പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവുകളില്ലെന്നാണ് സർക്കാർ നിലപാട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ബെനാമി ഇടപാടുകൾ നടത്തിയെന്ന് ആരോപിച്ച് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കരാർ നടപടിക്രമങ്ങളിലെ വീഴ്ചയുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മാത്രമാണ് സർക്കാർ അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.
എ.ഡി.എം ആയിരുന്ന നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ ഏക പ്രതിയാണ് പി.പി. ദിവ്യ. യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെതിരെ ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ് അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്.
ഈ സംഭവത്തിന് പിന്നാലെയാണ് ദിവ്യക്കെതിരെയുള്ള പഴയ ബെനാമി ഇടപാട് പരാതികളും വീണ്ടും ചർച്ചയായത്. എന്നാൽ, നിലവിൽ ദിവ്യയെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകൾ ബെനാമി ഇടപാടുകളിൽ കണ്ടെത്താനായിട്ടില്ലെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
https://www.facebook.com/Malayalivartha


























