ചെന്നൈയില്‍ നിന്നും വന്ന കാരണം വെളിപ്പെടുത്തി കാഡല്‍ ജീന്‍സണ്‍ രാജ

നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കാഡല്‍ ജീന്‍സണ്‍ രാജ മൊഴി നിരന്തരം മാറ്റി പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്ക്കുന്നു. അവഗണനയില്‍ പ്രതിഷേധിച്ചു രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താന്‍ കൊല നടത്തിയതെന്ന അവസാന മൊഴിയാണു ഇപ്പോള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചേര്‍ത്തിട്ടുള്ളത്. പ്രതിയെ 20 വരെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മാവിനെ ശരീരത്തില്‍ നിന്നു വേര്‍പെടുത്തുന്ന പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്യുന്നതിനിടെ കൊല നടത്തിയെന്നാണു കഴിഞ്ഞ ദിവസം ഇയാള്‍ പറഞ്ഞത്.
മനഃശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തിലും ഇതാവര്‍ത്തിച്ചു. താന്‍ എന്തിനാണു കൊല നടത്തിയതെന്നു പൊലീസിനോടു ചോദിച്ചു മനസ്സിലാക്കാനാണ് ചെന്നൈയില്‍ നിന്നു മടങ്ങിവന്നതെന്നും പറഞ്ഞു. പിന്നീടാണ് അവഗണന എന്ന പുതിയ മൊഴി. ഇതു വിശ്വസിച്ചാണു റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ കൊലപാതകങ്ങളുടെ കാരണം പൊലീസിനും ഇപ്പോഴും പിടികിട്ടിയില്ല.
കന്റോണ്‍മെന്റ് എസി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിനു ശേഷം ആത്മഹത്യയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. അതിനിടെ കൊലയുടെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ പൊലീസ് സമാന്തരമായും പലതരം അന്വേഷണം നടത്തുന്നു. വീട്ടുകാരില്‍ നിന്നുണ്ടായ നിരന്തര അവഗണന മനോവിഷമം ഉണ്ടാക്കിയെന്നും ഇതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് ഇപ്പോള്‍ ജീന്‍സണ്‍ പറയുന്നത്.
ഒരേ ദിവസമാണു നാലു കൊലപാതകവും നടത്തിയതെന്ന വെളിപ്പെടുത്തല്‍ കളവാണെന്നു ആദ്യ ദിവസം തന്നെ അന്വേഷണ സംഘം മനസ്സിലാക്കി. പ്രതിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നു ചൂണ്ടിക്കാട്ടി ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അടക്കം കൂടുതല്‍ പരിശോധന വേണമെന്ന പൊലീസ് അപേക്ഷ പരിഗണിച്ചാണു കോടതി കസ്റ്റഡിയില്‍ വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ജീന്‍സന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലുപേരെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പരസ്പരവിരുദ്ധമായ മൊഴികളില്‍നിന്നു കാഡലിനുള്ളിലെ ക്രിമിനലിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ മകനായിട്ടും പഠനത്തില്‍ പിന്നാക്കമായതിനാല്‍ വീട്ടില്‍ അവഗണനയായിരുന്നുവെന്നാണു മൊഴി. ആദ്യം അമ്മയെയും പിന്നീട് സഹോദരിയെയും അച്ഛനെയും മുറിയില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി. കത്തിക്കാന്‍ പെട്രോളും വെട്ടിക്കൊല്ലാനായി ആയുധങ്ങളും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രിയാണു ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇയാള്‍ ഒളിവില്‍ താമസിച്ച ചെന്നൈയിലെ ലോഡ്ജിലും പെട്രോള്‍ വാങ്ങിയ പമ്പിലും നന്തന്‍കോട്ടെ വീട്ടിലും കൊണ്ടുപോയി തെളിവെടുക്കും ആസൂത്രിതമായാണ് കൊലയെന്നു പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് പറയുന്നത്: കൊലപാതകങ്ങള്‍ നടത്തിയതു മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണെന്നു കാഡല്‍ സമ്മതിച്ചു.
ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പിരിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ ശൈലി 15 വര്‍ഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു ആദ്യ മൊഴി. ആഭിചാര കര്‍മങ്ങളെ തെറ്റായി വ്യാഖ്യാനിച്ച കാഡല്‍ കൊലപാതകത്തില്‍ ഉന്‍മാദം കണ്ടെത്തിയെന്നാണു മനഃശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായത്. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേയ്ക്കു വഴിമാറി. ജീവിത സാഹചര്യങ്ങളും ഇതിനു കാരണമായി.
കുടുംബത്തിലെ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും ഉന്നത ഉദ്യോഗങ്ങളിലുള്ളവരുമായിരുന്നു. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കാഡലിനു വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പിതാവില്‍ നിന്നും അവഗണന നേരിട്ടിരുന്നു. അതിനാല്‍ പിതാവിനോടു കടുത്ത വിരോധമായിരുന്നു. പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടത്. പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചു. മൂന്നു മാസമായി പദ്ധതി തയാറാക്കി.
മണിക്കൂറുകള്‍ ചോദ്യം ചെയ്തപ്പോഴാണ് ഇതു വ്യക്തമായതെന്നും പൊലീസ് പറയുന്നു. കാഡലിന്റെ അച്ഛന്‍ പ്രഫ. രാജ തങ്കം, മാതാവ് റിട്ട. ഡോ. ജീന്‍ പദ്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെയാണു നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ടിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























