കള്ളനെ പേടിച്ച് സ്വർണം ഒളിപ്പിച്ചത് പുസ്തകത്തിൽ... ഒടുവിൽ ആക്രിക്കടയിലേക്ക് നെട്ടോട്ടം....

ആക്രിക്കടയിൽ വിറ്റ പുസ്തകത്തിൽ ആറു പവൻ സ്വർണം. കള്ളനെ പേടിച്ചു പാഠപുസ്തകത്തിൽ 'ഭദ്രമായി' ഒളിപ്പിച്ച സ്വർണാഭരണങ്ങളാണ് ആക്രിക്കടയിലെത്തിയത്.
സ്വർണം നഷ്ടമായതു വീട്ടുകാർ അറിഞ്ഞത് മൂന്നാം ദിവസമാണ്. ഉടൻ തന്നെ ആക്രിക്കടയിലെത്തി തൊഴിലാളികൾക്കൊപ്പം നടത്തിയ തിരച്ചിലിൽ നാലു ഗ്രാം ഒഴികെ ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തു.
തിരച്ചിലിനിടെ രണ്ടു ഇതരസംസ്ഥാനത്തൊഴിലാളികൾക്കു സൂര്യാതപമേൽക്കുകയും ചെയ്തു. ചവറ തേവലക്കര പാലയ്ക്കൽ വടക്ക് മണ്ണാന്റെ വടക്കേതിൽ (കൈതപ്പുഴ) ഉമ്മർകുട്ടിയാണ് 21ന് വൈകുന്നേരം കുന്നേൽ ജംഗ്ഷനിൽ എ നിസാറിന്റെ എഎൻ ട്രേഡേഴ്‌സ് ആക്രിക്കടയിൽ വീട്ടിലെ പഴയ സാധനങ്ങളും പുസ്തകവും ഉൾപ്പെടെ പെട്ടി ഓട്ടോയിൽ എത്തിച്ചു വിറ്റത്. 23ന് രാവിലെ വീട്ടുകാർ സ്വർണം അന്വേഷിച്ചപ്പോഴാണ് തൂക്കിവിറ്റ പുസ്തകത്തിൽ ഒളിപ്പിച്ച ആഭരണപ്പെട്ടിയിലാണ് ഇതുള്ളതെന്നു മനസ്സിലായത്.
ഉടൻ കടയിൽ അറിയിച്ചെങ്കിലും അപ്പോഴേക്കും പുസ്തകം ഉൾപ്പെടെ സാധനങ്ങൾ മറ്റ് ആക്രികൾക്കൊപ്പം മാറ്റിയിരുന്നു. വീട്ടുകാരും 5 തൊഴിലാളികളും ആക്രിക്കൂമ്പാരത്തിൽ വൈകീട്ടു വരെ നടത്തിയ തിരച്ചിലിൽ പെട്ടിയിൽനിന്നു പുറത്തുവീണ കമ്മൽ, വള, മോതിരം എന്നിവ ലഭിച്ചു. 24നു തുടർന്ന തിരച്ചിലിൽ പെട്ടിക്കുള്ളിലുള്ള നിലയിൽ മാലയും കണ്ടെത്തി. എന്നാൽ, 4 ഗ്രാം ആഭരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha






















