നിയമസഭാ കൈയ്യാങ്കളി കേസ്: മന്ത്രി വി. ശിവൻകുട്ടിയും കെ.ടി ജലീലും ഉൾപ്പെടെയുള്ളവർ ഉടൻ വിചാരണ നേരിടും....

എല്‍ഡിഎഫ് എംഎല്‍എമാര്‍ നിയമസഭ അടിച്ചുതകര്‍ത്ത കേസില്‍ പ്രതികളുടെ വിചാരണ ഉടന്‍ നടത്താന്‍ വിധം യുഡിഎഫ് നിയമനടപടി സ്വീകരിക്കും. 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ നടന്ന അക്രമങ്ങളുടെ പേരിലുള്ള കേസില്‍ വിചാരണ വരുംമാസങ്ങളില്‍ ആരംഭിക്കും. പ്രതികളിലൊരാളായ കെ.ടി.ജലീല്‍ ചെയ്തത് അബദ്ധമായെന്ന് പറയുന്നുണ്ടെങ്കിലും കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. പിഴ മാത്രവുമല്ല പ്രതികള്‍ക്ക് തടവുശിക്ഷയും കോടതി വിധിക്കും. കേസ് ഇല്ലാതാക്കാന്‍ സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിട്ടേ തീരൂ എന്നാണ് പരമോന്നത കോടതി പറഞ്ഞത്. നിയമസഭയില്‍ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞത് അബദ്ധമായിപ്പോയി. ഞാന്‍ ആ കസേരയില്‍ തൊടാന്‍ പാടില്ലായിരുന്നു. മനുഷ്യനല്ലേ, വികാരത്തള്ളിച്ചയില്‍ സംഭവിച്ച ഒരു കൈപ്പിഴ' എന്നൊക്കെ കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ്.നിയമസഭയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് മന്ത്രി വി.ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയായിരുന്നു ഉത്തരവ്. എന്നാല്‍ ജലീല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണന്നും മുന്നണി നടത്തിയ പ്രതിഷേധമായിരുന്നുവെന്നുമാണ് വി.ശിവന്‍കുട്ടി പറയുന്നത്. നിയമസഭാംഗങ്ങളുടെ അവകാശങ്ങള്‍ ക്രിമിനല്‍ പ്രവൃത്തികള്‍ക്കു പരിരക്ഷ നല്‍കുമെന്ന നിലപാട് ഭരണഘടനാ വ്യവസ്ഥയോടുള്ള വഞ്ചനയാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ നടത്തുന്ന ക്രിമിനല്‍ പ്രവൃത്തികള്‍ എംഎല്‍എമാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും അതിക്രമങ്ങളെ സഭാനടപടിയുടെ ഭാഗമെന്നു കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാരിലെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ പ്രതിപക്ഷത്തെ ഏതാനും എംഎല്‍എമാര്‍ സ്പീക്കറുടെ കസേരയും മൈക്കുമുള്‍പ്പെടെ നശിപ്പിച്ചെന്നാണു കേസ്. കേസ് പിന്‍വലിക്കുന്നതിന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും ഹൈക്കോടതിയും അനുമതി നിഷേധിച്ചപ്പോഴാണു സുപ്രീം കോടതിയെ സമീപിച്ചത്.
കെ.കുഞ്ഞമ്മദ്, ശിവന്‍കുട്ടി, ജയരാജന്‍, ജലീല്‍ എന്നിവര്‍ക്കു പുറമേ എംഎല്‍എമാരായിരുന്ന കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവന്‍, കെ.അജിത് എന്നിവരാണു പ്രതികള്‍. കീഴ്‌കോടതിയില്‍ യുഡിഎഫ് ഭരണകാലത്ത് വാദം തുടങ്ങിയപ്പോള്‍ നിയമപരമായി കുറ്റകരമാണ് എന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികള്‍ സഭയില്‍ അക്രമം കാട്ടിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പ്രതികളുടെ പ്രവൃത്തി നിയമസഭ ചരിത്രത്തില്‍ ആദ്യമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തിലാണ് സര്‍ക്കാര്‍ മന്ത്രി അടക്കമുള്ള ഇടതു നേതാക്കള്‍ക്കെതിരെ രംഗത്തു വന്നത്. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തന്നെ കുറ്റം തെളിഞ്ഞതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം തങ്ങള്‍ മാത്രമല്ല ഇരുപതോളം പേര്‍ സ്പീക്കറുടെ ഡയസ്സില്‍ കയറിയതായി പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു. അതില്‍ തോമസ് ഐസക്ക്, സുനില്‍കുമാര്‍, ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. വാച്ച് ആന്റ് വാര്‍ഡുകാരാണ് അതിക്രമം കാട്ടിയതെന്നും അവര്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും ശിവന്‍കുട്ടി അടക്കമുള്ളവര്‍ വാദിച്ചു.
140 എംഎല്‍എമാരില്‍ 21 മന്ത്രിമാരും സഭയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ആരും കേസില്‍ സാക്ഷികളായില്ല.പൊലീസുകാര്‍ മാത്രമാണ് കേസില്‍ സാക്ഷികളായത്. ഇലക്ട്രോണിക് പാനല്‍ നശിപ്പിച്ചു എന്നാണ് വി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രധാന ആരോപണം.എന്നാല്‍ വിദഗ്ധ പരിശോധനയില്‍ ഇലക്ട്രോണിക് പാനലിന് കേടുപാടുണ്ടായില്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നെങ്ങനെയാണ് ശിവന്‍കുട്ടിക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട അന്നത്തെ ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന എല്‍.ഡി.എഫ്. എംഎല്‍എമാരുടെ നിലപാടാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയില്‍ അക്രമം നടന്ന ദിവസം അവിടെയുണ്ടായ മറ്റു രണ്ടു സംഭവങ്ങളിലെ കേസ് കൂടി ഒരുമിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യവുമായി കെ.കെ.ലതികയും ജമീല പ്രകാശവും ആവശ്യപ്പെട്ടിരുന്നു. തങ്ങളെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യേറ്റം ചെയ്‌തെന്നാണ് കേസ്. മുന്‍ എംഎല്‍എമാരായ കെ.അജിത്, കെ.ടി.ജലീല്‍, സി.കെ.സദാശിവന്‍ എന്നിവരാണു മൂന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ കേസുകള്‍ അക്രമക്കേസുമായി ചേര്‍ത്തു വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നത്. നിയമസഭാ കയ്യാങ്കളി കേസ് വിചാരണ തുടങ്ങുന്നതോടെ രാഷ്ട്രീയ കേരളം വീണ്ടും സംഘര്‍ഷഭരിതമാകും.
https://www.facebook.com/Malayalivartha
























