കളക്ടറും എംപിയും തുറന്ന പോരിന്....കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍

അഴിമതിക്ക് കളമൊരുക്കാത്ത കളക്ടര്‍ക്കെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍. പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളക്ടറേറ്റിലെ ജീവനക്കാരെ എംപി ഭീഷണിപ്പെടുത്തിയതായി ഇന്നലെ പരാതി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് എംപിയുടെ നടപടിക്കെതിരെ കളക്ടര്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഇതാണ് എംപിയുടെ പ്രതികരണത്തിന് കാരണം. രൂക്ഷമായ ആരോപണമാണ് കളക്ടര്‍ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്തിനെതിരെ രാഘവന്‍ ഉന്നയിക്കുന്നത്.
എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ കലക്ടര്‍മാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികള്‍ നടപ്പായത്. കഴിഞ്ഞ ലോക്‌സഭാ കാലഘട്ടത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിഞ്ഞു.
സാധാരണ രണ്ടോ മൂന്നോ ദിവസത്തിനുള്ള ഭരണാനുമതി ലഭിക്കുന്ന സ്ഥിതിയില്‍നിന്ന് മാറി ഇപ്പോള്‍ 33 പദ്ധതികളുടെ പ്രവര്‍ത്തനം ഒരുമാസത്തോളം കലക്ടര്‍ ഭരണാനുമതി നല്‍കാതെ വൈകിപ്പിച്ചു. കലക്ടര്‍ക്കുവേണ്ടി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അനുമതി നല്‍കിയ ഒന്നരക്കോടിയുടെ 35 ബില്ലുകള്‍ രണ്ട് മാസമായി പാസാകാതെ കിടക്കുന്നു. മറ്റ് എംപിമാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ പുനപരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിപ്പിക്കുകായാണെന്ന് എംകെ രാഘവന്‍ പറഞ്ഞു.
എംപി ഫണ്ട് വിനിയോഗത്തില്‍ കളക്ടര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടര്‍ ഓഫീസില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുമ്പോള്‍ അതില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളില്‍ കളക്ടര്‍ക്ക് പരിശോധന നടത്താന്‍ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. ഇത് പാടില്ലെന്നും താന്‍ പണി അനുവദിച്ചാല്‍ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്.
കരാറുകാരന്‍ എഴുതി തരുന്ന ബില്‍ അതേ പടി അംഗീകരിക്കണം. അല്ലാതെ അതില്‍ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള തുക കരാറുകാര്‍ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കരാറുകാര്‍ക്ക് മുഴുവന്‍ തുകയും അനുവദിക്കണമെന്ന് കളക്ടറോട് എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് മുമ്പേ എംപി ഫണ്ടിലെ തുക കരാറുകാര്‍ക്ക് കിട്ടിയെന്ന് ഉറപ്പാക്കാനായിരുന്നു അത്. എന്നാല്‍ പരിശോധനയില്‍ പണികളില്‍ പലതിലും പ്രശ്‌നങ്ങള്‍ കളക്ടറുടെ ഓഫീസ് കണ്ടെത്തി. ഇതോടെ കരാറുകാര്‍ക്ക് ബില്‍ പാസായി കിട്ടിയതുമില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എംപി ഫണ്ടില്‍ അവസാന വാക്ക് താനാണെന്നും മറ്റാരും ഇത് പരിശോദിക്കേണ്ടന്നുമാണ് രാഘവന്റെ നിലപാട്. എന്നാല്‍ പണികളുടെ ശുപാര്‍ശയ്ക്ക് മാത്രമേ എംപിക്ക് അവകാശമുള്ളൂ. കാശ് വിനിയോഗത്തിനുള്ള അവകാശം പോലും ജില്ലാ ഭരണകൂടത്തിനാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് അംഗീകരിക്കാന്‍ എംപി തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. എംപി ഫണ്ടിലെ പണിയില്‍ എന്തെങ്കില്‍ കൃത്രിമത്വം ഉണ്ടെന്ന് വന്നാല്‍ അതില്‍ കളക്ടര്‍ക്ക് മാത്രമാകും ഉത്തരവാദിത്തം. അന്ന് എംപിക്ക് കൈകഴുകുകയും ചെയ്യാം. അതുകൊണ്ട് തന്നെ വ്യക്തമായ പരിശോധനയ്ക്ക് ശേഷമേ ബില്ലുകള്‍ അംഗീകരിക്കൂവെന്നാണ് കളക്ടറേറ്റിന്റെ നിലപാട്.
2015 ഫെബ്രുവരിയിലാണ് എന്‍. പ്രശാന്ത് കോഴിക്കോട് കളക്ടര്‍ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ദൗത്യവുമായാണ് ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതിയുള്‍പ്പെടെ എല്ലാം ഹിറ്റായി. ഇതോടെ ജനപ്രതിനിധികളെക്കാള്‍ കോഴിക്കോട്ടെ പ്രധാന താരമായി കളക്ടര്‍ മാറി. ഇതാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. ഇടതു മുന്നണിക്കായിട്ടാണ് കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവാദം പോലും കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കി. ഏതായാലും സംഭവം വഷളാവുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























