മലയാളത്തിലെ ജനപ്രിയ ചാനലായ സൂര്യാ ടി.വി. കേരളത്തിലെ അവരുടെ ഓഫീസുകള്‍ അടച്ചു പൂട്ടുന്നു
കേരളത്തിലെ ട്രേഡ് യൂണിയന്‍ സംസ്‌കാരത്തിനിടയില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇടമില്ലെന്നാണ് കമ്പനിയുടെ വാദം. സൂര്യ ടിവിയുടെ ആസ്ഥാനം ചെന്നൈയാണ്. തമിഴിലെ പ്രശസ്ത ഗ്രൂപ്പായ സണ്ണിന്റെ വകയാണ് സൂര്യ. കരുണാനിധിയുടെ ഉറ്റ ബന്ധു കലാനിധി മാരനാണ് സണ്‍ ഗ്രൂപ്പിന്റെ ചുമതല. തമിഴകത്തെ ഡിഎംകെ കക്ഷിയുടെ സ്വന്തമാണ് സണ്‍ ടി.വി.
സൂര്യയുടെ ആസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റിയതോടെയാണ് വിഷയം രൂക്ഷമായത്. കൂടുതല്‍ ജീവനക്കാരും തിരുവനന്തപുരം സ്വദേശികളാണ്. അവര്‍ കൊച്ചിയിലേക്ക് മാറിയതോടെ പ്രശ്‌നകലുഷിതമായി. അവര്‍ രാഷ്ട്രീയ സംഘടനയുടെ സഹായത്തോടെ ട്രേഡ് യൂണിയനുണ്ടാക്കി. രാഷ്ട്രീയക്കാരുടെ കൈയില്‍ ഇത്തരം വിഷയങ്ങള്‍ ലഭിക്കാമെങ്കില്‍ അതില്‍ എന്തെല്ലാം സംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പണക്കാരുടെ സ്ഥാപനങ്ങള്‍ക്കെതിരെ യൂണിയനുണ്ടാക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് ഹരമാണ്. തൊഴിലാളിയില്‍ നിന്നും മുതലാളിയില്‍ നിന്നും പണം ലഭിക്കും.
ജീവനക്കാര്‍ യൂണിയനുണ്ടാക്കിയതിനു പിന്നാലെ സൂര്യ റ്റി വി.അവരുടെ വിശ്വസ്തരായ കുറച്ച് ജീവനക്കാരെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി. ചാനല്‍ ആസ്ഥാനം പൂട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാറ്റം. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുകയും തൊഴില്‍ വകുപ്പ് സ്ഥാപനം റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതോടെ സ്ഥാപനം നടത്തി കൊണ്ടു പോകാനാകാത്ത സ്ഥിതി വിശേഷം വന്നു ചേര്‍ന്നു.
തമിഴ്‌നാട്ടിലെ രീതിയനുസരിച്ചാണ് സൂര്യ ടി.വി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജീവനകാര്‍ക്ക് ശമ്പളം നല്‍കില്ല എന്നതാണ് തമിഴകത്തെ രീതി. അതേ ശൈലി തന്നെയാണ് കേരളത്തിലും സൂര്യ പ്രയോഗിച്ചത്. കുറഞ്ഞ ശമ്പളത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്ന സാങ്കേതികതയോട് ജീവനക്കാര്‍ യോജിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ശമ്പളത്തിന്റെ പേരില്‍ സൂര്യയുമായി ഉടക്കി പോയ പഴയ ജീവനക്കാരും സൂര്യക്ക് പണി കൊടുക്കാന്‍ ഇപ്പോള്‍ രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം പി.ടി.തോമസ് എം എല്‍ എ സൂര്യ ടി.വിയുടെ ഓഫീസില്‍ സമരം ചെയ്യുന്ന ജീവനക്കാരെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം തൊഴില്‍ വകുപ്പ് മന്ത്രിയുമായി വിഷയം ടെലിഫോണില്‍ ചര്‍ച്ച ചെയ്തു. മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും ഇടപെട്ടതോടെ വിഷയം പരിഹരിക്കേണ്ടി വരും. കേരളത്തിലെ ഓഫീസ് ചെന്നൈയിലേക്ക് മാറ്റുക എന്നതാണ് ഏക പോംവഴി. ജീവനക്കാര്‍ക്ക് ചെന്നൈയിലെത്താന്‍ നിര്‍ദ്ദേശം നല്‍കും. ചെന്നൈയില്‍ പോകാന്‍ തയ്യാറല്ലാത്തവർക്ക് ജോലി വിടാം.
https://www.facebook.com/Malayalivartha