ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;
ഭീകരവാദം മനുഷ്യരാശിക്കാകെ വലിയൊരു വെല്ലുവിളിയായി തുടരുകയാണ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരു ആക്ഷൻ-റിയാക്ഷൻ സമീപനത്തിൽ മാത്രം ഒതുങ്ങിനിൽക്കാൻ കഴിയില്ല.
ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം, റിക്രൂട്ട്മെന്റ്, തീവ്രവാദാശയങ്ങൾ പ്രചരിപ്പിക്കൽ, സുരക്ഷിത താവളങ്ങൾ ഒരുക്കൽ എന്നിവയുടെ മുഴുവൻ ആവാസവ്യവസ്ഥയെയും നമ്മൾ തകർത്തെറിയണം. ഈ ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ലെന്ന് നാം ഒരേ സ്വരത്തിൽ വ്യക്തമാക്കുകയും വേണം.
ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം.
സമാധാനപരവും സുരക്ഷിതവുമായ ഒരു യുറേഷ്യയെക്കുറിച്ചുള്ള നമ്മുടെ പങ്കിട്ട അഭിലാഷം അഫ്ഗാനിസ്ഥാനിലെ സമാധാനവും സ്ഥിരതയുമായി അടുത്ത ബന്ധമുള്ളതുമാണ്. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വികസനവും മാനുഷിക സഹായവും നൽകുന്നതിൽ ഇന്ത്യ പങ്കുവഹിക്കുന്നു, അത് തുടരുകയും ചെയ്യും.
പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഇന്നത്തെ ലോകത്ത് സുരക്ഷയുടെ പരിധി കൂടുതൽ വിശാലമായിട്ടുണ്ട്. ഒരു പ്രദേശത്തെ സംഘർഷം ആ പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കില്ലെന്ന് പശ്ചിമേഷ്യയിലെ പ്രതിസന്ധി തെളിയിച്ചിട്ടുണ്ട്.
അതിന്റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെടുകയും ഊർജ്ജ സുരക്ഷ, സമുദ്ര വ്യാപാരം, വിതരണ ശൃംഖലകൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം തടസ്സങ്ങളുടെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളാണ്. അതിനാൽ, എല്ലാ തർക്കങ്ങളും സംഘർഷങ്ങളും യുദ്ധക്കളത്തിലല്ല, മറിച്ച് സംവാദങ്ങളിലൂടെയും നയതന്ത്രത്തിലൂടെയുമാണ് പരിഹരിക്കേണ്ടതെന്ന് ഇന്ത്യ തുടർച്ചയായി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha

























