്നു കൃഷ്ണകുമാര്‍. നഗരസഭയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം നേടിക്കൊടുത്ത നേതാക്കളില്‍ പ്രമുഖന്‍. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വി.എസ്.അച്യുതാനന്ദനെതിരെ മത്സരത്തിനിറങ്ങി 46,175 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ഇതോടെ പാലക്കാട് ബി.ജെ.പിക്ക് വേരുറപ്പിക്കാനാവുന്ന മണ്ഡലമായി മാറി.
2019 ല്‍ പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച് 2,18,556 വോട്ട് നേടി കൃഷ്ണകുമാര്‍ പാര്‍ട്ടിയുടെ ശക്തിയറിയിച്ചിരുന്നു. 2021 ല്‍ വീണ്ടും നിയമസഭയിലേക്ക് മത്സരിക്കാനെത്തി മലമ്പുഴയില്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാലക്കാട്ടു നിന്ന് കൃഷ്ണകുമാര്‍ മത്സരിച്ചെങ്കിലും 251778 വോട്ട് നേടി ശക്തികാട്ടി. ഈ വോട്ടുവിഹിതമുയര്‍ത്തലാണ് കൃഷ്ണകുമാറിനെ ഒരിക്കല്‍ കൂടെ പരീക്ഷിക്കുന്നതിലേക്ക് പാര്‍ട്ടിയെത്തിയത്.
2021 ല്‍ മെട്രോമാന്‍ ഇ.ശ്രീധരനെ നിര്‍ത്തി അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരുന്നു. ഒരുവേള ജയിച്ചുപോവുമോയെന്നുപോലും കരുതി. പക്ഷെ ഫോട്ടോ ഫിനിഷിലൂടെ ഷാഫി പറമ്പില്‍ ജയിച്ചു കയറി. ഷാഫിക്ക് പകരം യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ടുവന്ന പി.സരിനും മത്സരിക്കാനെത്തുമ്പോള്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലായിരുന്നു ബി.ജെ.പി. ഇരുവിഭാഗത്തിന്റെയും വോട്ടുകള്‍ വിഘടിച്ചാല്‍ താമരവിരിയിക്കാന്‍ എളുപ്പമാകുമെന്നും ബി.ജെ.പി കരുതി.. ഇതോടെയാണ് കൃഷ്ണകുമാറിന് നറുക്കുവീണത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചു.
മണ്ഡലത്തിലാകെ പരിചതമുള്ള നേതാവ് എന്നതാണ് കൃഷ്ണകുമാറിന്റെ പ്ലസ് പോയിന്റ്. പ്രാദേശിക തലത്തിലും നല്ല സൗഹൃദ വലയം. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച കൃഷ്ണകുമാര്‍ നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് അരുൺ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും ഇതുവരെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.
'ഇതുവരെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും ആലോചിച്ചിട്ടില്ല. ഞങ്ങൾ ഒരു പാർട്ടി കുടുംബമാണ്. സുരേഷ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന വാർത്ത ഞാൻ കേട്ടില്ല. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ ഇപ്പോൾ ജോലിചെയ്യുകയാണ്. തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. പാർട്ടി പറയുന്നതാണ് ഞങ്ങൾക്ക് എന്നും പ്രാധാന്യം'- അരുൺ വ്യക്തമാക്കി.
വി എസ് അച്യുതാനന്ദന്റെ പി എയായിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മലമ്പുഴയിൽ അരുണിനെ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്. മലമ്പുഴയിൽ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുമായി സുരേഷ് നേരിട്ട് ചർച്ച നടത്തിയിരുന്നുവെന്നാണ് വിവരം. കോൺഗ്രസ് സ്ഥാനാർത്ഥിയായല്ല യുഡിഎഫ് സ്വതന്ത്രനായാണ് മത്സരിക്കാൻ സുരേഷ് താൽപര്യം പ്രകടിപ്പിച്ചത്.
നിലവിൽ യുഡിഎഫിന് വേരോട്ടം കുറവുള്ള മണ്ഡലമാണ് മലമ്പുഴ. വി എസ് അച്യുതാനന്ദൻ വിജയിച്ച അവസാന തിരഞ്ഞെടുപ്പായ 2016ൽ കോൺഗ്രസിന് ഇവിടെ 35,333 വോട്ടുകളാണ് ലഭിച്ചത്. എ പ്രഭാകരൻ വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 35,444 വോട്ടും. രണ്ട് തവണയും പാർട്ടി ബിജെപിക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് എത്തിയത്.
അച്യുതാനന്ദനുള്ള പത്മവിഭൂഷണ്‍ പുരസ്കാരം വാങ്ങേണ്ടെന്ന് അമ്മയുള്‍പ്പെടെ കുടുംബം കൂട്ടായി എടുത്ത തീരുമാനമാണെന്ന് മകന്‍ വി.എ.അരുണ്‍കുമാര്‍ മനോരമ ന്യൂസ് നേരേചൊവ്വേയില്‍ പറഞ്ഞു . അച്ഛന് കിട്ടുന്ന ഏത് അംഗീകാരവും സന്തോഷം നല്‍കുന്നതാണ്. പത്മ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ നടത്തിയത് സ്വാഭാവികപ്രതികരണമാണ്. പ്രഖ്യാപനവും വാങ്ങുന്നതും രണ്ടായി തന്നെയാണ് കാണുന്നതെന്നും അരുണ്‍കുമാര്‍ നേരേചൊവ്വേയില്‍ പറഞ്ഞു. വി എസിന്റെ മകന്റെ അനുമതി വാങ്ങിയ ശേഷമാണ് പത്മപുരസ്കാരം പ്രഖ്യാപിച്ചത്.എന്നിട്ടും അത് നിഷേധിച്ചത് മലമ്പുഴയിലെ സ്ഥാനാർത്ഥിത്വം മുന്നിൽ കണ്ടാണ്.
വി എസ് ജീവിച്ചിരിക്കെ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചത് പിണറായിയാണെന്ന് അടുത്ത കാലത്ത് വി എസിന്റെ ശിഷ്യൻ പിരപ്പൻകോട് മുരളി പുസ്തകത്തിൽ എഴുതിയിരുന്നു. എന്നിട്ടും വി എസിന്റെ മകൻ പിണറായിയുടെ സ്ഥാനാർത്ഥിയായാൽ അത് പൊതുസമൂഹം അംഗീകരിക്കില്ലെന്നും വി എസിന്റെ അനുയായികൾ അരുണിനെ അറിയിച്ചു.
ഐസ്‌ക്രീം പാർലർ കേസിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാൻ സിപിഎം രാഷ്ട്രീയമായി തീരുമാനിച്ചതാണെന്ന വിവാദ വെളിപ്പെടുത്തലും വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രപുസ്തകത്തിൽ ഉണ്ടായിരുന്നു. . വി.എസും നായനാരും ചടയൻ ഗോവിന്ദനും പങ്കാളിയായാണ് ഈ തീരുമാനമെടുത്തതെന്ന് പിണറായി വിജയൻ പാർട്ടിസമ്മേളനത്തിൽ വിശദീകരിച്ചെന്നാണ് വെളിപ്പെടുത്തൽ. തന്റെമേൽ പുരണ്ടിരിക്കുന്ന ചെളി കുറച്ച് അച്യുതാനന്ദന്റെ മേലും പുരട്ടുകയെന്നതായിരുന്നു ഇതിലൂടെ പിണറായി ലക്ഷ്യമിട്ടതെന്നും പുസ്തകത്തിൽ പറയുന്നു.
പുസ്തകത്തിൽ ഉടനീളം പിണറായിക്കെതിരെയാണ് കൂരമ്പുകൾ. വി എസിന്റെ ജീവിതം നരകതുല്യമാക്കിയത് പിണറായിയാണെന്ന് വരുത്താനാണ് ശ്രമം. സംസ്ഥാനത്തെ മാഫിയ പ്രവർത്തകരെല്ലാം സി പി എം ഔദ്യോഗികപക്ഷത്തിന്റെ ഭാഗമാണെന്ന് വരുത്താൻ മുരളി ശ്രമിക്കുന്നതായി ഔദ്യോഗികപക്ഷം ആരോപിച്ചു.. ഔദ്യോഗിക പക്ഷത്തിനെതിരെ മുരളി നിരത്തുന്നത് നിറംപിടിപ്പിച്ച കഥകളാണ്. വി എസ് ജീവിച്ചിരിക്കെ നടത്തിയതായി പറയപ്പെടുന്ന പോരാട്ടങ്ങൾ അദ്ദേഹത്തിന്റെ ഇമേജ് വർധിപ്പിക്കാനാണെന്ന ധാരണയിലാണ് ഔദ്യോഗിക പക്ഷം. പാർട്ടിക്ക് ഇതു കൊണ്ട് ഒരു നേട്ടവുമുണ്ടായില്ല. അതാണ് പിരപ്പൻകോടിനെ എതിർക്കാൻ സി പി എം കണ്ടെത്തിയിരിക്കുന്ന ന്യായം. എന്നാൽ പിരപ്പൻകോട് മുരളിയെ അറിയുന്നവർ സി പി എമ്മിന്റെ പൊയ്മുഖം അവിശ്വസിക്കും.
മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി ചേർന്ന തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നിശിതവിമർശനമാണ് പിണറായി നേരിട്ടതെന്ന് പുസ്തകത്തിൽ പറയുന്നു. കൊല്ലം ജില്ലാസമ്മേളനത്തിൽ അദ്ദേഹം വിമർശനങ്ങൾക്ക് മറുപടിയായി, ഐസ്‌ക്രീം പാർലർകേസിന്റെ കാര്യം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പെൺവാണിഭക്കേസിൽനിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയതീരുമാനമെടുക്കുന്നതിൽ അച്യുതാനന്ദനും പങ്കാളിയായിരുന്നുവെന്നാണ് പിണറായി വെളിപ്പെടുത്തിയത്. ചടയൻ ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴായിരുന്നു ഇതെന്നും പിണറായി പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി ചേർന്ന സംസ്ഥാനസമിതിയിൽ ഈ വിഷയത്തെപ്പറ്റി ബഹുഭൂരിപക്ഷം അംഗങ്ങളും വിജയനും പി. ശശിക്കും എതിരേ ആക്ഷേപം ചൊരിഞ്ഞപ്പോൾ കാര്യമായ ഒരു മറുപടിയും നൽകാനായില്ലെന്നും പുസ്തകത്തിലുണ്ട്.
സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ 1998 സപ്തംബർ ഒൻപതിനാണ് അന്തരിക്കുന്നത്. പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് സപ്തംബർ 24, 25 തീയതികളിൽ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗമാണ്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാർലർ കേസിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ഉപദേശമടങ്ങിയ റിപ്പോർട്ട് അന്നത്തെ അഡ്വക്കറ്റ് ജനറൽ എം.കെ. ദാമോദരൻ സർക്കാരിന് നൽകുന്നത് നവംബർ 28-നാണ്. അതിന് എട്ടുമാസംമുൻപ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. കല്ലട സുകുമാരൻ കുഞ്ഞാലിക്കുട്ടിയെ ഈ കേസിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. പരസ്പരവിരുദ്ധമായ രണ്ട് റിപ്പോർട്ടുകൾ കിട്ടിയപ്പോൾ ദാമോദരന്റെ റിപ്പോർട്ട് സ്വീകരിക്കാൻ മുഖ്യമന്ത്രി നായനാരും ചടയൻ ഗോവിന്ദനും എൽഡിഎഫ് കൺവീനർ വി.എസ്. അച്യുതാനന്ദനും യോഗം ചേർന്നു തീരുമാനിച്ചുവെന്നാണ് പിണറായി വിജയൻ പറഞ്ഞത്. ചടയന്റെ മരണശേഷം നൽകിയ റിപ്പോർട്ടിന്മേൽ തീരുമാനമെടുക്കാൻ കൂടിയ യോഗത്തിൽ അന്തരിച്ച ചടയൻ എങ്ങനെ പങ്കെടുക്കുമെന്ന ചോദ്യത്തിന് വിജയൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇതിൽ കല്ലട സുകുമാരൻ വി എസ് പക്ഷക്കാരനായിരുന്നു. എം.കെ. ഭാമോദരൻ പിണറായി പക്ഷക്കാരനും.
‘കേരളത്തിൽ പാർട്ടിക്കാർ അറിയേണ്ടാത്ത രഹസ്യങ്ങളായിരുന്നു നേതാക്കൾക്ക് ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാർലർ കേസിൽനിന്ന് ഒഴിവാക്കിയതും പി.ജെ. കുര്യൻ സൂര്യനെല്ലി കേസിൽ പ്രതിയല്ലാതായതും അത്തരത്തിൽ പാർട്ടിക്കാർ അറിയേണ്ടാത്ത രഹസ്യങ്ങളാണ്’ -പുസ്തകത്തിൽ പറയുന്നു.
അച്യുതാനന്ദനു നേർക്കുണ്ടായ ‘ക്യാപ്പിറ്റൽ പണിഷ്മെന്റ്’ പ്രയോഗം അദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രഗ്രന്ഥത്തിൽ സ്ഥിരീകരിക്കുന്നുണ്ട് പിരപ്പൻകോട് മുരളി. 2005 ൽ നടന്ന മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ വിഎസിനെ തോൽപിക്കാൻ ശ്രമം നടന്നതടക്കം പാർട്ടിക്കകത്ത് പിണറായി പക്ഷം വിഎസിനെതിരെ നടത്തിയ നീക്കങ്ങൾ മുൻ സംസ്ഥാന കമ്മിറ്റി അംഗമായ പിരപ്പൻകോട് പുസ്തകത്തിൽ വെളിപ്പെടുത്തി. 2012 ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ, വിഎസിനെ ക്യാപ്പിറ്റൽ പണിഷ്മെന്റിനു വിധേയമാക്കണമെന്ന് ഇപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം.സ്വരാജ് ആവശ്യപ്പെട്ടെന്ന് ‘മലയാള മനോരമ’യിൽ വിഎസ് അനുസ്മരണ ലേഖനത്തിൽ പിരപ്പൻകോട് എഴുതിയത് വിവാദമായിരുന്നു.
അന്നു നടന്നത് ‘വിഎസ്: കമ്യൂണിസ്റ്റ് അവതാരം’ എന്ന ഗ്രന്ഥത്തിൽ പിരപ്പൻകോട് ഇങ്ങനെ വിവരിച്ചു: ‘വിഎസിന്റെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ വിമർശിക്കാനായി മുൻകൂട്ടി ശിക്ഷണം കൊടുത്ത് ഒരു കൂട്ടം പ്രതിനിധികളെ തയാറാക്കി നിർത്തിയിരുന്നു. അക്കൂട്ടത്തിൽ നാടും നാടിന്റെ ചരിത്രവും അറിയാത്ത ഒരു യുവവായാടിയായ പ്രതിനിധിയെക്കൊണ്ട് വിഎസിന് ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നു വരെ പറയിപ്പിച്ചു. ഇതു പറയുമ്പോൾ അധ്യക്ഷവേദിയിലും പ്രസീഡിയത്തിലും ഉണ്ടായിരുന്ന ഉത്തരവാദപ്പെട്ട നേതാക്കൾ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു’.
മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ നടന്നത് കള്ളച്ചൂതാണെന്ന് പിരപ്പൻകോട് പറഞ്ഞു. ‘ഞെട്ടിക്കുന്ന സത്യം കൂടി പുറത്തു വന്നു. സമ്മേളനത്തിൽ വിഎസിനെ തോൽപിക്കാനായിരുന്നു പരിപാടി. എന്നിട്ടും 342 വോട്ടുകൾ അദ്ദേഹത്തിന് ലഭിച്ചു. പാനലിൽ കടന്നുകൂടി’. 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെ വാഗ്ദാനങ്ങൾ നൽകി പിണറായി പക്ഷം കാലുമാറ്റിച്ചാണ് വിഎസ് പക്ഷത്തെ തോൽപിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. കോഴിക്കോട്ട് 2012 ൽ നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിൽനിന്ന് വിഎസിനെ ഒഴിവാക്കാനായി ഭരണഘടനാ ഭേദഗതിക്കു വരെ കേരള ഘടകം ശ്രമിച്ചെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്.
‘പാർട്ടി കോൺഗ്രസിൽ ഏറ്റവും വിശ്വസ്തനായ ഒരു പ്രതിനിധിയെക്കൊണ്ട് ഭരണഘടനയ്ക്കു ഭേദഗതി അവതരിപ്പിച്ചു. 80 കഴിഞ്ഞവർ പാർട്ടിയിലോ 75 വയസ്സ് കഴിഞ്ഞവർ പാർലമെന്ററി രംഗത്തോ പദവികൾ വഹിക്കരുത്’ എന്നായിരുന്നു പ്രമേയം. പൊളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവാക്കി കേന്ദ്രകമ്മിറ്റിയിൽ മാത്രമുള്ള വിഎസിനെ കേന്ദ്രകമ്മിറ്റിയിൽനിന്നു കൂടി ഒഴിവാക്കി പാർട്ടിക്ക് ആരുമല്ലാത്ത ഒരാളായി പുറത്താക്കാനുള്ള ഗൂഢനീക്കമായിരുന്നു അത്. സംഗതികളുടെ യഥാർഥ ലക്ഷ്യം മനസ്സിലാക്കിയ വിഎസ് കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിയാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ വിഎസിനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു’.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നടന്നത് ‘വിഎസിനെ പാർട്ടി വിരുദ്ധനാക്കി പാർട്ടിയിലും ജനങ്ങൾക്കിടയിലും ചിത്രീകരിക്കാനുള്ള ഔദ്യോഗിക നേതൃത്വത്തിന്റെ നാടകമായിരുന്നു’ എന്ന് പിരപ്പൻകോട് പറയുന്നു. ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ പോരാട്ടത്തിനൊടുവിൽ കേന്ദ്രകമ്മിറ്റിയിൽനിന്ന് വിഎസിനെ നീക്കിയതിനെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം ഇങ്ങനെയാണ്: ‘ഇത്രയേറെ സങ്കീർണമായ വിഷയത്തിൽ സാവകാശമെടുത്തു വേണ്ടത്ര പരിശോധന നടത്താതെയാണ് ആരോപണ വിധേയനായ പിണറായി വിജയനെ പൊളിറ്റ്ബ്യൂറോയിൽ നിലനിർത്തുകയും ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട വിഎസിനെ പിബിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തത്’.
മാരാരിക്കുളത്ത് കരുതിക്കൂട്ടിയാണ് വി.എസിനെ തോല്‍പിച്ചതെന്നും പാര്‍ട്ടി സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ സുശീല ഗോപാലന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ഉടന്‍ തന്നെ ഇ.കെ നായനാരുടെ പേരും നിര്‍ദേശിക്കപ്പെടുകയും ആ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന, എം.എല്‍.എ ആവാതിരുന്ന ഇ.കെ നായനാര്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടുവെന്നും പുസ്തകത്തിലുണ്ട്.
വി.എസ് അന്തരിച്ചപ്പോൾ ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി ലേഖനമെഴുതിയ മുരളിയെ തള്ളി സി.പി.എം രംഗത്തുവന്നിരുന്നു. മുരളിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും പുസ്തകം വിറ്റുപോകാനാണ് കള്ളങ്ങൾ എഴുതുന്നതെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം.
1991-ൽ ആലപ്പുഴയിലെ ഏറ്റവും ശക്തനായ നേതാവായിരുന്ന ഡി. സുഗതനെ പതിനായിരത്തോളം വോട്ടിനു തോൽപിച്ച വി.എസ് 1996-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൂടെ നിന്നവർ തോൽപിച്ചതാണെന്ന് പുസ്തകരചയിതാവ് പറയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും ട്രേഡ് യൂണിയൻ നേതാവും വി.എസ്സിന്റെ സ്ഥിരം വിമർശകനുമായിരുന്ന ടി.കെ. പളനിയെ വി.എസ്സിന്റ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും ചീഫ് ഇലക്ടറൽ ഏജന്റുമാക്കിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ളള സാധ്യത അനായാസമാക്കിയെന്നും പുസ്തകത്തിൽ പറയുന്നു.
ഇതേ വി എസിന്റെ മകനെ പിണറായി വി എസിന്റെ പഴയ തട്ടകത്തിൽ സ്ഥാനാർത്ഥിയാക്കിയത് കൊല്ലാതാണോ വളർത്താനാണോ എന്ന സംശയത്തിലാണ് കേരളം.അതെന്തായാലും ബി ജെ പിക്ക് വരാൻ പോകുന്നത് സുവർണാവസരമാണ്.
https://www.facebook.com/Malayalivartha


























