സൗഹൃദം വീട്ടുകാര്‍ എതിര്‍ത്തു; ഒടുവിൽ മൂന്ന് പെണ്‍കുട്ടികള്‍ നാടുവിട്ടു

വീടുപേക്ഷിച്ചിറങ്ങിയ മൂന്നു പെണ്‍കുട്ടികളെ പിങ്ക് പൊലീസ് പിടികൂടി. പേരാവൂര്‍ സ്വദേശിനികളായ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികളാണ് സൗഹൃദം നഷ്ടമാകാതിരിക്കാന്‍ വീടും നാടും ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടത്. പറശ്ശിനിക്കടവില്‍ വച്ചാണ് പിങ്ക് പൊലീസ് പട്രോള്‍ സംഘം ഇവരെ കണ്ടെത്തിയത്. പിടികൂടിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങളുടെ സൗഹൃദം വീട്ടുകാര്‍ എതിര്‍ത്തതാണ് നാടുവിടാന്‍ കാരണമെന്ന് ഇവര്‍ വെളിപ്പെടുത്തിയത്.
വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിച്ച മൂവരും പറശ്ശിനി മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഒത്തുചേരുകയായിരുന്നുവെന്നും മുത്തപ്പന്റെ അനുഗ്രഹം വാങ്ങിയ ശേഷം ബസ് മാര്‍ഗം കണ്ണൂരിലെത്തി ആദ്യം വരുന്ന ട്രെയിനിന്റെ അവസാന സ്റ്റേഷന്‍ വരെ പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പിങ്ക് പൊലീസ് പറഞ്ഞു. സ്വയംരക്ഷയ്ക്കുള്ള തയാറെടുപ്പുകളും ഇവര്‍ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പിങ്ക് പൊലീസ് എഎസ്ഐ സഫിയ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൗമ്യ, ബുഷറ, സീന തുടങ്ങിയവരും തളിപ്പറമ്പ് പൊലീസും സംഘത്തിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ കണ്ണൂരിലെ വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ബന്ധുക്കളെ ഏല്‍പിച്ചു.
കുറേ ദിവസം മുമ്പ് തിരുവനന്തപുരം നെടുമങ്ങാട് നിന്ന് രണ്ട് പെണ്‍കുട്ടികള്‍ ഒളിച്ചോടിയിരുന്നു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് ഇവരെ കണ്ടെത്തി. എന്നാല്‍ ഒരു കുട്ടി ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ആ കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























