ശബരിമലയിൽ വമ്പൻ ട്വിസ്റ്റ് കടുവയെ കിടുവ പിടിക്കുമോ? ശ്രീധരൻ പിള്ള ഡൽഹിക്ക്

ശബരിമലയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരിക്കുന്ന മലയാളികളെ ആകെ ഞെട്ടിച്ചുകൊണ്ട് ഏതാനും ദിവസങ്ങൾക്കകം ഒരു വാർത്ത പുറത്തുവരും. അതൊരു പക്ഷേ കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്ന ദിവസങ്ങളിൽ ആവാം. എന്നുവന്നാലും ആ വാർത്ത കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കും.
ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ഐ ജി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നേക്കും എന്നതാണ് ആ വാർത്ത. ശബരിമല കൊള്ളയിലെ പ്രതികളെല്ലാം ഓരോരുത്തരായി ജയിലിന് പുറത്തേക്കിറങ്ങുമ്പോൾ സംശയത്തിലാകുന്നത് പ്രത്യേക അന്വേഷണ സംഘത്തിൻറെ വിശ്വാസ്യതയാണ്. യഥാർത്ഥ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരമൊരുക്കിയെന്നതാണ് പ്രധാന ആരോപണം. അതിനൊപ്പം നിരപരാധിയായ തന്ത്രി കണ്ഠര് രാജീവരെ ജയിലിലടച്ചത് മനപൂർവമാണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. മുൻ ഗോവ ഗവർണറും ബി ജെ പി നേതാവുമായ അഡ്വ പി എസ് ശ്രീധരൻ പിള്ളയാണ് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നത്. അദ്ദേഹം ഇന്നലെ തന്ത്രിയെ സഹകരിച്ചിരുന്നു.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളെക്കുറിച്ചും അന്ന് താൻ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും നിർണ്ണായകമായ വെളിപ്പെടുത്തലുകൾ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള നടത്തി. തന്റെ പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ശബരിമല സമരവും സുവർണാവസര വിധിയും' എന്ന അധ്യായത്തിലെ വിവരങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രീയമായ താൽപ്പര്യങ്ങൾക്കായി ഭരണകൂടം സംവിധാനങ്ങളെ ദുരുപയോഗം ചെയ്തതിന്റെ ഫലമാണ് അന്നുണ്ടായ കേസുകളെന്ന് അദ്ദേഹം ആരോപിച്ചു.
വിവാദമായ "സുവർണാവസരം" എന്ന പരാമർശം ഒരു ഗാന്ധിയൻ മാതൃകയിലുള്ള സമരത്തിനുള്ള അവസരത്തെക്കുറിച്ചായിരുന്നുവെന്ന് ശ്രീധരൻ പിള്ള വിശദീകരിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ തന്റെ പ്രവർത്തകർക്ക് നിർദ്ദേശം നൽകാൻ തനിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി ഈ കേസ് അഡ്മിഷൻ ഘട്ടത്തിൽ തന്നെ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
യുവതികൾ മലകയറാൻ എത്തിയ ഘട്ടത്തിൽ നട അടച്ചിടാമെന്ന് തന്ത്രിക്ക് ഉപദേശം നൽകിയത് താനാണെന്ന് ശ്രീധരൻ പിള്ള വെളിപ്പെടുത്തി. ഇത് കോടതിയലക്ഷ്യമാകില്ലെന്ന് താൻ അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ലംഘനം ഉണ്ടാകാതിരിക്കാൻ നട അടച്ചിടുന്നത് നിയമപരമായ അവകാശമാണെന്നും നടപടി ഉണ്ടായാൽ ആദ്യത്തെ പ്രതിയായി താൻ വരാമെന്ന് തന്ത്രിക്ക് വാക്ക് നൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അന്നത്തെ പ്രതിഷേധങ്ങൾക്കിടയിൽ രഹ്ന ഫാത്തിമ, കവിത എന്നിവരെ പോലീസ് യൂണിഫോം ധരിപ്പിച്ചു പതിനെട്ടാം പടി വരെ എത്തിക്കാൻ ശ്രമിച്ചത് സ്റ്റേറ്റ് സ്പോൺസേർഡ് യാത്രയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ ഇരുമുടിക്കെട്ടിൽ ആചാരപ്രകാരമുള്ള സാധനങ്ങളല്ല മറിച്ച് ഓറഞ്ചും ആപ്പിളുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണകൂടത്തിന് ഇത്തരം നടപടികൾ ഭൂഷണമാണോ എന്നും അദ്ദേഹം ചോദിച്ചു.
തന്ത്രിക്കെതിരെയും തനിക്കെതിരെയും നൽകിയ കോടതിലക്ഷ്യ ഹർജികൾ സുപ്രീം കോടതി തള്ളിയ കാര്യവും ശ്രീധരൻ പിള്ള ഓർമ്മിപ്പിച്ചു. താൻ നൽകിയ ഉപദേശം നിയമവിരുദ്ധമായിരുന്നില്ല എന്നതിന്റെ തെളിവാണ് കോടതിയുടെ ഈ നിലപാടുകളെന്നും എന്നാൽ ഈ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾക്ക് പോലും സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ നീക്കങ്ങൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ പ്രതികാര നടപടിയാണ് കേസുകളെന്നും അദ്ദേഹം പറയുന്നു.
41 ദിവസം തന്ത്രിയെ ജയിലിലടച്ചത് കേരളം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് അദ്ദേഹം ആരോപിച്ചു. ജാമ്യാപേക്ഷയിലെ 90 പേജോളം വരുന്ന വിധിന്യായത്തിൽ കേസിൽ തെളിവിന്റെ കണിക പോലുമില്ലെന്ന് കോടതി നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൂഢാലോചന കുറ്റം ആരോപിക്കുമ്പോൾ അത് കൃത്യമായി പരിശോധിക്കണമെന്ന നിയമവ്യവസ്ഥ ഇവിടെ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ മാപ്പ് പറണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. സർക്കാർ സ്പോൺസർ ചെയ്ത പദ്ധതികൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ ദയനീയമായ തിരിച്ചടിയുടെ പ്രതികാരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. ശബരിമല യുവതീപ്രവേശന വിധിയുണ്ടായപ്പോള്‍ ആചാരലംഘനം പാടില്ല എന്ന നിലപാട് സ്വീകരിച്ചെന്നും അതില്‍ സര്‍ക്കാരിന് തന്നോട് രോഷമുണ്ടായിരുന്നുവെന്നും ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്തതുകൊണ്ടുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെ ഉണ്ടായതെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്. ജാമ്യഹര്‍ജിയുടെ വാദത്തിനിടെയായിരുന്നു രാജീവര് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
സര്‍ക്കാരിന്റെ ഒത്താശയനുസരിച്ച് അന്ന് സന്നിധാനത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. താന്‍ ഇതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും തന്നോട് ദ്വേഷ്യമുണ്ടെന്നും ഭരണകക്ഷിയിലെ പലര്‍ക്കും തന്നോട് പകയുണ്ടായിരുന്നതായും രാജീവര് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കൊള്ളയില്‍ തനിക്ക് പങ്കുണ്ടെന്ന വാദം മെനഞ്ഞത്. തന്നെ കേസില്‍ കുടുക്കുകയായിരുന്നു. കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ശബരിമല ക്ഷേത്രം എല്ലാ ദിവസവും തുറക്കാനുള്ള നീക്കവും താന്‍ എതിര്‍ത്തു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തനിക്ക് ഉണ്ടായിരുന്ന പരിചയത്തേക്കാള്‍ കൂടുതല്‍ അടുപ്പം മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ക്കാണ്. ഇതു മറക്കുന്നതിന് വേണ്ടിയാണ് താനും പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചത്. ചിത്രങ്ങളാണ് തെളിവെങ്കില്‍ പോറ്റിക്കൊപ്പമുള്ള പല ഉന്നതരുടേയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അവരും പ്രതികളാകണ്ടേയെന്നും തന്ത്രി ചോദിച്ചു.
ഇത് മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ഉദ്ദേശിച്ചുകൊണ്ടുള്ള വെടിയാണ്.
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം വിജിലന്‍സ് ഹൈകോടതിയില്‍ സമര്‍പ്പിച്ച രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളിലും തന്റെ പേരില്ല. എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസ് മൂന്ന് മാസം പിന്നിടുമ്പോഴും താൻ പ്രതിയുമായിരുന്നില്ല, എവിടെയും പേരുമില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ താന്‍ പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയുമാണ് ഉണ്ടായത്.
എസ്.ഐ.ടിക്കെതിരെയും രാജീവര് ആരോപണങ്ങൾ ഉന്നയിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുക്കള്‍ ശബരിമലയില്‍ ജോലി ചെയ്തിരുന്നു. പോറ്റിയുടെ ഭാര്യാപിതാവ് ശബരിമലയില്‍ കീഴ്ശാന്തിയായിരുന്നു. ഭാര്യാപിതാവിന്റെ സഹോദരന്‍ ശബരിമലയില്‍ ഗാര്‍ഡായും ജോലി ചെയ്തിട്ടുണ്ട്. പോറ്റിക്ക് ശബരിമലയില്‍ വരാന്‍ ഇത്തരം ബന്ധങ്ങൾ ഉണ്ടായിരിക്കെ ഈ വിവരങ്ങളെല്ലാം എസ്.ഐ.ടി മനപ്പൂർവം ഒളിപ്പിക്കുകയായിരുന്നു. താന്‍ വഴിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ എത്തിയതെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം എസ്.ഐ.ടി ചെയ്തതെന്നും തന്ത്രി കണ്ഠരര് രാജീവര് കോടതിയില്‍ ആരോപിക്കുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലുമുണ്ടായത്.
ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടാനും ശുദ്ധികലശം നടത്താനും അവകാശമുണ്ടെന്ന് താൻ തന്ത്രിയോട് പറഞ്ഞിരുന്നതായി ശ്രീധരൻ പിള്ള പുസ്തകത്തിൽ പറയുന്നു . ഫോണിൽ വിളിച്ചപ്പോഴാണ് അഭിപ്രായം പറഞ്ഞത്. ഇതിനു പിന്നാലെയാണ് തന്ത്രിയും പന്തളം കൊട്ടാരം പ്രസിഡണ്ടും 'യുവതികള്‍ കടന്നാല്‍ നട അടച്ചിടുമെന്ന്' പ്രസ്താവിച്ചതെന്നും പുസ്തകത്തിൽ പറയുന്നു. ശബരിമല യുവതീ പ്രവേശന വിഷയം ബിജെപിക്ക് ‘സുവർണാവസരം’ ആണെന്ന തന്റെ പ്രസംഗത്തെക്കുറിച്ചും ശ്രീധരൻപിള്ള പുസ്തകത്തിൽ പറയുന്നുണ്ട്.
‘‘ഒരാള്‍ ഫോണ്‍ വിളിച്ച് തന്ത്രിക്കു ഫോണ്‍ കൊടുക്കട്ടെ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അനുമതി നല്‍കി. തുടര്‍ന്ന് ഫോണിന്റെ മറുതലയ്ക്കല്‍ ഉള്ള ആളോട് ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രിക്ക് ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടാനും ശുദ്ധികലശം നടത്താനും അവകാശമുണ്ടെന്ന് ഞാന്‍ പറഞ്ഞു. സുപ്രീംകോടതി തന്ത്രിയോടോ മറ്റോ പ്രത്യേക ഉത്തരവുവഴി നിര്‍ദ്ദേശം നല്‍കാത്ത സ്ഥിതിക്ക് കോടതിയലക്ഷ്യകേസ് എടുക്കാനാവില്ലെന്നും ഉറപ്പ് നല്‍കി. കേസുണ്ടായാല്‍ ഞാനും ലക്ഷക്കണക്കിനു വിശ്വാസികളും ആദ്യം ജയിലില്‍ പോകുമെന്നും അതിനുശേഷമേ അങ്ങയ്ക്ക് പോകേണ്ടി വരൂ എന്നും ഞാന്‍ പറഞ്ഞു. 'ശരി സാര്‍, സാറിന്റെ ഉറപ്പുമതി' എന്നു മറുതലയ്ക്കല്‍ നിന്നു മറുപടിയും കിട്ടി. ഈ പശ്ചാത്തലത്തില്‍ തന്ത്രിയും പന്തളം കൊട്ടാരം പ്രസിഡണ്ടും 'യുവതികള്‍ കടന്നാല്‍ നട അടച്ചിടുമെന്ന്' പ്രസ്താവിച്ചു. തന്ത്രിയുടെ പ്രസ്താവനയ്ക്കൊപ്പം സന്നിധാനത്തെ പൂജാരികളും പരികര്‍മികളും പതിനെട്ടാംപടിയിലും സന്നിധാനത്തിലും നാമജപ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.’’ - പുസ്തകത്തിൽ പറയുന്നു.
സന്നിധാനത്തുനിന്ന് അന്നേദിവസം ഫോൺ വിളിച്ചത് ആലപ്പുഴയിലെ മുന്‍ ഡിസിസി നേതാവാണ്. ശബരിമല സമരത്തിന്റെ നാള്‍വഴികളും സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങളും തന്റെ വിവാദമായ 'സുവര്‍ണാവസരം' പരാമര്‍ശത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതു തടസപ്പെടുത്താന്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് രണ്ട് ഇടതുപക്ഷ നേതാക്കള്‍ എനിക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല. ഹൈക്കോടതിയും ഹര്‍ജികള്‍ തള്ളിക്കളഞ്ഞു. ബിജെപിക്കു കിട്ടിയ സുവര്‍ണാവസരം എന്നു വിശേഷിപ്പിച്ച് സമരത്തിനിറങ്ങാന്‍ ഞാന്‍ ആഹ്വാനം ചെയ്തുവെന്നും അത് അക്രമത്തിനുള്ള പ്രേരണയാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി പാടെ തള്ളിക്കളയുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പാര്‍ട്ടി അധ്യക്ഷന്‍ ഒരു ഹാളില്‍ നടത്തുന്ന പ്രസംഗം പൊതുസ്ഥലം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്നും എന്റെ ആഹ്വാനത്തെ കുറ്റകൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പിന്നീട് ഒ.രാജഗോപാലും ഞാനും ചേര്‍ന്ന് വാഹനങ്ങള്‍ തകര്‍ത്തുവെന്ന് ആരോപിച്ചാണ് മാന്നാര്‍ പൊലീസ് കേസെടുത്തത്. അന്നേദിവസം ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴ ജില്ലയില്‍ പോകുക പോലും ചെയ്തിട്ടില്ല. ഇക്കാര്യങ്ങള്‍ എല്ലാം പൊതുസമൂഹം അറിയണമെന്ന ആഗ്രഹമാണ് പുസ്തകരൂപത്തിലേക്കു പരിവര്‍ത്തനം ചെയ്തതെന്നും പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.
ആക്ടിവിസ്റ്റ് രഹന ഫാത്തിമ പോലീസ് സംരക്ഷണയിൽ സന്നിധാനത്തേക്ക് എത്തിയ സാഹചര്യത്തിലാണ് തന്ത്രിയെ ബന്ധപ്പെടാൻ തനിക്ക് നിർദ്ദേശം ലഭിച്ചതെന്ന് ശ്രീധരൻ പിള്ള പറയുന്നു. ഒരു പ്രമുഖ ഹിന്ദു സമുദായ നേതാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ തന്ത്രിക്ക് നിയമോപദേശം നൽകിയത്. നടയടച്ച് ശുദ്ധികലശം നടത്തുന്നത് കോടതി അലക്ഷ്യമാകില്ലെന്ന് തന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രീധരൻ പിള്ളയോട് ഈ നേതാവ് ആവശ്യപ്പെടുകയായിരുന്നു.
പി എസ് ശ്രീധരൻ പിള്ളയുടെ വാക്കുകൾക്ക് കേന്ദ്രസർക്കാർ വലിയ വിലയാണ് കൽപ്പിക്കുന്നത്. കേരളത്തിൽ പ്രമുഖരായ പല വ്യക്തികളുടെയും നിയമോപദേഷ്ടാവാണ് ശ്രീധരൻപിള്ള . നിയമത്തിന്റെ നൂലാമാലകൾ ഇഴകീറി പരിശോധിക്കാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ അദ്ദേഹത്തിന് ഉണ്ട്. രാജീവര് ജയിലിലായ ദിവസം തന്നെ അദ്ദേഹത്തിന് എതിരായ കേസ് നിലനിൽക്കില്ലെന്ന് പിള്ള പറഞ്ഞിരുന്നു. തന്ത്രിയോട് പിണറായി പകരം വീട്ടുകയാണെന്ന പൊതുസമൂഹത്തിന് അഭിപ്രായം അദ്ദേഹം ശരിവയ്ക്കുകയും ചെയ്തു . അന്വേഷണം എവിടെയും എത്താതെ അവസാനിക്കാൻ പോകുമ്പോൾ കേന്ദ്രസർക്കാർ ഇടപെടുന്നത് ശ്രീധരൻ പിള്ളയുടെ നിർദ്ദേശാനുസരണം ആണ്. കടകം പള്ളിയുടെ അറസ്റ്റ് തടയാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്.
ശബരിമല കൊള്ള പഴയ സ്വർണക്കടത്ത് പോലെ അവസാനിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം.സർക്കാർ മാറുന്നതിന് മുമ്പുതന്നെ അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. രണ്ടുമാസത്തിനിടയിൽ മുഴുവൻ പ്രതികളെയും പുറത്തിറക്കും. പിന്നീട് ഒരിക്കലും ഇവർ ജയിലിൽ മടങ്ങിയെത്തില്ലെന്ന് സി പി എമ്മിന് ഉറപ്പുണ്ട്. തന്ത്രിയുടെ അറസ്റ്റോടെ എസ് ഐ റ്റിയുടെ പ്രവർത്തനം പൂർണമായും അവസാനിച്ചു. ഒരു പ്രമുഖനെ അറസ്റ് ചെയ്ത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഗൂഢാലോചനയിൽ തന്ത്രി പങ്കാളിയെന്നാണ് എസ്ഐടിയുടെ അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് തന്ത്രി തടഞ്ഞില്ലെന്നും ശബരിമലയിലെ മുഖ്യപുരോഹിതനായ തന്ത്രി ആചാരങ്ങൾ പാലിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സ്വർണം പതിച്ചതാണെന്ന് അറിവുണ്ടായിരുന്നിട്ടും വീഴ്ചവരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. പാളികൾ കൊണ്ടുപോകുന്നത് ആചാരലംഘനമെന്ന് ബോർഡിനെ അറിയിച്ചില്ലെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തന്ത്രി മറ്റു പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും തന്ത്രിയുടെ അനുമതിയോടെയല്ല കട്ടിളപ്പാളികള്‍ കൊണ്ടുപോയതെന്നും എന്നിട്ടും ഇക്കാര്യം ദേവസ്വം ബോര്‍ഡിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നു.
രാജീവരെ അറസ്റ്റ് ചെയ്തതോടെ ശബരിമല കൊള്ള ശബരിമലക്കുള്ളിൽ തന്നെ നടന്ന ഒന്നാണെന്ന് വരുത്തിതീർക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതുതന്നെയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. മാധ്യമങ്ങൾ പൂർണമായി തന്ത്രിക്ക് പിന്നിൽ അണിനിരന്നു. തന്ത്രി സ്വർണം കട്ടതായി റിമാന്റ് റിപോർട്ടിൽ പറയുന്നില്ല. തികച്ചും സാങ്കേതികമായ പിഴവുകളാണ് തന്ത്രിയെ കുറിച്ച് പറയുന്നത്.എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് പരിചയപ്പെടുത്തിയത് മന്ത്രിയാണെന്ന് പത്മകുമാർ പറഞ്ഞതായുള്ള മൊഴി പുറത്തുവന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. ഇതിൽ നിന്നും സ്വർണകൊള്ള ശബരിമലയിലെ ആഭ്യന്തരകാര്യമാണെന്ന് വരുത്തിതീർക്കാനുള്ള സർക്കാർ ശ്രമം പുറത്തു വന്നു. തന്ത്രിയെ അപമാനിച്ച് ശബരിമലയെ മോശമാക്കാനാണ് സർക്കാർ ശ്രമം. ഇതിനെതിരെ കുമ്മനം രാജശേഖരൻ അടക്കമുള്ള ബി ജെ പി നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു.
ദേവസ്വം ബോര്‍ഡിൽ നിന്ന് ശമ്പളം പറ്റുന്ന വ്യക്തിയായ തന്ത്രി ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ. അനുമതിയില്ലാതെ കൊണ്ടുപോയെന്ന് തന്ത്രി അധികൃതരെ അറിയിച്ചില്ലെന്നും പാളികള്‍ ഇളക്കുന്ന ദിവസം ഉള്‍പ്പെടെ ശബരിമലയിൽ ഉണ്ടായിട്ടും മൗനാനുവാദം നൽകിയെന്നും തന്ത്രിയുടേത് കുറ്റകരമായ മൗനാനുവാദമാണെന്നുമാണ് എസ്ഐടിയുടെ അറസ്റ്റ് നോട്ടീസിൽ പറയുന്നത്.ദേവന്‍റെ അനുജ്ഞ വാങ്ങാതെയാണ് കട്ടിളപ്പാളികള്‍ കൈമാറിയതെന്നും അറസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പോറ്റിക്ക് പാളികൾ കൈമാറിയപ്പോൾ തന്ത്രി തടഞ്ഞില്ലെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കട്ടിളപ്പാളി കൊണ്ടുപോകാൻ ഒത്താശ ചെയ്തുവെന്നും അറസ്റ്റ് റിപ്പോര്‍ട്ടിൽ പറയുന്നു. കട്ടിള ഇളക്കുന്നത് തന്ത്രിയുടെ പണിയല്ല.അത് ദേവസ്വം ബോർഡിന്റെ ജോലിയാണ്.
തന്ത്രിക്ക് ദേവസ്വം ബോർഡിന്‍റെ തീരുമാനം തടസപ്പെടുത്താൻ തന്ത്രിക്ക് അധികാരമില്ലെന്ന് തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. സിഡി അനിൽ പ്രതികരിച്ചു. തന്ത്രി ഒരു കീഴുദ്യോഗസ്ഥൻ മാത്രമാണെന്നും അറസ്റ്റ് നടപടിയിൽ തന്ത്രിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടുവെന്നും അനിൽ പറഞ്ഞു. തന്ത്രിക്ക് യാതൊരു സാമ്പത്തിക ലാഭവുമില്ലെന്നും ആചാരലംഘനം നടത്തിയെന്ന് പറയുന്നത് നിയമപരമായി നിലനിൽക്കാത്ത വാദമാണെന്നും അനിൽ പറഞ്ഞു.
തന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സഖാക്കൾ സമൂഹ മാധ്യമത്തിൽ അത് ആഘോഷിക്കാൻ തുടങ്ങിയതോടെയാണ് തന്ത്രിയുടെ അറസ്റ്റിൽ ചിലർക്കെങ്കിലും സംശയം തോന്നിയത്.
ഏതായാലും അയ്യപ്പൻ പിണറായിയോട് പകരം ചോദിക്കും. ബ്രാഹ്മണ ശാപം വെറുതെയാവില്ലെന്ന് ഒരു ചൊല്ലുണ്ടല്ലോ.
https://www.facebook.com/Malayalivartha
























