ജിഷയുടെ കൊലപാതകം: പൊലീസിനു വീഴ്ച പറ്റിയതായി വിലയിരുത്തല്‍;ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ഥിനിയായ ജിഷ പീഡനത്തിരയായി കൊല ചെയ്യപ്പെട്ട കേസില്‍ പൊലീസിന് വന്‍വീഴ്ച പറ്റിയതായി വിലയിരുത്തല്‍. ദലിത് ആക്രമണങ്ങള്‍ രേഖാമൂലം ജില്ലാ കലക്ടറെയും ആര്‍ഡിഒയെയും അറിയിക്കണമെന്ന് ചട്ടമുണ്ടായിട്ടും ഇവയൊന്നും പൊലീസ് പാലിച്ചില്ല. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ട് അഞ്ചുദിവസം മയക്കത്തിലായിരുന്ന പോലീസ് ആറാം ദിവസം പ്രതിയെ തേടി പരക്കംപായുന്നു. വിവിധ കോണുകളില്‍നിന്നും പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് ഇന്നലെയാണ് ഏതാനുംപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എഴുപതോളംപേരെ ചോദ്യംചെയ്ത പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി കേസുമായി ബന്ധപ്പെട്ട് അമ്പതോളംപേരെ കസ്റ്റഡിയിലെടുത്തതായാണു സൂചന. പ്രതിയെന്നു സംശയിക്കുന്ന, ജിഷയുടെ അയല്‍വാസിയെ ഇന്നലെ രാത്രി കണ്ണൂരില്‍നിന്ന് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കസ്റ്റഡിയിലായവര്‍ പ്രതികളാണെന്നു സ്ഥിരീകരിക്കാനാകില്ലെന്നാണു പോലീസ് വിശദീകരണം. ജിഷയുടെ മുന്‍ കാമുകനായ പെരുമ്പാവൂര്‍ സ്വദേശിയും നിരീക്ഷണത്തിലാണ്. ജിഷ മുമ്പ് ജോലി ചെയ്തിരുന്ന സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെയും നൃത്താധ്യാപകനെയും പോലീസ് ചോദ്യംചെയ്തു.
അതേസമയം, ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി നളിനി നെറ്റോ കലക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് അഡി. ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കണമെന്നും കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ പട്ടികജാതി ഗോത്ര കമ്മിഷനും ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സര്‍ക്കാരിന് പട്ടികജാതി ഗോത്ര കമ്മിഷന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കുമാണ് ജസ്റ്റിസ് പി.എന്‍. വിജയകുമാറിന്റെ നിര്‍ദേശം. ഇത്തരം അക്രമങ്ങള്‍ തടയാന്‍ പ്രത്യേക മൊബൈല്‍ സ്‌ക്വാഡ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണം െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയെന്ന് എ.ഡി.ജി.പി: കെ. പത്മകുമാര്‍ പറഞ്ഞു. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ഒരു വ്യക്തിയാണെന്ന് എറണാകുളം റേഞ്ച് ഐ.ജി. മഹിപാല്‍ യാദവ് വെളിപ്പെടുത്തി. ജിഷ കൊലചെയ്യപ്പെട്ട വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടിനുശേഷം വീട്ടില്‍നിന്ന് ഉച്ചത്തിലുള്ള സംസാരം കേട്ടതായും ഒരാളെ വീടിന്റെ പരിസരത്ത് കണ്ടതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ളവര്‍ പ്രതികളാണെന്ന് ഉറപ്പിക്കാനാകില്ലെന്നും കൃത്യംനടത്തിയത് സംഘംചേര്‍ന്നല്ലെന്നും ഐ.ജി. മഹിപാല്‍ യാദവ് പറഞ്ഞു.
ഇന്നലെ രാവിലെയാണു പ്രദേശവാസിയടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഐ.ജിയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ ചോദ്യംചെയ്തു. എന്നാല്‍, ജിഷയുടെ വീടിനായി പ്ലാന്‍ വരച്ചയാളെ തലയില്‍ മുണ്ടിട്ട് പ്രതിയെന്ന ഭാവേന ജനക്കൂട്ടത്തിനു മുന്നിലൂടെ പോലീസ് കൊണ്ടുപോയത് പ്രതിഷേധക്കാരുടെ കണ്ണില്‍ പൊടിയിടാനാണെന്നു ആരോപണമുയര്‍ന്നിട്ടുണ്ട്.
അതിക്രൂരമായ കൊലപാതകമായതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം നീങ്ങിയത്. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാതെ വന്നതോടെയാണു മറ്റുവഴികള്‍ തേടിയത്.
പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കിയിരുന്നു. അയല്‍വാസികളായ സ്ത്രീകള്‍ നല്‍കിയ വിവരപ്രകാരം പ്രതിക്ക് മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായംവരും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയിരിക്കുന്നത്. കണ്ണൂര്‍ എസ്.പിക്കു ആലുവ റൂറല്‍ എസ്.പി. വാട്‌സ്ആപ്പിലൂടെ രേഖാചിത്രവും ഇയാളുടെ മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണു പ്രതിയെന്നു സംശയിക്കുന്നയാളെ കണ്ണൂര്‍ പോലീസ് പിടികൂടിയത്. കൊല്ലപ്പെട്ട ജിഷയുടെ അയല്‍വാസിയാണ് ഇയാള്‍. കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് തയാറായില്ല. ജിഷയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമായതോടെ ഇയാള്‍ നാട്ടില്‍നിന്ന് അപ്രത്യക്ഷനായിരുന്നു.
ജിഷയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഫോണില്‍നിന്നും അമ്പതില്‍താഴെ നമ്പറുകള്‍ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. ഈ നമ്പറുകളില്‍നിന്നും സംഭവത്തിന്റെ തലേദിവസം മുതലുള്ള ഫോണ്‍ കോളുകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ജിഷയുടെ മുന്‍ സഹോദരീഭര്‍ത്താവ് കുറ്റക്കാരനല്ലെന്നു പോലീസ് വ്യക്തമാക്കി. ജിഷ കൊല ചെയ്യപ്പെട്ട ദിവസം ഇയാളുടെ മൊബൈല്‍ ഫോണ്‍ കുറുപ്പംപടി പരിധിയില്‍ ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു.
ജിഷയുടെ ദേഹത്ത് മുപ്പതോളം മുറിവുകളാണ് ഉണ്ടായിരുന്നത്. ജിഷയുടെ മാറിടത്തിലും കഴുത്തിലുമയി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളും കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പുദണ്ഡ് കുത്തിയതിനെത്തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരികയും കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലായിരുന്നു. ജിഷയുടെ മൃതദേഹം സംസ്‌കരിച്ചതില്‍ ഗുരുതര വീഴ്ച പറ്റിയതായി ആക്ഷേപമുയര്‍ന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജിഷയുടെ സഹപാഠികള്‍ ആവശ്യപ്പെട്ടു.
കൊലചെയ്യപ്പെട്ട ജിഷയുടെ ഘാതകരെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്ന് പോലീസ് പറയുമ്പോഴും പോലീസിന്റെ ചില നടപടികളാണ് സംശയത്തിനും വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയത്. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നല്‍കിയ രണ്ടു പരാതികളും കുറുപ്പുംപടി പോലീസ് ഗൗനിച്ചില്ല. രണ്ടുമാസം മുമ്പ് ജിഷയുടെ അമ്മയെ ഇരുചക്രവാഹനം ഉപയോഗിച്ച് ഇടിച്ച് അപായപ്പെടുത്താന്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ ശ്രമിച്ചതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. അമ്മയെ ഇടിച്ച് വീഴ്ത്തിയ ബൈക്കിന്റെ താക്കോല്‍ ജിഷ ഊരിയെടുക്കുകയും ചെയ്തിരുന്നു. ജിഷയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം അശ്ലീലസന്ദേശം അയച്ച ഒരാളുടെ പേരിലും ജിഷയും അമ്മയും പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ രണ്ടു പരാതിയിലും പോലീസിന്റ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
ദളിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങളും കൈക്കൊണ്ട നടപടികളും രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവാകശ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനും അന്വേഷണച്ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി സ്വമേധയാ കേസെടുത്താണു നടപടി.
പെരുമ്പാവൂരില്‍ നടന്ന കുറ്റകൃത്യം മനസ് മരവിപ്പിക്കുന്നതാണെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയില്‍ ഭേദഗതികള്‍ വരുത്തിയിട്ടും സ്ത്രീകളുടെ സുരക്ഷ വെല്ലുവിളിക്കപ്പെടുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നു കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















