സോളാർ കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫിസിനു വീഴ്ച്ച പറ്റിയതായി റിപ്പോർട്ട്

സോളാർ തട്ടിപ്പ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് നേരിട്ട് പരാമർശമില്ല. അതേസമയം,തട്ടിപ്പ് കണ്ടെത്തി തടയുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസുകൾ ഒത്തുതീർക്കാൻ ഓഫിസ് ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് സോളാർ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. നാലു വാല്യങ്ങളുള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ടീം സോളാർ കമ്പനി രൂപീകരിച്ച് സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെന്നാണ് പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് തട്ടിപ്പിന്റെ കേന്ദ്രമായി പ്രവർത്തിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. 2013 ഒക്ടോബർ 28നാണ് ജസ്റ്റിസ് ജി.ശിവരാജനെ അന്വേഷണകമ്മിഷനായി നിയമിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൂടിക്കാഴ്ച പത്തുമിനിട്ട് നേരം നീണ്ടുനിന്നു.
നിലവിലെ നിയമങ്ങള്‍ തട്ടിപ്പുകള്‍ തടയാന്‍ അപര്യാപ്തമാണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നാല് ഭാഗങ്ങളായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോർട്ടിനെ കുറിച്ച് പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറയുമെന്ന് ജ.ശിവരാജൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha





















