കൊല്ലം നീണ്ടകരയിൽനിന്നു മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി...

നീണ്ടകരയിൽ നിന്നു മീൻപിടിത്തത്തിനു പോയ ട്രോളിങ് ബോട്ട്, കന്യാകുമാരിക്കടുത്തുവെച്ച് വിദേശ എണ്ണക്കപ്പലിടിച്ച് തകർന്ന് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. കടലിൽവീണ 11 മത്സ്യത്തൊഴിലാളികളിൽ ഒൻപതുപേരെ കപ്പൽ ജീവനക്കാർ രക്ഷിക്കുകയായിരുന്നു. കൊൽക്കത്ത സ്വദേശികളായ ലെഖാൻ(45), മകൻ ബാദൽ(23) എന്നിവരെയാണ് കാണാതായത്.
രക്ഷപ്പെട്ടവരെ വിഴിഞ്ഞത്തുനിന്നു കോസ്റ്റ് ഗാർഡ് എത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ പനാമ രജിസ്ട്രേഷനിലുള്ള കപ്പൽ തിങ്കളാഴ്ച പുലർച്ചെയോടെ വിഴിഞ്ഞത്തെത്തിക്കും.
കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്നു ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെ ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു അപകടം സംഭവിച്ചത്. കൊല്ലം മരുത്തടിയിൽ ചിറക്കര പുതുവലിൽ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ബോട്ടിലാണ് ഒമാനിൽനിന്ന് കൊളംബോയിലേക്ക് ഇന്ധനവുമായി പോയ എം.ടി. സോളീസ് എന്ന എണ്ണ ടാങ്കർ ഇടിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർ മീൻപിടിക്കാനായി നീണ്ടകര ശക്തികുളങ്ങരയിൽനിന്നു പുറപ്പെട്ടത്. ആഴക്കടലിൽ ബോട്ട് നങ്കൂരമിട്ടശേഷം എല്ലാവരും ബോട്ടിൽ വിശ്രമിക്കുന്ന സമയത്ത് എണ്ണ ടാങ്കർ ട്രോളർ ബോട്ടിന്റെ പിന്നിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്‌ന്നു. സ്രാങ്ക് അടക്കമുള്ള 11 മത്സ്യത്തൊഴിലാളികളും കടലിൽ വീണു. കപ്പലിലെ ക്യാപ്റ്റനായ വിയറ്റ്‌നാം സ്വദേശിയാണ് ജീവനക്കാരെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയവരെ കപ്പലിലെത്തിച്ച് ചികിത്സ നൽകി. ലെഖാനും ബാദലിനും വേണ്ടി ഇന്നലെ വൈകിയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കൊൽക്കത്ത സ്വദേശികളായ വസുദേവദാസ്(42), വിപ്ലവ് ദാസ് (32), റിപ്പോൺ ദാസ്(38), വിക്രം(24), വിമൽദാസ്(30), കുളച്ചൽ സ്വദേശികളായ വിനോദ്(34), ജോൺസൺ(47), ബെനഡിക്റ്റ്(43), ബൈജു(42) എന്നിവരാണ് രക്ഷപ്പെട്ടത്. ബോട്ട് ഓടിച്ചിരുന്ന ബൈജു, വിമൽദാസ് എന്നിവർക്ക് ഇടുപ്പെല്ലിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റു. മറ്റുള്ളവർക്ക് മുട്ടിനും കൈകൾക്കുമാണ് പരിക്ക്.
അപകടമുണ്ടാക്കിയ പനാമ കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്ത് എത്തിക്കും. ഇതുസംബന്ധിച്ചുള്ള വിശദ അന്വേഷണത്തിന് കൊച്ചിയിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അധികൃതർ ഉത്തരവിട്ടു. അപകടത്തിനിടയാക്കിയ വിദേശ കപ്പലിനെ രാജ്യംവിടാൻ അനുവദിക്കരുതെന്നുമാണ് ഉത്തരവിലുള്ളത്.
https://www.facebook.com/Malayalivartha



















