ഇനി അങ്കം കേരളത്തില്‍ ... പിന്നില്‍ നിന്നു കുത്തിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും എതിരെ പിസി ചാക്കോ; ജയ സാധ്യതയുള്ള 12 സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കും

തൃശൂരില്‍ നിന്നും ചാലക്കുടിയിലേക്ക് കൂടുമാറി തോറ്റ കോണ്‍ഗ്രസ് ദേശീയ വക്താവ് പി.സി. ചാക്കോ കേരള നേതാക്കള്‍ക്കെതിരെ ശക്തമായി രംഗത്ത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തന്നെ പിന്നില്‍നിന്നു കുത്തിയെന്ന് പി.സി. ചാക്കോ പറഞ്ഞു. മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണു ചാക്കോ സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പ്രതികരിച്ചത്.
താന്‍ കേരളരാഷ്‌ട്രീയത്തില്‍ സജീവമാകും. രണ്ടുവര്‍ഷം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് ആഗ്രഹം. തനിക്കു ജയിക്കാന്‍ കഴിയുന്ന പന്ത്രണ്ടോളം നിയമസഭാ സീറ്റുകളുണ്ട്. നിലവില്‍ കോണ്‍ഗ്രസ് വക്‌താവിന്റെ ചുമതല ഡല്‍ഹിയിലിരുന്നു നിറവേറ്റും.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ചാലക്കുടിയിലെ തോല്‍വിയെക്കുറിച്ചു തന്നോടു നേരിട്ട് ആരാഞ്ഞെന്നും എന്നാല്‍ , ഉമ്മന്‍ചാണ്ടിയോ രമേശോ ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്നും ചാക്കോ വെളിപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലെ എം.എല്‍.എമാര്‍ കാണിച്ച സഹാനുഭൂതിപോലും മുതിര്‍ന്ന നേതാക്കള്‍ കാണിച്ചില്ല. തോല്‍വിയുടെ പേരില്‍ ക്രൂശിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
ചാലക്കുടിയില്‍ എ, ഐ ഗ്രൂപ്പുകള്‍ ആസൂത്രിതമായി തന്റെ പരാജയം ഉറപ്പാക്കി. തോല്‍വി അന്വേഷിക്കുന്ന സി.വി. പത്മരാജന്‍ സമിതി മുമ്പാകെ, ഗ്രൂപ്പ് അടിസ്‌ഥാനത്തില്‍ ഒന്നിച്ചാണ് ഇവര്‍ തെളിവു നല്‍കിയത്. ഒറ്റയ്‌ക്കൊറ്റയ്‌ക്കു പോയാല്‍ മണ്ഡലം പ്രസിഡന്റുമാര്‍ സത്യം പറഞ്ഞേക്കാമെന്നു ഭയന്ന് എ ഗ്രൂപ്പ് പ്രസിഡന്റുമാര്‍ ഒന്നിച്ചും ഐ ഗ്രൂപ്പ് പ്രസിഡന്റുമാര്‍ ഒന്നിച്ചുമാണു സമിതിക്കു മുന്നിലെത്തിയത്. തെളിവെടുപ്പില്‍ പോലും തനിക്കു നീതി ലഭിക്കരുതെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
താന്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പറഞ്ഞു ഫലിപ്പിച്ചിരുന്നത്. എ.കെ ആന്റണിയെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. അതിന്റെ അടിസ്‌ഥാനത്തില്‍, ചാക്കോ ഒന്നുകൊണ്ടും ഭയപ്പെടേണ്ട, ഏറ്റവും ഭൂരിപക്ഷം തനിക്കായിരിക്കുമെന്നാണ് വോട്ടെടുപ്പിനുശേഷം ആന്റണി പറഞ്ഞത്. ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്നാണ് അപ്പോഴും താന്‍ പറഞ്ഞത്. തോല്‍വിക്കുശേഷം ആന്റണിയെ കണ്ടപ്പോള്‍ എന്തു പറ്റി ചാക്കോ? എന്നായിരുന്നു ചോദ്യം.
ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും നേരത്തേതന്നെ അവരുടെ ഗുഡ്‌ബുക്കില്‍നിന്നു തന്നെ വെട്ടിയതാണ്. നായനാര്‍ മന്ത്രിസഭയ്‌ക്കു പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തെ താന്‍ എതിര്‍ത്തതാണു കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























