വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വി. ശിവൻകുട്ടി

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിലെ അധ്യാപകരടക്കമുള്ള ഒമ്പത് പേരുടെ ദാരുണാന്ത്യം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമാണെന്ന് മന്ത്രി . വി. ശിവൻകുട്ടി. നമ്മെ വിട്ടുപിരിഞ്ഞവർക്ക് കഴിഞ്ഞ ദിവസം മലപ്പുറത്തെത്തി ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. അദ്ധ്യയനത്തിലും കുട്ടികളുടെ എണ്ണത്തിലും ഏറെ പുറകിൽ നിന്ന ഈ സ്‌കൂളിനെ മികച്ച സ്‌കൂളായി മാറ്റുന്നതിൽ ഈ അധ്യാപകർ വഹിച്ച പങ്കിനെ ഞാൻ എടുത്തു പറയുന്നു.
ജി.എൽ.പി.എസ് പാങ്ങിലെ ഹെഡ്മിസ്ട്രസ് അജിത അധ്യാപകരായ മജീദ്, ആശ, റംല സുഹ്‌റ, പാചകത്തൊഴിലാളി സാജിത ജി.യു.പി.എസ്. പാങ്ങിലെ അധ്യാപികയായ ഷക്കീല മജീദിന്റെ ഭാര്യ റുഖിയ സുഹ്‌റയുടെ മകൻ ഹിഷാം എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാവിധ സഹായങ്ങളും സർക്കാർ നൽകും.
വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. ജി.യു.പി.എസ്. പാങ്ങിലെ പ്രധാനാധ്യാപകൻ അഹമ്മദ് കുട്ടിയ്ക്ക് ജി.എൽ.പി.എസിന്റെ താൽക്കാലിക ചുമതല കൂടി നൽകും. ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. മലപ്പുറം ഡി.ഡി. യുടെ ചുമതല വഹിക്കുന്ന മലപ്പുറം ഡി.ഇ.ഒ. ശ്രീമതി. സുനിതയ്ക്കായിരിക്കും ഇതിന്റെ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ശ്രീ. സന്തോഷ് ഇതിന്റെ മേൽനോട്ടം വഹിക്കും.
കുട്ടികൾക്ക് സൈക്കോളജിയ്ക്കൽ കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. ഇതിനായി ആരോഗ്യവകുപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. വനിതാ - ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ശ്രീ. ഗോപകുമാറിനായിരിക്കും കൗൺസിലിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ചുമതല. സ്‌കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് കൗൺസിലിംഗ് പ്രവർത്തനം ആരംഭിക്കും.
https://www.facebook.com/Malayalivartha

























