അംഗന്‍വാടിയില്‍ മകളെ കൂട്ടാന്‍പോയ വിദ്യയുടെ മൃതദേഹം നാല്‍പ്പതാം ദിവസം പുഴയില്‍ പൊങ്ങി; ഭര്‍തൃ വീട്ടുകാരുടെ പീഡനവും മൂലം ഒറ്റപ്പെട്ടുപോയ പയ്യന്നൂരിലെ വീട്ടമ്മ കടുംകൈ ചെയ്‌തെന്ന് സൂചന

മനുഷ്യപ്പിശാചുകള്‍ വാഴുന്ന ഈ ലോകത്തില്‍ എനിക്ക് ജീവിക്കേണ്ട ദിവ്യ ഇടക്കിടെ ഇങ്ങനെ പറയുമായിരുന്നെന്ന് സുഹൃത്തുക്കള്‍. ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ സംശയരോഗവുമാണ് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ സുരേഷ് ബാബുവിന്റെ ഭാര്യ എം. വിദ്യയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയം ബലപ്പെടുന്നു. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ അച്ഛനുമമ്മയും വിദ്യയെ മാനസികമായി പീഡിപ്പിക്കാറുണ്ട്.
വീടിന് അല്പം അകലെയുള്ള അംഗന്‍വാടിയില്‍ മകളെ കൂട്ടാന്‍ പോയ വിദ്യ പിന്നീട് തിരിച്ചു വന്നില്ല. അയല്‍വീട്ടിലെ കുട്ടിക്കൊപ്പം മകള്‍ തന്മയ തിരിച്ചെത്തുകയും ചെയ്തു.
കഴിഞ്ഞ തിരുവോണത്തിന് ഭര്‍ത്താവ് സുരേഷ് ബാബു അവധിക്ക് നാട്ടിലെത്തിയിരുന്നു. അപ്പോഴും അയാളുടെ സംശയരോഗം ശക്തമാവുകയായിരുന്നു. വിദ്യയുടെ കൂടെ പഠിച്ചവരെ തേടിപ്പോവുകയും വിദ്യയുമായി അവര്‍ക്ക് ഇപ്പോള്‍ ബന്ധമുണ്ടോയന്ന് അന്വേഷിക്കുകയും അയാളുടെ പതിവായിരുന്നു. അതുകൊണ്ടു തന്നെ ഭര്‍തൃവീട്ടില്‍ വിദ്യക്ക് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ആശ്വാസത്തിനായി സ്വന്തം വീട്ടില്‍ പോകാമെന്നുവച്ചാല്‍ അതിനും ഭര്‍തൃവീട്ടുകാര്‍ അനുവദിക്കാറില്ല. ഭര്‍ത്താവ് സുരേഷ് ബാബു അച്ഛനോടും അമ്മയോടും വിദ്യക്ക് സ്വാതന്ത്ര്യം നല്‍കുന്നത് വിലക്കാറുമുണ്ട്. എല്ലാ കാര്യത്തിലും ഒറ്റപ്പെട്ടുപോയ വിദ്യക്ക് മുമ്പില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. മകളെ തനിച്ചാക്കി ജീവന്‍ വെടിയാന്‍ തന്നെ ആ യുവതി തീരുമാനിക്കുകയായിരുന്നു.
വിദ്യയെ കാണാതായി നാല്പത് ദിവസം പൂര്‍ത്തിയായ ഇന്നലെയാണ് മൃതദേഹം പെരുമ്പ പുഴയിലെ പുല്ലങ്കോട് കണ്ടെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തോണിക്കാര്‍ സ്ഥലം പരിശോധിച്ചപ്പോഴാണ് അഴുകിയ മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കാണാതായ 32 കാരിയായ വിദ്യയുടെതാണ് മൃതദേഹം എന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. വിദ്യ ധരിച്ച ചുരീദാര്‍ കണ്ടാണ് ഭര്‍തൃമാതാവ് മരിച്ചത് വിദ്യയാണെന്ന് തിരിച്ചറിഞ്ഞത്. വിദ്യയെ കാണാതായതോടെ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഏഴിമല റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കിലൂടെ വിദ്യ നടന്നു പോകുന്നത് കണ്ടവരുണ്ടായിരുന്നു. ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കാനും വിദ്യ ശ്രമിച്ചിരുന്നതായാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഭര്‍തൃവീട്ടില്‍ നിന്നും ഒരു സാധനവും വിദ്യ എടുത്തിരുന്നില്ല. പണവും സ്വര്‍ണ്ണാഭരണങ്ങളും അവിടെ തന്നെയുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളും വീട്ടില്‍ തന്നെ വച്ചിരുന്നു. ഭര്‍തൃവീട്ടിലെ ഒറ്റപ്പെടലില്‍ മകള്‍ തന്മയയാണ് വിദ്യക്കുള്ള ഏക ആശ്വാസം. അവളെ പിരിഞ്ഞിരിക്കാന്‍ വിദ്യക്ക് കഴിയുമായിരുന്നില്ലെന്ന് പിതാവ് കുഞ്ഞികൃഷ്ണന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വിദ്യയെ കാണാതായതോടനുബന്ധിച്ച് നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് നാല്പത് ദിവസം പഴകിയ മൃതദേഹം പുല്ലങ്കോട് പുഴയില്‍ കാണപ്പെട്ടത്.
മരണ കാരണം ആന്തരാവയവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂയെന്നാണ് പൊലീസില്‍നിന്നുള്ള വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി മൂരിക്കൊവ്വല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. അതേസമയം വിദ്യയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റിയും ബന്ധുക്കളും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























