കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി

മേജർ ലീഗ് സോക്കറിൽ മെസിയുടെ മികവിൽ കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി. മത്സരത്തിൽ മെസി രണ്ട് ഗോളുകൾ നേടി മിന്നുന്ന ഫോമിലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ജെർമൻ ബെർട്ടെറാം തുടർച്ചയായ രണ്ടാം മത്സരത്തിലും വലകുലുക്കി. തുടർച്ചയായ ഏഴാം മത്സരത്തിലാണ് തോൽവി അറിയാതെ ഇന്റർ മിയാമി മുന്നേറിയത്. ഇടക്കാല പരിശീലകൻ ഗില്ലെർമോ ഹോയോസിന് കീഴിലുള്ള ആദ്യ ജയമാണിത്.
വ്യക്തിപരമായ കാരണങ്ങളാൽ ജാവിയർ മഷെറാനോ അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനെത്തുടർന്നാണ് ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഹോയോസ് പരിശീലക ചുമതല ഏറ്റെടുത്തത്. ക്ലബ്ബിനൊപ്പമുള്ള തന്റെ ഏക പൂർണ്ണ സീസണിൽ മഷെറാനോ ഇന്റർ മിയാമിയെ 2025 ലെ എംഎൽഎസ് കപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. പതിമൂന്നാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഇന്റർ മിയാമിയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത് മെസിയാണ്. 79-ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിച്ച വിജയഗോളും അദ്ദേഹമാണ് നേടിയത്. ഈ സീസണിൽ മെസ്സിക്ക് ഇപ്പോൾ ഏഴ് ഗോളുകളുണ്ട്. എംഎൽഎസിലെ ഈ സീസണിലെ ടോപ്പ് സ്‌കോറർ സ്ഥാനത്ത് സാം സറിഡ്ജ്, പീറ്റർ മൂസ എന്നിവർക്കൊപ്പം മെസ്സിയും എത്തി.
സീസണിലെ ആദ്യ മത്സരത്തിൽ ലോസ് ഏഞ്ചൽസ് എഫ്സിയോട് 3-0 ന് തോറ്റതിന് ശേഷം മിയാമി (413) ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 87-ാം മിനിറ്റിൽ യാനിക് ബ്രൈറ്റിന് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് മത്സരത്തിന്റെ ബാക്കി സമയം ഒരാൾ കുറഞ്ഞാണ് മിയാമി കളിച്ചത്.
കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നെണ്ണവും വിജയിച്ചെത്തിയ കൊളറാഡോ റാപ്പിഡ്സിനെതിരെ ബ്രൈറ്റിനെ ജോഷ് അറ്റൻസിയോ ഫൗൾ ചെയ്തതിനാണ് മിയാമിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ഇത് മെസി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























