ആരാണ് അതിര് ലംഘിക്കുന്നത്...അപമാനിച്ചതിനു മാപ്പു പറയണം എന്നാവശ്യപ്പെട്ട എം കെ രാഘവന്‍ എംപിക്കു ഫേസ്ബുക്കിലൂടെ കുന്നംകുളത്തിന്റെ മാപ്പു നല്‍കി കലക്ടര്‍ ബ്രോയുടെ കിടു മറുപടി

ഭീഷണിക്കു പിന്നാലെ എംപിയും കളക്ടറും പരസ്യമായ വിഴുപ്പലക്കലിലേക്ക്. കോഴിക്കോട് എംപിയായ എംകെ രാഘവന് കുന്നംകുളം മാപ്പ് പോസ്റ്റ് ചെയ്ത് കളക്ടര്‍ പ്രശാന്തിന്റെ മറുപടി. തന്നെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം എന്ന് രാഘവന്റെ ആവശ്യത്തിന് കുന്നംകുളം വില്ലേജിന്റെ പൊളിറ്റിക്കല്‍ മാപ്പാണ് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന്ത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ ആളാണ് കോഴിക്കോട് എംപി എംകെ രാഘവന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമസനടപടി സ്വീകരിക്കും എന്നായിരുന്നു ഭീഷണി.
കളക്ടര്‍ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു, എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നില്ല, ബില്ലുകള്‍ പാസാക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും എംകെ രാഘവന്‍ ഉന്നയിച്ചിരുന്നു. കളക്ടര്‍ പിആര്‍ഡി വഴി പുറത്തിറക്കിയ പത്രക്കുറിപ്പായിരുന്നു എംപിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. 'കളക്ടര്‍ ബ്രോ' എന്ന് വിളിക്കപ്പെടുന്ന ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ,എംപിക്ക് പരിഹാസത്തില്‍ പൊതിഞ്ഞ ഒരു മറുപടിയാണ് കൊടുത്തത്. മാപ്പ് പറഞ്ഞില്ല, മാപ്പിന്റെ ചിത്രം ഇട്ടു... അതും കുന്നംകുളത്തിന്റെ മാപ്പ്
രാഘവനെ പരോക്ഷമായി പരിഹസിക്കുന്നതെന്ന് വ്യാഖ്യാനിക്കാന്ന മറ്റൊരു പോസ്റ്റും കളക്ടര്‍ ഇട്ടിട്ടുണ്ട്. ഒരാളെപ്പറ്റി എങ്ങനേലും വല്ല കുറ്റവും കുറവും അടിയന്തരമായി കണ്ടെത്തണം അല്ലെങ്കില്‍ വല്ല വിവാദവും ഉണ്ടാക്കണം എന്ന 'ജോലി' ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടി വന്നാല്‍ അത് അയാള്‍ക്ക് ഒരു കോമ്പ്‌ലിമന്റ് തന്നെയാണ്. അഹങ്കരിക്കാതെ! അടങ്ങ് മോനെ, അടങ്ങ്! ചിത്രം: കയറ്റുമതിക്കായി തയ്യാറാക്കി വച്ച ഞണ്ടുകള്‍. ഇത് അടച്ച് വെക്കേണ്ടതില്ല എന്നത് അറിയാമല്ലൊ. എന്നായിരുന്നു ആ പോസ്റ്റ്.
കളക്ടറേറ്റിലെ ജീവനക്കാരെ എംപി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എംപിയുടെ നടപടിക്കെതിരെ കളക്ടര്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഇതാണ് എംപിയുടെ പ്രതികരണത്തിന് കാരണം. രൂക്ഷമായ ആരോപണമാണ് കളക്ടര്‍ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്തിനെതിരെ രാഘവന്‍ ഉന്നയിക്കുന്നത്. എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്.
മുന്‍ കലക്ടര്‍മാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികള്‍ നടപ്പായത്. കഴിഞ്ഞ ലോക്‌സഭാ കാലഘട്ടത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിഞ്ഞു.
സാധാരണ രണ്ടോ മൂന്നോ ദിവസത്തിനുള്ള ഭരണാനുമതി ലഭിക്കുന്ന സ്ഥിതിയില്‍നിന്ന് മാറി ഇപ്പോള്‍ 33 പദ്ധതികളുടെ പ്രവര്‍ത്തനം ഒരുമാസത്തോളം കലക്ടര്‍ ഭരണാനുമതി നല്‍കാതെ വൈകിപ്പിച്ചു. കലക്ടര്‍ക്കുവേണ്ടി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അനുമതി നല്‍കിയ ഒന്നരക്കോടിയുടെ 35 ബില്ലുകള്‍ രണ്ട് മാസമായി പാസാകാതെ കിടക്കുന്നു. മറ്റ് എംപിമാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ പുനപരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിപ്പിക്കുകായാണെന്ന് എംകെ രാഘവന്‍ പറഞ്ഞു. എംപി ഫണ്ട് വിനിയോഗത്തില്‍ കളക്ടര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടര്‍ ഓഫീസില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുമ്പോള്‍ അതില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളില്‍ കളക്ടര്‍ക്ക് പരിശോധന നടത്താന്‍ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. ഇത് പാടില്ലെന്നും താന്‍ പണി അനുവദിച്ചാല്‍ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്.
കരാറുകാരന്‍ എഴുതി തരുന്ന ബില്‍ അതേ പടി അംഗീകരിക്കണം. അല്ലാതെ അതില്‍ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള തുക കരാറുകാര്‍ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. അതുകൊണ്ട് തന്നെ എംപി ഫണ്ട് പ്രകാരം നടത്തുന്ന പണികളില്‍ കര്‍ശന പരിശോധനയും കളക്ടറേറ്റിലെ ജീവനക്കാര്‍ നടത്തി. ഇതോടെ കരാറുകാര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതാണ് എംപിയുടെ കളക്ടറേറ്റിലെത്തിയുള്ള വിരട്ടലിന് കാരണമെന്നാണ് കളക്ടറേറ്റിലെ ജീവനക്കാര്‍ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കരാറുകാര്‍ക്ക് മുഴുവന്‍ തുകയും അനുവദിക്കണമെന്ന് കളക്ടറോട് എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് മുമ്പേ എംപി ഫണ്ടിലെ തുക കരാറുകാര്‍ക്ക് കിട്ടിയെന്ന് ഉറപ്പാക്കാനായിരുന്നു അത്. എന്നാല്‍ പരിശോധനയില്‍ പണികളില്‍ പലതിലും പ്രശ്‌നങ്ങള്‍ കളക്ടറുടെ ഓഫീസ് കണ്ടെത്തി. ഇതോടെ കരാറുകാര്‍ക്ക് ബില്‍ പാസായി കിട്ടിയതുമില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എംപി ഫണ്ടില്‍ അവസാന വാക്ക് താനാണെന്നും മറ്റാരും ഇത് പരിശോദിക്കേണ്ടന്നുമാണ് രാഘവന്റെ നിലപാട്. എന്നാല്‍ പണികളുടെ ശുപാര്‍ശയ്ക്ക് മാത്രമേ എംപിക്ക് അവകാശമുള്ളൂ. കാശ് വിനിയോഗത്തിനുള്ള അവകാശം പോലും ജില്ലാ ഭരണകൂടത്തിനാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് അംഗീകരിക്കാന്‍ എംപി തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. രാഷ്ട്രീയത്തിലും ഭരണത്തിലും ആരാണ് വലിയവന്‍ എന്ന മൂപ്പിള തര്‍ക്കം വന്നാല്‍ കാര്യങ്ങള്‍ കുഴയുകയേ ഉള്ളൂ അത് ആരായാലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























