തിടുക്കപ്പെട്ട് ദിലീപിനെതിരെ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിലും അധികം വൈകില്ല; രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ സാധ്യത

ജാമ്യം ലഭിച്ച സാഹചര്യത്തിൽ ദിലീപിനെതിരെ തിടുക്കപ്പെട്ട് കുറ്റപത്രം നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാൽ കുറ്റപത്രം വൈകില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ സാധ്യതയുണ്ട്. ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂർത്തിയാകുന്ന ഒക്ടോബർ എട്ടിന് മുമ്പ് കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നേരത്തേ പൊലീസ്. ഇത്തരത്തിൽ കുറ്റപത്രം സമർപ്പിച്ചാൽ സ്വാഭാവിക ജാമ്യത്തിനുള്ള അവസരം ഇല്ലാതാകുമായിരുന്നു.
അതിനു മുമ്പേ ജാമ്യം ലഭിച്ച സാഹചര്യത്തിൽ തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എന്നാൽ കുറ്റപത്രം വൈകില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ സാദ്ധ്യതയുണ്ട്. കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽഫോണും യഥാർത്ഥ മെമ്മറികാർഡും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുറ്റപത്രം നൽകിയാലും അന്വേഷണം അവസാനിപ്പിക്കില്ല. ഇത് കുറ്റപത്രത്തിൽ പ്രത്യേകം പരാമർശിക്കും. മുഖ്യപ്രതി പൾസർ സുനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചപ്പോഴും ഈ രീതിയാണ് അന്വേഷണസംഘം സ്വീകരിച്ചത്.
ഗൂഢാലോചനയിലെ ഈ അന്വേഷണത്തിനൊടുവിലാണ് ദിലീപ് അറസ്റ്റിലായത്. പരസ്പര വിരുദ്ധമായ മൊഴികൾ നൽകി പൊലീസിനെ കുഴക്കിയ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യില്ല. നാദിർഷയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാലതാമസവും ആശയക്കുഴപ്പവും കുറ്റപത്രം വേഗത്തിൽ തയ്യാറാക്കുന്നതിന് തടസമായി. പൊലീസ് നിശ്ചയിച്ച സമയങ്ങളിലൊന്നും ദിലീപിന്റെ അടുത്തസുഹൃത്തുകൂടിയായ നാദിർഷയെ ചോദ്യം ചെയ്യാനായില്ല.

ഹൈക്കോടതിയുടെ അനുമതിയോടു കൂടിയ ചോദ്യം ചെയ്യലിലും കാര്യമായ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് പൊലീസ് നീങ്ങിയിരുന്നു. കേസിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ മുഖ്യസാക്ഷിയായിരിക്കും. മജിസ്ട്രേട്ടിന് മുമ്പിൽ രേഖപ്പെടുത്തിയ 24 പേരുടെ രഹസ്യമൊഴിയാണ് മറ്റൊരു പ്രധാന ഘടകം.
ഇത് മുഴുവൻ ദിലീപിനെതിരെയുള്ള തെളിവുകളാണെന്നാണ് അന്വേഷണസംഘത്തിന്റെ അവകാശവാദം. പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നതിനാൽ രഹസ്യമൊഴി വിചാരണ വേളയിൽ സാധാരണയായി ആരും മാറ്റിപ്പറയാറില്ല.

വിചാരണവേളയിൽ ഏറ്റവുമധികം വാദത്തിന് ഇടയാക്കുന്നത് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ കണ്ടെത്താത്തതിനെ ചൊല്ലിയായിരിക്കും. പ്രോസിക്യൂഷൻ നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധിയും ഇതായിരിക്കും. മുഖ്യപ്രതിക്കെതിരെ ചുമത്തിയ മാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ദിലീപിനെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും ഇത് നിലനിൽക്കുമോയെന്നതും തർക്കവിഷയമാണ്.
അശ്ളീല ദൃശ്യങ്ങൾ പകർത്താൻ ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷൻ ആരോപണം. അതിനാൽ മാനഭംഗക്കുറ്റം എങ്ങനെ നിലനിൽക്കുമെന്നാണ് പ്രതിഭാഗം ഉന്നയിക്കുക. ഇക്കാര്യം ഉന്നയിച്ച് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് പിന്നീട് കോടതിയെ സമീപിക്കാനും സാദ്ധ്യതയുണ്ട്.
https://www.facebook.com/Malayalivartha





















