സിവില്‍ സര്‍വീസ് മോഹിച്ചു അവസാനം എത്തിച്ചേരുന്നത്
ഭാരതത്തിന്റെ പ്രഥമ പൗരനാകാന്‍ നരേന്ദ്ര മോഡി ഇറക്കിയ രാംനാഥ് കോവിന്ദിനെ പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കഷ്ടതനിറഞ്ഞ ബാല്യത്തിനൊടുവില്‍ സമൂഹത്തിന്റെ ഉന്നത പദവിയിലേക്കെത്തിയ അപൂര്‍വം നേതാക്കളില്‍ ഒരാളാണ് രാംനാഥ് കോവിന്ദ്.
1945 ഒക്ടോബര്‍ ഒന്നിന് കാണ്‍പൂരിലെ ദേഹാതിലാണു ജനിച്ചത്. പിന്നോക്ക സമുദായമായ കോലിയിലായിരുന്നു ജനനം. കഷ്ടത നിറഞ്ഞതായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊമേഴ്‌സില്‍ ബിരുദവും കാണ്‍പൂര്‍ സര്‍വകലാശാലയില്‍ നിന്നു നിയമ പഠനവും പൂര്‍ത്തിയാക്കി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ കോവിന്ദ് സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി ഡല്‍ഹിയിലെത്തി. രണ്ടു തവണ എഴുതിയെങ്കിലും എന്‍ട്രന്‍സ് പരീക്ഷ കടക്കാനായില്ല. മൂന്നാംവട്ടം ജയിച്ചെങ്കിലും സിവില്‍ സര്‍വീസ് വേണ്ടെന്നു വച്ചു. 1977 മുതല്‍ 1979 വരെ ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.
1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലായിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 13 വര്‍ഷം അഭിഭാഷകനായിരുന്നു.
1998 മുതല്‍ 2002 വരെ ബിജെപി ദളിത് മോര്‍ച്ചയുടെ അധ്യക്ഷനായിരുന്നു. ഏറെനാള്‍ പാര്‍ട്ടി വക്താവായും പ്രവര്‍ത്തിച്ചു. അഖിലേന്ത്യാ കോലി സമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 1994 ഏപ്രിലിലാണ് രാജ്യസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി രണ്ടു വട്ടം 2006 മാര്‍ച്ച് വരെ എംപിയായി. എംപിയായിരിക്കെ നിരവധി സമിതികളില്‍ അംഗമായി. പട്ടികജാതി, പട്ടിക വര്‍ഗ വികസന പാര്‍ലമെന്ററി സമിതിയിലും സാമൂഹിക നീതി ശാക്തീകരണ സമിതിയിലും നീതി-നിയമ സമിതിയിലും സജീവ സാന്നിധ്യമായി.
1997 ല്‍ പിന്നോക്കക്കാരായ ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമനത്തിനെതിരെ പ്രക്ഷോഭം നടത്തി ശ്രദ്ധേയനായി.
എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. 2002 ഒക്ടോബറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിലെത്തി . പൊതുസഭയില്‍ പ്രസംഗിക്കുകയും ചെയ്തു. എംപിയെന്ന നിലയില്‍ കോവിന്ദ് തായ്‌ലന്റ്, നേപ്പാള്‍, പാകിസ്താന്‍, സിംഗപ്പൂര്‍ , ജര്‍മനി, സ്വീറ്റ് സര്‍ലാന്‍ഡ്, ഫ്രാന്‍സ് , ബ്രിട്ടന്‍, യുഎസ് എ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
2015 ഓഗസ്റ്റ് എട്ടിനാണ് ബീഹാര്‍ ഗവര്‍ണറായി ചുമതലയേറ്റത്. ബീഹാര്‍ ഗവര്‍ണറായതിനുശേഷം നടന്ന ആദ്യ പൊതു പരിപാടിയില്‍ കോവിന്ദ് നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. ദളിതരും പിന്നോക്കക്കാരും വിദ്യാഭ്യാസത്തിന്റെയും വോട്ടവകാശത്തിന്റെയും ശരിയായ മൂല്യം മനസ്സിലാക്കാതെ അവരുടെ വിധി മാറില്ലെന്നായിരുന്നു കോവിന്ദിന്റെ പ്രസംഗം. ഈ രണ്ട് അവകാശങ്ങളും ശരിയായി ഉപയോഗിക്കാത്തതാണു രാജ്യത്തെ ദളിതര്‍ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഹാറിന്റെ 36-മത് ഗവര്‍ണറായി കോവിന്ദിനെ നിയമിച്ചത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ സ്വാഗതം ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയിലും കോവിന്ദിന്റെ സംഭാവനകള്‍ പതിഞ്ഞു. ലഖ്‌നൗവിലെ ഡോ. ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗമായിരിക്കേണ്ട ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിനായി. കല്‍ക്കട്ട ഐഐഎമ്മിലെ പിന്നാക്ക വിഭാഗം പ്രതിനിധിയുമായിരുന്നു. എംപിയുടെ പദ്ധതി പ്രകാരം പിന്നോക്ക മേഖലകളില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ വികസനത്തിനായി സ്‌കൂളുകള്‍ നിര്‍മ്മിക്കാനും കോവിന്ദ് മുന്‍കൈയെടുത്തു.
തിരക്കേറിയ അഭിഭാഷക ജീവിതത്തിനിടയിലും പട്ടിക ജാതി പട്ടിക വര്‍ഗക്കാരായ വനിതകള്‍ക്കും നിര്‍ധനര്‍ക്കും സൗജന്യ നിയമ സഹായം നല്‍കാന്‍ ഡല്‍ഹിയില്‍ സൗജന്യ നിയമ സഹായ സൊസൈറ്റി സ്ഥാപിക്കാന്‍ മുന്‍കൈയ്യെടുത്തു. 1974 ലായിരുന്നു വിവാഹം. സവിതായാണു കോവിന്ദന്റെ ഭാര്യ. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.
ബിജെപിയില്‍ ചേരുംമുമ്പ് 1977 ല്‍ അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യാനും കോവിന്ദനായി. 2012 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിന്ദന്റെ ദളിത് സ്വാധീനം ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ദളിത് മേഖലകളില്‍ ബിജെപിയുടെ പ്രധാന പ്രചാരണ ആയുധവും കോവിന്ദനായിരുന്നു. മായാവതിയുടെ ദളിത് രാഷ്ട്രീയത്തിനു ബിജെപിയുടെ മറുപടിയും അദ്ദേഹമായിരുന്നു . ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ പിടിക്കാനാണു കോവിന്ദനെ ഗവര്‍ണറായിക്കിയതെന്ന് എതിരാളികള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha