അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

ഇറാൻ-യുഎസ് യുദ്ധം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ലോകത്തെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. യുഎസിന്റെ ലോകപ്രശസ്തമായ മിസൈൽ പ്രതിരോധ കവചമായ താഡ് (THAAD) സംവിധാനത്തിന് ഇറാൻ കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നു. ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിൽ സ്ഥാപിച്ചിരുന്ന അതിനൂതന റഡാർ സംവിധാനമാണ് ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്നത്. ഫെബ്രുവരി 28-നും മാർച്ച് 3-നും നടന്ന ആക്രമണങ്ങളിലാണ് ഈ റഡാർ തകർന്നത്. 30 കോടി ഡോളർ വിലയുള്ള AN/TPY-2 റഡാർ തകർന്നതോടെ, ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള ഇറാനിയൻ മിസൈലുകളെ കണ്ടെത്താനുള്ള യുഎസിന്റെ 'കണ്ണുകൾ' ഇപ്പോൾ അടഞ്ഞിരിക്കുകയാണ്. യുഎസിന്റെ കൈവശം ലോകത്താകെ വെറും എട്ട് താഡ് യൂണിറ്റുകൾ മാത്രമാണുള്ളത്.
അതിലൊന്നാണ് ഇപ്പോൾ ഭാഗികമായി തകർക്കപ്പെട്ടിരിക്കുന്നത്. ഒരു താഡ് യൂണിറ്റിൽ 90 സൈനികർ, 6 ലോഞ്ചറുകൾ, 48 ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവയുണ്ട്. താഡ് റഡാർ ഇല്ലാതായതോടെ, ഇനി പ്രതിരോധ ചുമതല പേട്രിയറ്റ് (Patriot) മിസൈലുകൾക്കായിരിക്കും. എന്നാൽ പേട്രിയറ്റിന്റെ പരിധി കുറവാണെന്ന് മാത്രമല്ല, അവയുടെ മിസൈലുകൾക്ക് ഇപ്പോൾ തന്നെ വലിയ ദൗർലഭ്യം നേരിടുന്നുമുണ്ട്.
ഓരോ താഡ് മിസൈലിനും 13 മില്യൺ ഡോളറാണ് വില എന്നത് യുദ്ധത്തിന്റെ സാമ്പത്തിക ഭാരവും വർദ്ധിപ്പിക്കുന്നു. ആയുധങ്ങൾ തീരുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിൽ വൈറ്റ് ഹൗസിൽ ലോക്ക്ഹീഡ് മാർട്ടിൻ, ആർടിഎക്സ് (RTX) തുടങ്ങിയ വൻകിട ആയുധ നിർമ്മാതാക്കളുടെ യോഗം ചേർന്നു. യുദ്ധം നീണ്ടുപോയാൽ മിസൈലുകളുടെ സ്റ്റോക്ക് തികയാതെ വരുമെന്ന് പെന്റഗൺ ആശങ്കപ്പെടുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഉത്പാദനം വർദ്ധിപ്പിക്കാനാണ് കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
https://www.facebook.com/Malayalivartha





















