അധ്യാപകരില്ലാത്ത സമയത്തു ക്ലാസ് മുറിയില്‍ അശ്ലീലചിത്രപ്രദര്‍ശനവും; ക്ലാസിലെ ഒരേയൊരു പെണ്‍കുട്ടിയെ സഹപാഠികള്‍ ക്രൂരമായി പീഡിപ്പിച്ചു

കേരളമേ ലജ്ജാവഹം. വന്നുവന്ന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമായിമാറിയോ കേരളം. ഉത്തരേന്ത്യയില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്ത തരം പീഡനങ്ങളാണ് അനുദിനം കേരളത്തില്‍ കേള്‍ക്കുന്നത്.
ആണ്‍സഹപാഠികളുടെ ശാരീരികമാനസികപീഡനത്തേത്തുടര്‍ന്ന് വയനാട് ഗവ. എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരേയൊരു പെണ്‍കുട്ടി പഠനം നിര്‍ത്തി. ഇതരജില്ലക്കാരിയായ ആദിവാസി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയാണു സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്ന പീഡനത്തിനിരയായത്. സഹപാഠികളുടെ ശാരീരികോപദ്രവം മൂലം വലഞ്ഞ വിദ്യാര്‍ഥിനി അധ്യാപകരോടു പരാതിപ്പെട്ടിരുന്നു. പിറ്റേന്നും ഉപദ്രവം തുടര്‍ന്നപ്പോള്‍ രേഖാമൂലം പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോളജ് അധികൃതര്‍ അന്വേഷണം നടത്തി പി. അജില്‍കൃഷ്ണ, പി. അഖില്‍, എ.ആര്‍. രോഹിത് എന്നീ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം പോലീസില്‍ അറിയിക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്കെതിരേ ലൈംഗികചൂഷണത്തിനും ആദിവാസികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസെടുത്തു. തലപ്പുഴ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയടുത്ത് കേസ് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറി. സ്‌ക്വാഡ് ഡിവൈ.എസ്.പി. അവധിയിലായതിനാല്‍ മാനന്തവാടി എ.എസ്.പിയാണു കേസ് അന്വേഷിക്കുന്നത്. മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി. മകളെ ഇനി ആ കോളജിലേക്ക് അയയ്ക്കില്ലെന്നും ഒരു രക്ഷയില്ലാതായപ്പോഴാണു പരാതിപ്പെട്ടതെന്നും രക്ഷിതാവ് പറഞ്ഞു.
മലയരയ സമുദായാംഗമായ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി. കോളജിലെ വനിതാ സെല്‍ സമ്മര്‍ദത്തിനു വഴങ്ങാതെ പരാതി പോലീസിനു കൈമാറിയതിനാലാണു വിവരം വെളിച്ചത്തായത്. ക്ലാസ് മുറിയില്‍ ഏതാനും ആണ്‍കുട്ടികള്‍ കാണിച്ച അതിക്രമങ്ങള്‍ പെണ്‍കുട്ടി കോളജ് അധികൃതരോടും പോലീസിനോടും വിവരിച്ചു. അധ്യാപകരില്ലാത്ത സമയത്തു ക്ലാസ് മുറിയില്‍ അശ്ലീലചിത്രപ്രദര്‍ശനവും നടത്തിയതായി പെണ്‍കുട്ടി വെളിപ്പെടുത്തി. ദുരുദ്ദേശ്യത്തോടെ ദേഹത്തു സ്പര്‍ശിക്കുക, അടിക്കുക, ലൈംഗികചേഷ്ടകള്‍ കാട്ടുക തുടങ്ങിയ ഉപദ്രവങ്ങളുമുണ്ടായി.
കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്കു ചില സഹപാഠികള്‍ ക്ലാസ് മുറിയിലെത്തി ഉപദ്രവിച്ചതോടെ കരഞ്ഞുകൊണ്ട് ഇറങ്ങിയോടിയ പെണ്‍കുട്ടി ക്ലാസ് ചുമതലയുള്ള അധ്യാപകനെ സമീപിച്ച് കാര്യം പറഞ്ഞു. ഇതേത്തുടര്‍ന്ന് പ്രതിസ്ഥാനത്തുള്ള ഒരു ആണ്‍കുട്ടിയുടെ രക്ഷിതാവിനെ അധ്യാപകന്‍ ഫോണില്‍ വിവരമറിയിച്ചു. പരാതിക്കാരിക്കു പ്രതിയുടെ രക്ഷിതാവുമായി സംസാരിക്കാന്‍ ഫോണ്‍ കൈമാറിയതായും ആക്ഷേപമുണ്ട്.
പരാതി കൊടുക്കരുതെന്ന് ആ രക്ഷിതാവ് കരഞ്ഞുപറഞ്ഞതിനാല്‍ അവരുടെ മകന്റെ പേര് തല്‍കാലം പുറത്തുവന്നില്ല. വിവരമറിഞ്ഞ് കോളജിലെ വനിതാ സെല്‍ പെണ്‍കുട്ടിയില്‍നിന്നും ഹോസ്റ്റലില്‍ ഒപ്പമുള്ള സഹപാഠികളില്‍നിന്നും മൊഴിയെടുത്തു. ക്ലാസിലെ ഉപദ്രവം പെണ്‍കുട്ടി തങ്ങളോടു പറഞ്ഞിരുന്നതായി ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയില്‍നിന്നു വിശദമായ മൊഴിയെടുത്തപ്പോഴാണ് ഒരുപ്രതിയുടെ രക്ഷിതാവ് മകന്റെ പേരു പറയരുതെന്ന് അപേക്ഷിച്ച വിവരം വെളിപ്പെട്ടത്. ഇതേത്തുടര്‍ന്നു മൂന്നാമനും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. പെണ്‍കുട്ടി മാനസികവും ശാരീരികവുമായ ചൂഷണത്തിനിരയായെന്നു കോളജിലെ വനിതാ സെല്‍ കഴിഞ്ഞ അഞ്ചിന് അധികൃതര്‍ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്നുതന്നെ മൂന്നു സഹപാഠികളെയും സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയില്‍നിന്നു മജിസ്‌ട്രേറ്റ് മൊഴിയെടുത്തു. രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha


























