മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

തമിഴ് നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് ശേഷം മുല്ലപെരിയാർ വിഷയം വീണ്ടും ചർച്ചയിൽ വരികയാണ് . അല്ലെങ്കിൽ എപ്പോൾ മഴ പെയ്താലും മുല്ലപെരിയാർ സുരക്ഷയെ സംബന്ധിച്ച് ചർച്ചകൾ ഉയരാറുണ്ട് . സുപ്രീം കോടതി നിർദ്ദേശപ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഇന്നലെ തുടക്കമായിരുന്നു . കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്‌ധ പാനലാണ് ചൊവ്വാഴ്‌ച മുതൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. രാവിലെ പത്ത് മണിയോടെ സംഘം ബോട്ട് മാർഗം മുല്ലപ്പെരിയാറിലേക്ക് തിരിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ മൂന്നു വരെയുള്ള മൂന്ന് ദിവസങ്ങളിലായി അണക്കെട്ടിൻ്റെ ഘടനാപരമായ സുരക്ഷയും ഭൂകമ്പ പ്രതിരോധ സാധ്യതകളും ആണ് സംഘം വിശദമായി വിലയിരുത്തുന്നത് . ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയില്‍ വീണ്ടും ശക്തമായ നിലപാടുമായി കേരളം. അണക്കെട്ടില്‍ വെറുമൊരു ഉപരിതല പരിശോധന മാത്രം പോരെന്നും, സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് അടിയന്തരമായി നടത്തണമെന്നും കേരളം കേന്ദ്ര വിദഗ്ധ സമിതിയോട് ആവശ്യപ്പെട്ടു.
ദേശീയ ജലവൈദ്യുത കോര്‍പ്പറേഷന്‍ മുന്‍ സി.എം.ഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിക്ക് മുന്നിലാണ് കേരളം തങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വ്യക്തമായി ഉന്നയിക്കുന്നത്. അണക്കെട്ടിന്റെ പ്രായവും ഇപ്പോഴത്തെ ഭൗതിക അവസ്ഥയും കണക്കിലെടുത്ത് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ പരിശോധന വേണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസം അണക്കെട്ടില്‍ ആദ്യഘട്ട മിന്നല്‍ പരിശോധന നടത്തിയ സമിതിക്ക് മുന്നില്‍, അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് കേരളം ആവശ്യപ്പെടും.
സാങ്കേതികമായി ഏറെ പഴക്കം ചെന്ന നിര്‍മ്മിതിയായതിനാല്‍ തന്നെ കാലാനുസൃതമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഡാമിനുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി വിദഗ്ധ സമിതി ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും. അണക്കെട്ടില്‍ കൂടുതല്‍ ആഴത്തിലുള്ള പരിശോധനകള്‍ വേണമോ എന്ന കാര്യം ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും സമിതി തീരുമാനിക്കുക.
അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുന്ന എല്ലാ ഘടകങ്ങളും സങ്കീര്‍ണ്ണമായി തന്നെ പരിശോധിക്കുമെന്നും, പരിശോധനാ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ ബല്‍രാജ് ജോഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.'തമിഴ്‌നാടിന് വെള്ളം, കേരളത്തിന് സുരക്ഷ' എന്ന തത്വം മുൻനിർത്തി സമഗ്രമായ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് കേരളം വിദഗ്‌ധ സമിതിക്ക് മുന്നിൽ ആവശ്യപ്പെടും. സാങ്കേതിക സമിതിയുടെ പഠന റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറുന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ കേസ് പരിഗണിക്കുമ്പോൾ നിർണ്ണായക തീരുമാനങ്ങളിലേക്ക് വഴിതുറക്കും.
https://www.facebook.com/Malayalivartha

























