ജയരാജന് പിന്നാലെ ശശീന്ദ്രനും പുറത്തേക്ക്; ലൈംഗിക ആരോപണത്തിൽ കുടുങ്ങി രാജി

സഹായം തേടിയെത്തിയ യുവതിയോട് ലൈംഗിക സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജി വെച്ചു. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണം മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്. കേരളത്തിലെ ഇടതു സര്‍ക്കാരുകളില്‍ ഇത് ആദ്യമായാണ് ഒരു മന്ത്രിയുടെ പേരില്‍ ലൈംഗിക ആരോപണം ഉയരുന്നതും രാജിവെച്ച് പുറത്ത് പോകേണ്ടതായി വരുന്നതും. രാജി തീരുമാനം കുറ്റസമ്മതമല്ലെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. രാജിവെയ്ക്കുന്നത് ധാര്‍മ്മികതയുടെ പുറത്ത് മാത്രമാണ്. വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ നാണക്കേട് ഉണ്ടാക്കില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു.
മംഗളം ടെലിവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ പ്രതിപക്ഷപാര്‍ട്ടികളടക്കം മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. എകെ ശശീന്ദ്രനും രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. എന്‍സിപി മന്ത്രിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിവരം. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേത് മാത്രമാണ് എന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാരിനോ പാര്‍ട്ടിക്കോ മുന്നണിക്കോ ദോഷം വരുന്നതൊന്നും ചെയ്യില്ല. മറ്റാര്‍ക്കും വീഴ്ചയുണ്ടാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവെയ്ക്കണം എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. സിപിഎമ്മിലും രാജി ആവശ്യം ശക്തമായിരുന്നു. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയാണ് സിപിഎമ്മിലെ ശക്തനായ നേതാവും പിണറായി മന്ത്രിസഭയിലെ രണ്ടാമനും ആയിരുന്ന പി ജയരാജന് രാജിവെച്ച് പുറത്തുപോകേണ്ടി വന്നത്. ഇത് പിണറായി മന്ത്രിസഭയ്ക്ക് ഏല്‍ക്കേണ്ടി വന്ന വനത്ത തിരിച്ചടി ആയിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് അരക്കൊല്ലം പോലും ആവുന്നതിന് മുന്‍പായിരുന്നു രാജി.
മംഗളം ചാനല്‍ പുറത്ത് വിട്ട മന്ത്രിയുടേത് എന്നു പറയുന്ന ലൈംഗിക സംഭാഷണത്തിന്റെ വിശ്വാസ്യത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. മാത്രമല്ല പൂര്‍ണമല്ലാത്ത സംഭാഷണമാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന കാര്യം ഇനി അറിയേണ്ടതാണ്.
https://www.facebook.com/Malayalivartha






















