ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി... വീടുകളും പട്ടയവും 25-ന് വൈകുന്നേരം നാലിന് ടൗൺഷിപ്പ് നിർമാണം നടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും

ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകൾക്ക് ഉടമസ്ഥരായി. വീടുകളുടെ നറുക്കെടുക്കാനായി മേപ്പാടി എം.എസ്.എ. ഓഡിറ്റോറിയത്തിൽ ഗുണഭോക്താക്കൾ നേരിട്ടെത്തി. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ക്രമനമ്പറും സോൺ നമ്പറും ക്ലസ്റ്റർ നമ്പറും പ്ലോട്ട് നമ്പറും രേഖപ്പെടുത്തിയ കൂപ്പണുകൾ അവർ തങ്ങളുടെ ഊഴംകാത്ത് നറുക്കെടുത്തു.
ചൂരൽമല സ്വദേശി പഞ്ചിൽ വീട്ടിൽ അഷ്‌റഫാണ് ആദ്യ നറുക്കെടുത്തത്. ഒന്നാം സോണിലെ ക്ലസ്റ്റർ ജെ-യിൽ ഉൾപ്പെട്ട 104-ാം നമ്പർ വീടാണ് അഷ്‌റഫിന് ലഭിച്ചത്. ചൂരൽമല സ്വദേശി വത്സല രണ്ടാമത്, ബീരാൻകുട്ടി മൂന്നാമത് അങ്ങനെ പേരുവിളിക്കുന്നതിനനുസരിച്ച് ഓരോരുത്തരായി 178 പേരും തങ്ങളുടെ വീടുകൾ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
നറുക്കെടുത്ത ഓരോരുത്തരും കൂപ്പൺ ഉയർത്തിക്കാണിക്കും. നറുക്കെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്താനായിരുന്നു ഇത്. ടൗൺഷിപ്പിൽ വീട് നൽകുന്നവർക്ക് ഏഴുസെന്റ് സ്ഥലത്തിന്റെയും വീടിന്റെ പട്ടയം അനുവദിച്ച ഉത്തരവും ഗുണഭോക്താക്കൾക്ക് കൈമാറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് തുടങ്ങിയ നറുക്കെടുപ്പ് വൈകുന്നേരം നാലിനും രേഖകളുമായി ബന്ധപ്പെട്ട നടപടികൾ അഞ്ചുമണിയോടെയും പൂർത്തിയായി.
വൈദ്യുതി, കുടിവെള്ള കണക്ഷൻ, റേഷൻ, നഗരസഭയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് എന്നിവ ഉറപ്പാക്കുന്നതിനുള്ള നടപടികളും നറുക്കെടുപ്പ് വേദിയിൽനിന്നുതന്നെ പൂർത്തിയാക്കി. ഇതിനായി പ്രത്യേകം കൗണ്ടറുകളും ഓഡിറ്റോറിയത്തിനുള്ളിലും പുറത്തുമായി ഒരുക്കിയിട്ടുണ്ടായിരുന്നു.
ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി, കുടിവെള്ള കണക്ഷൻ എന്നിവ കളക്ടറുടെ പേരിലാണ് അനുവദിക്കുക. മൂന്നുമാസത്തേക്ക് കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും. പിന്നീട് കണക്ഷനുകൾ വ്യക്തികളുടെ പേരിലേക്ക് മാറ്റുന്നതിനുള്ള സാക്ഷ്യപത്രവും ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു. 15 കൗണ്ടറുകളിലൂടെയാണ് ഗുണഭോക്താക്കൾക്ക് സേവനം ഉറപ്പാക്കിയത്.
സോൺ ഒന്നിൽ 115 വീടുകളും സോൺ മൂന്നിൽ 30 വീടുകളും സോൺ നാലിൽ 33 വീടുകളുമാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. വീടുകളും പട്ടയവും 25-ന് വൈകുന്നേരം നാലിന് ടൗൺഷിപ്പ് നിർമാണം നടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും.
അഞ്ചുസോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. സോൺ ഒന്നിൽ 140 വീടുകളും സോൺ രണ്ടിൽ 55, സോൺ മൂന്നിലും നാലിനും 51 വീതവും സോൺ അഞ്ചിൽ 113 വീടുകളുമാണ് നിർമിക്കുന്നത്. 1662-ലധികം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുക. ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലാണ് വീടുകൾ ഒരുങ്ങുന്നത്. വീടുകളുടെയും റോഡുകളുടെയും മറ്റു അനുബന്ധപ്രവൃത്തികളും നിലവിൽ ടൗൺഷിപ്പിൽ പുരോഗമിച്ചുവരുന്നു.
"
https://www.facebook.com/Malayalivartha
























