തിരുവനന്തപുരം ജില്ലയില്‍ പന്നിപ്പനിയും ഡെങ്കിപ്പനിയും വ്യാപകം

ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിയും ഡെങ്കിപ്പനിയും പടരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി എത്തുന്നവര്‍ നിരവധിയാണ്. രണ്ടു പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടതോടെ പനി നിയന്ത്രിക്കാനുളള മുന്‍കരുതല്‍ നടപടികള്‍ നടന്നുവരികയാണ്. കാട്ടാക്കട മുങ്ങോട്ടുകോണം അജീഷ് ഭവനില്‍ പാലോട് സുകുമാരന്‍ (60), മുരുക്കുംപുഴ വരിക്കമുക്ക് ലക്ഷ്മിതോപ്പില്‍ ഹിറോ ഹൗസില്‍ സജിന (38) എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് പന്നി പനി ബാധിച്ചിട്ടുണ്ട്. 20 പേര്‍ക്ക് ഡെങ്കിയും.
തീരപ്രദേശങ്ങളിലും പനിബാധിതര്‍ ഏറെയാണ്. ഒരാള്‍ക്ക് പനി പിടിപെട്ടാല്‍ അത് മറ്റുള്ളവരിലേക്ക് പടരുന്നു. എന്നാല്‍ കൊതുകില്‍ നിന്നാണ് ഡെങ്കി പടരുന്നത്. കൊതുക് വളരാതിരിക്കാന്‍ വീടും പരിസരവും ശുദ്ധിയായി സൂക്ഷിക്കുക. വെളളം കെട്ടി നില്‍ക്കുന്നിടത്തും പച്ചപ്പുകളിലുമാണ് കൊതുകുകള്‍ വളരുന്നത്. സാധാരണ, മഴക്കാലത്താണ് ഡെങ്കിപ്പനി വ്യാപകമായി പടരുന്നത്. ഇപ്പോള്‍ വേനല്‍ക്കാലത്ത് തന്നെ പനി പടര്‍ന്നതോടെ വളരെ സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ചെറിയ പനിയും ജലദോഷവുമാണ് പന്നിപ്പനിയുടെ ലക്ഷണങ്ങള്‍. കടുത്ത തൊണ്ട വേദനയുണ്ടാകും. ശ്വാസതടസം, ഹൃദ്രോഗം, വിറയല്‍, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയില്‍ നിന്ന് അന്തരീക്ഷത്തില്‍ പടരുന്ന വൈറസ് ആണ് പനി പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കുന്നത്. ഗര്‍ഭിണികള്‍, ശ്വാസ കോശം, കരള്‍, ഹൃദയം എന്നിവയ്ക്ക് തകരാറുള്ളവരില്‍ പനി പടരാനുളള സാദ്ധ്യത ഏറെയാണ്. കുട്ടികളിലും പ്രായമായവരിലും പെട്ടെന്ന് പിടിപെടും.
പ്രൈമറി ഹെല്‍ത്ത് സെന്ററുകളടക്കം എല്ലാ ആശുപത്രികളിലും പനിക്കുള്ള ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനി കണ്ടാല്‍ ഉടന്‍ തന്നെ ആശുപത്രികളിലെത്തണം. പനി ബാധിതര്‍
ഉപയോഗിക്കുന്ന തുണികളും വസ്ത്രങ്ങളും മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. തുറസായ സ്ഥലങ്ങളില്‍ ഇവര്‍ തുമ്മുകയോ തുപ്പുകയോ പാടില്ല. അത് രോഗം പടരുന്നതിന് ഇടയാക്കും. പാനിയങ്ങളും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ആഹാരം വേണം പനിബാധിതര്‍ കഴിക്കേണ്ടത്.
https://www.facebook.com/Malayalivartha























