ദിലീപിനെതിരെ പ്രധാന സാക്ഷിയാകാൻ മഞ്ജു ഒരുങ്ങുന്നു...

നടൻ ദിലീപ് അറസ്റ്റിലായ കേസിൽ മുൻ ഭാര്യ മഞ്ജുവാര്യർ പ്രധാന സാക്ഷിയാകും. മഞ്ജുവിൽ നിന്ന് മൊഴിയെടുത്തപ്പോൾ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഈ വിഷയങ്ങളാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പകയ്ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
ദിലീപിനെ ചോദ്യം ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് എ.ഡി.ജി.പി ബി. സന്ധ്യയാണ് മഞ്ജുവിന്റെ മൊഴിയെടുത്തത്. വിവാഹ ബന്ധം തകരാനിടയായ കാര്യങ്ങൾ വിശദമായി സംസാരിച്ചെന്നാണ് വിവരം. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചു. ഇതിന് ശേഷമാണ് ദിലീപിനെയും നാദിർഷയെയും 13 മണിക്കൂർ ചോദ്യം ചെയ്തത്.
മുഖ്യപ്രതി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫിൽ നിന്ന് പിടിച്ചെടുത്ത മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ലെങ്കിലും മായ്ച്ചു കളഞ്ഞതാണോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഞായറാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത രാജു ജോസഫിനെ വിട്ടയച്ചിരുന്നു. പ്രതീഷ് ചാക്കോയുടെ ഓഫീസിൽ കിടന്നതാണെന്ന് പറഞ്ഞാണ് രാജു ജോസഫ് മെമ്മറി കാർഡ് പൊലീസിന് കൈമാറിയത്.
ഈ കാർഡുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ പൊലീസിന് നേരത്തേ ലഭിച്ചുവെങ്കിലും അത് മെമ്മറി കാർഡിൽ നിന്ന് പകർത്തിയതാണെന്ന് വ്യക്തമായിരുന്നു. മൊബൈൽ ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോയെ ഏല്പിച്ചെന്നാണ് സുനിയുടെ മൊഴി. ഇത് ദിലീപിന് കൈമാറിയോയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തള്ളിയാൽ ഉടൻ അറസ്റ്റുണ്ടായേക്കും.
പ്രതിയാകുമെന്ന് ഉറപ്പായ ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ അറസ്റ്റ് പൊലീസ് നീട്ടിക്കൊണ്ടുപോകുകയാണ്. ഇയാൾ പൊലീസ് കസ്റ്റഡിയിൽ രഹസ്യകേന്ദ്രത്തിലാണെന്നാണ് സൂചന. നാദിർഷയും പൊലീസ് നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha





















