കൊറോണയ്ക്ക് ശേഷം അടുത്തത് !! വാക്സിൻ പോലുമില്ല.. എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു യുഎഇയിൽ യാത്രാ നിയന്ത്രണം
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി യുഎഇ. 'ബുന്ദിബുഗ്യോ' എന്ന എബോള വൈറസ് വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകൾ ലഭ്യമല്ലാത്തതിനാലാണ് കടുത്ത ജാഗ്രതാ നിർദേശം.
എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും അടിയന്തര യാത്രാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പല രാജ്യങ്ങളും പ്രവേശന വിലക്കും കർശന ആരോഗ്യപരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എമിറേറ്റ്സ് അറിയിച്ചു.
എമിറേറ്റ്സ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ജൂൺ 6 ഉച്ചയ്ക്ക് ഒരു മണി മുതൽ യുഎഇയിൽ പുതിയ യാത്രാ നിയന്ത്രണം നടപ്പിലാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രക്കാർക്ക് യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ യുഎഇയിൽ എത്തുന്നതിന് മുൻപ് കുറഞ്ഞത് 21 ദിവസങ്ങളെങ്കിലും മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞിരിക്കണം.
കണക്റ്റിങ് ഫ്ലൈറ്റുകളിലോ മറ്റ് രാജ്യങ്ങൾ വഴിയോ എത്തുന്നവർക്കും ഈ നിയമം ബാധകമാണ്. യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാർ, തങ്ങൾ ഒടുവിൽ എത്തിച്ചേരേണ്ട രാജ്യത്തെ പ്രവേശന നിയമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. യാത്ര പുറപ്പെടുന്ന വഴി ഏതായാലും ഈ പ്രവേശന-ട്രാൻസിറ്റ് നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമായിരിക്കുമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുമെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ രാജ്യങ്ങൾ എബോള മുൻകരുതലിന്‍റെ ഭാഗമായി പുതിയ നിയമങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെ പ്രവേശന മാനദണ്ഡങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് ഫ്ലൈദുബായും ആവശ്യപ്പെട്ടു. പ്രാദേശിക സർക്കാരുകളും പൊതുജനാരോഗ്യ മന്ത്രാലയങ്ങളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷാ മുൻകരുതലുകൾ വിമാന കമ്പനി തുടർന്നുപോരുമെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു.
കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്ര ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് രാജ്യങ്ങളിലെ യാത്രാ നിർദേശങ്ങൾ പൂർണമായി പരിശോധിക്കണം.
∙ ലക്ഷണങ്ങൾ
വൈറസ് ബാധിച്ചാൽ 2 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനി, ക്ഷീണം, തലവേദന, പേശി വേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ശരീരത്തിന്റെ ആന്തരികാവയവങ്ങളിൽനിന്ന് രക്തസ്രാവമുണ്ടാകാം.
∙ പകരുന്നത് എങ്ങനെ
കോവിഡ് അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലെ വായുവിലൂടെ എബോള പകരില്ല. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, ശരീരസ്രവങ്ങൾ എന്നിവയുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ മാത്രമേ വൈറസ് പകരൂ. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപ് രോഗികളിൽനിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
∙ സ്വയം നിരീക്ഷണം
യാത്ര കഴിഞ്ഞെത്തുന്നവർ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കണം. എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുകയും യാത്രാ വിവരങ്ങൾ പൂർണമായി വെളിപ്പെടുത്തുകയും വേണം.
∙ മുൻകരുതൽ
നിലവിൽ യുഎഇയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് യുഎഇയിലെ വിമാനത്താവളങ്ങളിലും അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























