ഒൻപതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സർക്കാരിനും ആർ.സി.സിക്കും ഹൈക്കോടതി നോട്ടീസ്

അർബുദ രോഗ ചികിത്സയ്ക്കെത്തിയ ഒന്പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തിൽ സർക്കാരിനും തിരുവനന്തപുരത്തെ ആർ.സി.സിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കുറ്റക്കാർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുട്ടിയുടെ പിതാവ് കോടതിയിൽ ഹർജി നല്കിയിരുന്നു. ഇതിനെത്തുടർന്നാണ് കോടതി നടപടിയെടുത്തത്.
ആർ.സി.സി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം മകളുടെ ജീവൻ അപകടത്തിലാണെന്നും ചികിത്സയ്ക്കും പുനരധിവാസത്തിനും നടപടി വേണമെന്നും ഹർജിയിൽ പറയുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് രക്താർബുദ ചികിത്സയ്ക്കായി ആർ.സി.സിയിൽ എത്തിയപ്പോൾ നടത്തിയ രക്തപരിശോധനയിൽ കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധ ഇല്ലെന്നായിരുന്നു റിപ്പോർട്ട്. ആർ.സി.സിയിൽ തുടർന്നുള്ള ചികിത്സയിലൂടെയായിരുന്നുകുട്ടിയെ എച്ച്.ഐ. വി ബാധിതയാക്കിയത് .ഇത് അധികൃതരുടെ അനാസ്ഥയാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പിതാവ് നൽകിയ ഹർജിയിൽ പറയുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും അടിയന്തര നടപടിക്ക് നിർദ്ദേശിച്ചെങ്കിലും സർക്കാർ ചില അന്വേഷണ സമിതികൾക്ക് രൂപം നൽകിയതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡി.ജി.പിയോടു നിർദ്ദേശിക്കണം, വൻ തുക ചെലവു വരുന്ന ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















