അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ 30 വയസ്സുകാരനായ ജഡ്ജി അമന്‍ കുമാര്‍ ശര്‍മ്മ ആത്മഹത്യ ചെയ്തിന് പിന്നില്‍ കുടുംബ വഴക്കെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, അമന്റെ കുടുംബം പീഡന ആരോപണങ്ങളും കുടുുംബ തര്‍ക്കങ്ങളും ഉന്നയിച്ച് രംഗത്തെത്തി.
ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലുള്ള വസതിയിലാണ് ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രേം കുമാര്‍ ശര്‍മ്മയുടെ മകന്‍ അമന്‍ കുമാര്‍ ശര്‍മ്മ(30) യാണ് മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ഡൂമ കോടതിയില്‍ ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (DLSA) സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തെക്കുറിച്ച് അമന്റെ സഹോദരിയുടെ ഭര്‍തൃപിതാവ് പറയുന്നത് ഇങ്ങനെ: '...ഞാന്‍ എന്റെ മകനെ വിളിച്ചപ്പോള്‍ അമനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് അവന്‍ പറഞ്ഞു. ഞാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിരുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'അമന്റെ പിതാവ് പോലീസിന് നല്‍കിയ മൊഴി പ്രകാരം, ഇന്നലെ രാത്രി പത്ത് മണിയോടെ അമന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. താന്‍ കടുത്ത വിഷമത്തിലാണെന്നും ഇനി ജീവിക്കാന്‍ പ്രയാസമാണെന്നും അമന്‍ പിതാവിനോട് പറഞ്ഞിരുന്നു.'
അമനും ഭാര്യയും തമ്മില്‍ നിത്യവും വഴക്ക്
കുടുംബാംഗങ്ങള്‍ പറയുന്നതനുസരിച്ച്, വിവരമറിഞ്ഞ ഉടന്‍ പിതാവ് ആല്‍വാറില്‍ നിന്ന് തിരിച്ച് അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയിലെത്തി. 'ഇവിടെ എത്തിയപ്പോഴാണ് അമനും ഭാര്യയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി അദ്ദേഹം അറിഞ്ഞത്. കഴിഞ്ഞ രണ്ട് മാസമായി താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് അമന്‍ പിതാവിനോട് പറഞ്ഞിരുന്നു,' ബന്ധു ആരോപിച്ചു. അമന്റെ ഭാര്യയും ജുഡീഷ്യല്‍ ഓഫീസറുമായ സ്വാതി, സ്വാതിയുടെ സഹോദരിയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയുമായ നിധി മാലിക് എന്നിവര്‍ക്ക് ഈ തര്‍ക്കങ്ങളില്‍ പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു.
നിധി മാലിക് അമന്റെ ജീവിതത്തില്‍ ഇടപെടുകയും വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തിരുന്നതായി അമന്‍ പറഞ്ഞിരുന്നു...' ബന്ധു ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. 'നിങ്ങള്‍ ഇവിടെനിന്ന് പോയില്ലെങ്കില്‍ താന്‍ പോലീസിനെ വിളിക്കുമെന്ന് മരുമകള്‍ പറഞ്ഞതായി അമന്റെ പിതാവ് പറഞ്ഞു. അവളുടെ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.'
തുടര്‍ന്ന് വീടിനുള്ളില്‍ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. 'അമന്റെ പിതാവ് പറയുന്നത് പ്രകാരം, സ്വാതി വല്ലാതെ ദേഷ്യപ്പെടുകയും ബഹളം വെക്കുകയും ചെയ്യുന്നുണ്ടായിരുന്നു, അമന്‍ കരയുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശബ്ദം നിലച്ചു. തര്‍ക്കം പരിഹരിക്കപ്പെട്ടെന്നു കരുതി അദ്ദേഹം അല്പനേരം കാത്തിരുന്നു.'
എന്നാല്‍ പിന്നീട് കണ്ടത് ദാരുണമായ കാഴ്ചയായിരുന്നു. 'കുറച്ചു സമയത്തിന് ശേഷം അമനെ അന്വേഷിച്ച അദ്ദേഹത്തോട് തനിക്കറിയില്ലെന്നായിരുന്നു സ്വാതിയുടെ മറുപടി. അമന്റെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ശുചിമുറിക്കുള്ളില്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു.' വാതിലില്‍ പലതവണ മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല. 'അവര്‍ കഠിനമായി ശ്രമിച്ചു, ഫര്‍ണിച്ചറുകള്‍ ഉപയോഗിച്ച് വാതില്‍ തകര്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് അയല്‍വാസികള്‍ ഷാഫ്റ്റില്‍ ഒരു ജനാലയുണ്ടെന്ന് പറഞ്ഞു. അവര്‍ ഒരു ഏണി കൊണ്ടുവന്നു. സെക്യൂരിറ്റി ഗാര്‍ഡായ ശങ്കര്‍ ഏണിയില്‍ കയറി ജനാല തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴാണ് അമനെ തൂങ്ങിയ നിലയില്‍ കണ്ടത്.'
പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് മൊഴി രേഖപ്പെടുത്തുകയും മരണസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഔദ്യോഗിക കണ്ടെത്തലുകളും വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
നിലവില്‍ മരണത്തില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഇന്‍ക്വസ്റ്റിന്റെ ഭാഗമായി എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഔദ്യോഗിക രേഖകള്‍ പ്രകാരം 2021 ജൂണ്‍ 19-നാണ് ശര്‍മ്മ ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. പൂനെയിലെ സിംബയോസിസ് ലോ സ്‌കൂളില്‍ നിന്ന് 2018-ല്‍ നിയമബിരുദം പൂര്‍ത്തിയാക്കി.
തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും (JMFC) സിവില്‍ ജഡ്ജിയായും വിവിധ കോടതികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബര്‍ 18 മുതല്‍ വടക്കുകിഴക്കന്‍ ജില്ലയിലെ കര്‍ക്കര്‍ഡൂമ കോടതിയില്‍ ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (DLSA) ഫുള്‍ടൈം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തിവരികയാണെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















