ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

നമ്പർ വൺ ആരോഗ്യ മേഖയിൽ വരുന്ന പിഴവുകൾ എങ്ങനെ പരിഹരിക്കുമെന്ന് നോക്കി നിൽക്കുന്ന ജനത്തിന് മുന്നിലേക്ക് ദാ വീണ്ടുമൊരു ദുരന്ത വാർത്ത. ചികിത്സ കിട്ടായതെ ഒരു യുവതി മരണപ്പെട്ടിരിക്കുന്നു. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളെ ചൊല്ലി സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് എന്നത് ആരോഗ്യ വകുപ്പിനും വകുപ്പ് മന്ത്രിയ്ക്കും പുതിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
നിലവിൽ തനിക്കെതിരെ വരുന്ന മാധ്യമപ്രവർത്തകരുടെ ചോദ്യ ശരങ്ങൾ എങ്ങനെ തടുക്കുമെന്ന് ആലോചിച്ച് തല പുകയ്ക്കുന്ന ആരോഗ്യ മന്ത്രി ഇതിനൊക്കെ ഇനിയെന്താണ് ഉത്തരം നൽകുക? ഇന്നിപ്പോൾ ഏറ്റവും അടുത്തായി വന്നിരിക്കുന്നത് പാലക്കാട് മേഴത്തൂർ സ്വദേശി നൗഷിദയുടെ മരണവാർത്തയാണ്. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെയാണ് യുവതി മരണപ്പെട്ടത് എന്നാണ് വിവരം. മൂന്നാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മേഴത്തൂർ സ്വദേശി നൗഷിദയാണ് (29) മരിച്ചത്. സംഭവത്തിൽ തൃത്താത്തല പൊലീസ് കേസെടുത്തു. യുവതിക്ക് മതിയായ ചികിത്സ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പൂർണ ഗർഭിണിയായ നൗഷിദയെ ഈ മാസം പതിനാറിനാണ് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേദന അനുഭവപ്പെട്ടതിനാൽ പത്തൊൻപതാം തീയതിമുതൽ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെയോടെ ശ്വാസതടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ഡോക്‌ടർമാർ നിർദേശിച്ചു. അവിടെയെത്തുന്നതിന് മുൻപ് മരണം സംഭവിക്കുകയായിരുന്നു.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം, ഹൃദായാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ് ഡോക്‌ടർമാരുടെ പ്രാഥമിക നിഗമനം. യുവതിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























