അമേരിക്കയില്‍ അനേകം കേസുകളില്‍ പ്രതി; ഷെറിന്റെ ദുഷ്‌പേര് മൂലം അനുജന്‍ പേരുമാറ്റി

ചേട്ടന്റെ പേരുമായുള്ള സാമ്യം കാരണം അനിയന്‍ പൊറുതിമുട്ടി പേരുവരെ മാറ്റി. പിതാവ് ജോയി ജോണിനെ ക്രൂരമായി കൊലപ്പെടുത്തുകയും ശരീരഭാഗങ്ങള്‍ പലയിടത്തായും ഉപേക്ഷിക്കുകയും ചെയ്ത കേസില്‍ പിടിയിലായ ഷെറിന്‍ തനിക്ക് പൗരത്വമുള്ള അമേരിക്കയിലും കുഴപ്പക്കാരന്‍. യു.എസ്. പൗരത്വമുണ്ടെങ്കിലും അവിടെ അവിടെ നിരവധി ചെക്ക് കേസുകളില്‍ പ്രതിയായ ഷെറിന്‍ നാട്ടിലെത്തിയതും മടങ്ങിപ്പോകാതിരുന്നതും അമേരിക്കന്‍ പോലീസിനെയും നിയമനടപടികളെയും ഭയന്നായിരുന്നു. വീട്ടിലെ മുടിയനായ പുത്രനായിരുന്നു ഷെറിനെന്ന് മാതാവ് മറിയാമ്മയും പോലീസിനോട് പറഞ്ഞു. 2003ല്‍ നാട്ടിലെത്തിയ ഷെറിന്‍ ഇടയ്ക്കു ശ്രീലങ്കയില്‍ പോയാണ് പാസ്‌പോര്‍ട്ട് പുതുക്കിയത്.
സഹോദരന്‍ ഡേവിഡിനോടും മൂത്ത സഹോദരി ഷേര്‍ളിയോടും ഷെറിന്‍ പലപ്പോഴും ശത്രുതാ മനോഭാവത്തോടെയാണു പെരുമാറിയിരുന്നത്. അമേരിക്കയില്‍നിന്ന് ഇവര്‍ നാട്ടിലെത്തുമ്പോള്‍ ഷെറിന്‍ മോശമായി പെരുമാറുകയും ദേഹോപദ്രവമേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഷെറിന്റെ ഇളയ സഹോദരനുമായ ഡോ. ഡേവിഡ് ജോണിന്റെ യഥാര്‍ഥ പേര് ഷെറില്‍ ജോണ്‍ എന്നായിരുന്നു. പേരുകളുടെ സാമ്യം മൂലം പലപ്പോഴും ഷെറില്‍ വെട്ടിലായിരുന്നു. ഷെറിനാണെന്നു തെറ്റിദ്ധരിച്ച് പോലീസും ഷെറിന്റെ തട്ടിപ്പിനിരയായവരും ഷെറിലിനെ ചോദ്യംചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതില്‍ സഹികെട്ടാണ് ഡേവിഡ് എന്നാക്കിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഇന്നലെ ഇവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷെറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സഹോദരങ്ങളായ ?ഷേര്‍ളിയും ഡേവിഡും ഭീതി?യോടെയാണ് പ്രതികരിച്ചത്. തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് ഇവര്‍ പറഞ്ഞു. അച്ഛനെ കൊന്ന് കുടുംബം തകര്‍ത്തവന്‍, വീട്ടില്‍ ഒരിക്കലും സമാധാനം നല്‍കാത്തവന്‍, തങ്ങളോട് ഒരിക്കലും സ്‌നേഹമായി പെരുമാറിയിട്ടില്ലാത്തവന്‍. ചോദിച്ചപ്പോഴെല്ലാം വെറുപ്പോടെ ഇങ്ങിനെയൊക്കെയായിരുന്നു പ്രതികരണം. ?ഷെറിന്റെ ഉപദ്രവം കൂടിയതോടെയാണ് കുടുംബം നാട്ടിലെത്തുന്ന അവസരത്തില്‍ ഷെറിന്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന് പിതാവ് നിര്‍ദേശിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ആഡംബര ഹോട്ടലില്‍ താമസിക്കാനുള്ള പണവും ജോയി നല്‍കിയിരുന്നു.
തിരുവനന്തപുരത്തും ബംഗളുരുവിലും ഐടി മേഖലയില്‍ ജോലി ചെയ്തിട്ടുള്ള ഷെറിന്‍ വരുമാനത്തിന്റെ ഇരട്ടി ചെലവാക്കുന്ന സ്വഭാവക്കാരനായിരുന്നു. ചെങ്ങന്നൂര്‍ നഗരത്തില്‍ ജോയിയുടെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലെ കടമുറികള്‍ പലതും ലക്ഷങ്ങള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി വാടകയ്ക്ക് നല്‍കിയിരുന്നതു ഷെറിനാണ്. ഈ പണത്തെച്ചൊല്ലി ജോയിയും ഷെറിനും തമ്മില്‍ കലഹിക്കാറുണ്ടായിരുന്നു. 2010ല്‍ വിവാഹിതനായ ശേഷം ഷെറിന്‍ കുറച്ചു നാള്‍ ബംഗളുരുവിലാണു താമസിച്ചത്.
അക്കാലത്താണ് ഷെറിന്‍ കൂടുതല്‍ ധൂര്‍ത്തനായതെന്ന് പറയപ്പെടുന്നു. രണ്ടു വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ധാരാളിത്തത്തില്‍ കുറവുണ്ടായില്ല. ഇക്കുറി നാട്ടിലെത്തിയ ജോയി ജോണിനോട് സ്വത്തുസംബന്ധിച്ച് ഷെറിന്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. അമേരിക്കയിലെ സ്വത്ത് തനിക്കു വേണ്ടെന്നും നാട്ടിലുള്ളത് എഴുതിത്തരണമെന്നുമായിരുന്നു ആവശ്യം. കരുതലില്ലാതെ പണം ചെലവിടുന്ന മകന് സ്വത്തുക്കള്‍ നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്ത് അറിയാമായിരുന്ന ജോയി, ഒരു ചില്ലിക്കാശു പോലും നല്‍കില്ലെന്ന നിലപാടെടുത്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണു നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























