തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം

ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകൾ നീക്കം ചെയ്യുന്ന ദൗത്യം യുഎസ് നാവികസേന തുടരുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ, കടലിനടിയിലെ സ്ഫോടകവസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യാൻ കുറഞ്ഞത് 6 മാസമെടുക്കുമെന്ന് യുഎസ് കോൺഗ്രസ് സമിതിയെ പെന്റഗൺ ഉദ്യോഗസ്ഥർ അറിയിച്ചെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹേഗ്സേത്ത് തയാറായില്ലെങ്കിലും ബോംബുനീക്കൽ എന്നുതീരുമെന്നു കൃത്യമായി പറയാനാവില്ലെന്നു കൂട്ടിച്ചേർത്തു. എന്നാൽ പെന്റഗൺ ഇക്കാര്യം നിഷേധിച്ചു. ബോംബുനീക്കൽ ദൗത്യത്തിന് യുഎസ് സേനയെ സഹായിക്കുമെന്ന് ജർമനി വ്യക്തമാക്കി. സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കുന്ന കപ്പലുകൾ ഹോർമുസിലേക്ക് അയയ്ക്കുമെന്ന് ജർമൻ പ്രതിരോധമന്ത്രി മന്ത്രി പറഞ്ഞു.
കടലിനടിയിലെ സ്ഫോടകവസ്തുക്കൾ നീക്കാനുള്ള 2 യുദ്ധക്കപ്പലുകൾ യുഎസിനുണ്ട്. പക്ഷേ, ഇവ നിലവിൽ പസിഫിക് സമുദ്രത്തിലാണുള്ളത്. സ്ഫോടകവസ്തുവിദഗ്ധരായ നാവികരുടെ ടീം സേനയിലുണ്ട്. ഇവരാണോ നിലവിൽ ദൗത്യത്തിലുള്ളതെന്നും വ്യക്തമല്ല. മുഴുവൻ ബോംബും നീക്കം ചെയ്തോയെന്ന് എങ്ങനെ ഉറപ്പിക്കുമെന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. യുഎസ് അവകാശപ്പെട്ടാലും നിങ്ങൾ എല്ലാം കണ്ടുപിടിച്ചിട്ടില്ലെന്ന് ഇറാനു പറയാമല്ലോയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇറാൻ സംഘവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. നിലവിലെ പ്രാദേശിക സാഹചര്യത്തെക്കുറിച്ചുള്ള ഊഷ്മളമായ ചർച്ച നടന്നുവെന്ന് ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു. പാക്കിസ്ഥാൻ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിലേക്ക് വിന്യാസത്തിനായി മൈൻസ്വീപ്പറിനെ ജർമൻ നാവികസേന അയയ്ക്കുമെന്ന് ജർമൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ് അറിയിച്ചു. കമാൻഡ് ആൻഡ് സപ്ലൈ ഷിപ്പിന് അടുത്തായിരിക്കും ഈ കപ്പലും വിന്യസിക്കുക. എന്നാൽ കപ്പൽ പുറപ്പെട്ടോ, എന്നത്തേക്ക് വിന്യസിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പുറത്തുപറഞ്ഞില്ല.
യുഎസ് – ഇറാൻ രണ്ടാം വട്ട ചർച്ചയെക്കുറിച്ച് ഇതുവരെ തീരുമാനമായില്ല. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദ് ആറു ദിവസമായി കടുത്ത സുരക്ഷാ ലോക്‌ഡൗണിലാണ്. ഏപ്രിൽ 11ന് നടന്ന ആദ്യവട്ട ചർച്ചയുടെ സമയത്തും ഇസ്‌ലാമാബാദിൽ കടുത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു. ചർച്ചകൾ തീരുമാനിച്ചിട്ടില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ പാക്കിസ്ഥാനെ അറിയിക്കുമെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാക്വെയ് സമൂഹമാധ്യമത്തിൽ ഇട്ട കുറിപ്പിൽ പറഞ്ഞു. പാക്ക് നേതൃത്വവുമായായിരിക്കും വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി സംസാരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ തുറമുഖത്തേക്ക് സഞ്ചരിക്കാൻ ശ്രമിച്ച ഇറാൻ പതാകയുള്ള കപ്പലിനെ യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് റാഫേൽ പെരാൾട്ട തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
യുഎസും ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. അറഗ്ചിയും ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാനിലെത്തി. നയതന്ത്ര നീക്കങ്ങൾ സജീവമാണെങ്കിലും ഇസ്‌ലാമാബാദിൽവച്ച് അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയൊന്നുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ മധ്യസ്ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ പറഞ്ഞു. ഇറാനിയൻ ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ചയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവും സ്ഥിരീകരിച്ചു.
അതേസമയം, ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്ഥാനിൽ നടക്കുമെന്ന് യുഎസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പുറപ്പെടുമെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ചർച്ചയിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പങ്കെടുക്കില്ല. ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ആവശ്യമെന്ന് തോന്നിയാൽ വാൻസ് പാക്കിസ്ഥാനിലെത്താൻ സജ്ജനായി തുടരുകയാണെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. ആദ്യഘട്ട ചർച്ചയിലും വിറ്റ്കോഫും കുഷ്നറും പങ്കെടുത്തിരുന്നു.
ഇറാനിൽനിന്ന് എണ്ണ വാങ്ങിയ ചൈനീസ് ഓയിൽ റിഫൈനറിക്കും മറ്റ് സ്ഥാപനങ്ങൾക്കും ഉപരോധമേർപ്പെടുത്തി യുഎസ്. ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ഈ നീക്കം.
ഇറാനുമായി ചര്‍ച്ചകള്‍ക്കായി അമേരിക്കൻ സംഘം പാകിസ്ഥാനിലെത്തില്ല. ചര്‍ച്ചകള്‍ക്കായി പോകേണ്ടെന്ന് ഡോണള്‍ഡ് ട്രംപ് അമേരിക്കൻ സംഘത്തിന് നിര്‍ദേശം നൽകി. വേണമെങ്കിൽ ഇറാൻ ഇങ്ങോട്ട് സമീപിക്കട്ടെ എന്നാണ് നിലപാടെന്നും ട്രംപ് വ്യക്തമാക്കി. അനാവശ്യ യാത്രകൾ ഒരുപാടായെന്നും ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്നും ട്രംപ് വ്യക്തമാക്കിയതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്കില്ലെന്നാണ് ഇറാൻ നിലപാട്.ഇറാന്‍റെ സമാധാന നിർദേശങ്ങൾ പാക്കിസ്ഥാൻ വഴി അമേരിക്കയെ അറിയിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് അമേരിക്കൻ സംഘം പാകിസ്ഥാൻ യാത്ര റദ്ദാക്കിയത്
അതിനിടെ, അമേരിക്കയുമായി സമാധാന ചർച്ചകളിൽ നിലനിൽക്കുന്ന ആശങ്കകളും തങ്ങളുടെ നിർദേശങ്ങളും ഇറാൻ പാകിസ്ഥാന് കൈമാറി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്‍ച്ചി പാക് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, സേനാ മേധാവി എന്നിവരുമായി ചർച്ചകൾ നടത്തി.ഇതിന് മുൻപ് ഇറാനിലെത്തി പാക് സൈനിക മേധാവി അസീം മുനീർ ഒരു ഘട്ടം ചർച്ച നടത്തിയതാണ്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിൽ ഇറാൻ വിദേശകാര്യ മന്ത്രിയെത്തിയത്. പാകിസ്ഥാനിലെ കൂടിക്കാഴ്ചകള്‍ക്കുശേഷം ഇറാൻ വിദേശകാര്യമന്ത്രി ഒമാനിലേക്കും പിന്നീട് റഷ്യയിലേക്കും പോകും. ഇതിനിടെ പാക് പ്രസിഡന്‍റ് ചൈനയിലേക്കും യാത്ര തിരിച്ചു.
അതിനിടെ, ഊർജ സംവിധാനങ്ങൾക്ക് മേലുള്ള അമേരിക്കൻ ആക്രമണവും ഉപരോധവും കാരണം രാജ്യത്തുണ്ടായേക്കാവുന്ന അസംതൃപ്തി മുൻകൂട്ടി വ്യക്തമാക്കി ഇറാൻ പ്രസിഡന്‍റ് രംഗത്തെത്തി. ഊർജ ഉപഭോഗം ചുരുക്കണമെന്ന് പ്രസിഡന്‍റ് ജനങ്ങളോട് ആവശ്യപ്പെട്ടു.ഇറാൻ ചർച്ചകൾക്കായി യു.എസ് മിഡിൽ ഈസ്റ്റ് പ്രിതിവിധി സ്റ്റീവ് വിറ്റ്കോഫും ജാരിദ് കഷ്നറും ആണ് ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേ ഇസ്ലാമാബാദിലേക്ക് പോകാനിരുന്നത്. ആണവ വിഷയത്തിൽ തങ്ങൾ പരിധികൾ വെച്ചിട്ടുണ്ടെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഹോർമുസിൽ നിന്ന് നിയമം പാസാക്കി പണം പിരിക്കാനും തുടങ്ങി. ഹോർമുസ് ഇറാൻ തുറന്നിട്ടുമില്ല. അമേരിക്കയാകട്ടെ 2003ന് ശേഷം ആദ്യമായി മൂന്ന് വമ്പൻ പടക്കപ്പലുകളും ആയിരക്കണക്കിന് സൈനികരെയും അണിനിരത്തി ഇറാനെ ഉപരോധിക്കുന്നു. സമാധാന നിർദേശം ലഭിക്കും വരെയാണ് അമേരിക്ക വെടിനിർത്തൽ നീട്ടിയിരിക്കുന്നത്. മേഖലയിൽ അമേരിക്ക വൻതോതിൽ സൈനിക സന്നാഹം കൂട്ടുന്നുണ്ട്. നിരവധി ടാങ്കർ വിമാനങ്ങൾ ഇസ്രയേലിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. സമവായം ഉണ്ടായില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്നുറപ്പാണ്.
" f
https://www.facebook.com/Malayalivartha

























