സംസ്ഥാനത്ത് എവിടെയും ഏത് സമയത്തും വനിതകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള കേരള പൊലീസിന്റെ "നിർഭയ നിശ' പദ്ധതിക്ക് തുടക്കമായി...

ഏത് സമയത്തും സംസ്ഥാനത്ത് എവിടെയും വനിതകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള കേരള പൊലീസിന്റെ "നിർഭയ നിശ' പദ്ധതിക്ക് തുടക്കമായി.
തിരുവനന്തപുരത്ത് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പദ്ധതിക്ക് തുടക്കം കുറിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി നൽകിയ 28 ഫോഴ്സ് ഗൂർഖ ജീപ്പുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. രാത്രി 9 മുതൽ പുലർച്ചെ 5 വരെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിർവഹിച്ചിരുന്നു.
സേനയുടെ എമർജൻസി റെസ്‌പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്), പോൽ -ആപ്പിലെ എസ്ഒഎസ് ബട്ടൺ, 112 ഹെൽപ്‌ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ വാഹനങ്ങൾ എന്നിങ്ങനെ വിവിധ സംവിധാനങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സ്‌ത്രീകൾ കൂടുതൽ യാത്രചെയ്യുന്ന തിരക്കുള്ള സ്ഥലങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും.
അപകട വിവരം അറിയിക്കാനുള്ള അലാറം, കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സൗകര്യമുള്ള നിർഭയ നിശ സേഫ്റ്റി പോളുകൾ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. എഡിജിപിമാരായ എസ് ശ്രീജിത്ത് , എച്ച് വെങ്കടേഷ് , സൗത്ത് സോൺ ഐജി ജി സ്പർജൻ കുമാർ , തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക് എന്നിവർ പങ്കെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha



















