പിണറായുടെ വാക്കുകൾ സ്വീകരിച്ചു; ഷാർജയിൽ മൂന്ന് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം

ഷാർജയിൽ മൂന്ന് വർഷം തടവ് ശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം. ഷാർജ ഭരണാധികാരി ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്.
ഗുരുതര കുറ്റകൃത്യങ്ങളിലൊഴികെയുള്ള കേസുകളിൽ പെട്ട് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം ആശ്വാസമാകുന്നത് വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി. രാവിലെ ക്ളിഫ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷാർജ സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമിയോട് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സുൽത്താൻ അത് ഉടൻ തന്നെ അംഗീകരിക്കുകയും ചെയ്തു.
എന്നാൽ, രാജ്ഭവനിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ സുൽത്താൻ മുഖ്യമന്ത്രി പറഞ്ഞ കാര്യം പരാമർശിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പരാമർശം ഏവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. മലയാളികളെ മാത്രമല്ല, ഗുരുതര ക്രിമിനൽ കേസുകളിൽ പെടാത്ത മുഴുവൻ വിദേശീയരേയും ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് സുൽത്താൻ പ്രഖ്യാപിച്ചു.
മാത്രമല്ല, അവർ എന്തിന് അവർ നാട്ടിൽ പോകണം അവർ ഇവിടെ തന്നെ നിൽക്കട്ടെ, അവർക്ക് ഷാർജ നല്ല ജോലി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുൽത്താന്റെ ഈ പ്രഖ്യാപനത്തെ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. ഗുരുതര ക്രിമിനൽ കുറ്റങ്ങളൊഴികെയുള്ള കേസുകളിൽപെട്ട് ഷാർജയിൽ ജയിലുകളിൽ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. ഇത് കൂടാതെ ചെക്ക് കേസുകളിലും സിവിൽ കേസുകളിലുംപെട്ട് മൂന്നു വർഷത്തിലേറെയായി ഷാർജയിലെ ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

സുൽത്താന്റെ പ്രഖ്യാപനത്തോടെ ചെറിയ തർക്കങ്ങളിലും ബിസിനസ് സംബന്ധമായ കേസുകളിലും പെട്ട് ഷാർജ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് മോചനത്തിന് വഴിയൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞുയ. യു.എ.ഇ.യിലെ മറ്റു എമിറേറ്റ്സുകളിലും ഇതര ഗൾഫ് രാജ്യങ്ങളിലും ജയിലുകളിൽ പെട്ടുപോയ മലയാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തീരുമാനം വലിയ ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha





















