ജനജാഗ്രതാ യാത്രകള്‍ക്ക് തുടക്കമായി, ജനരക്ഷാ യാത്രയുടെ മറവില്‍ ബി.ജെ.പി രാജ്യമെമ്പാടും സി.പി.എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്ന് പിണറായി

ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള ജനജാഗ്രതാ യാത്രകള്‍ക്ക് തുടക്കമായി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അവസാനിപ്പിക്കുക, വര്‍ഗീയതയെ ചെറുക്കുക, എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഇടതു മുന്നണിയുടെ യാത്ര.
തിരുവനന്തപുരത്തു നിന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥ മുഖ്യമന്ത്രി പിണറായി വിജയനും മഞ്ചേശ്വരത്തുനിന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖലാ ജാഥ സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും ഉദ്ഘാടനം ചെയ്തു.
ജനരക്ഷാ യാത്രയുടെ മറവില്‍ ബി.ജെ.പി രാജ്യമെമ്പാടും സി.പി.എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തെ കീഴ്‌പ്പെടുത്തുമെന്ന വാശിയോടെയാണ് ബി.ജെ.പി ജാഥ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നിയമപരമായി എന്തെല്ലാം നടപടി സ്വീകരിക്കേണ്ടതുണ്ടോ അതെല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അതില്‍ ആരും വെപ്രാളയപ്പെട്ടിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുന്‍ യു.ഡി.എഫ് സര്‍ക്കാരാണ് അന്വേഷണത്തിനായി കമ്മിഷനെ നിയ്മിച്ചത്. ഇനി നിയമ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ചേശ്വരത്തുനിന്നുള്ള യാത്രയില്‍ സത്യന്‍ മൊകേരി (സിപിഐ), പി എം ജോയ് (ജനതാദള്‍ എസ്), പി കെ രാജന്‍ (എന്‍സിപി), ഇ പി ആര്‍ വേശാല (കോണ്‍ഗ്രസ് എസ്), സ്‌കറിയ തോമസ് (കേരള കോണ്‍ഗ്രസ്) എന്നിവര്‍ അംഗങ്ങളാണ്.
തിരുവനന്തപുരത്തുനിന്നുള്ള യാത്രയില്‍ എ വിജയരാഘവന്‍ (സിപിഐ എം), ജോര്‍ജ് തോമസ് (ജനതാദള്‍ എസ്), ഉഴമലയ്ക്കല്‍ വേണുഗോപാലന്‍ (കോണ്‍ഗ്രസ് എസ്), അഡ്വ. ബാബു കാര്‍ത്തികേയന്‍ (എന്‍സിപി), പി എം മാത്യു (കേരള കോണ്‍ഗ്രസ് സ്‌കറിയ) എന്നിവര്‍ അംഗങ്ങളാണ്. ഉദ്ഘാടന യോഗങ്ങളില്‍ മന്ത്രിമാരും എല്‍ഡിഎഫ് നേതാക്കളും പങ്കെടുത്തു.
കോടിയേരി നയിക്കുന്ന യാത്ര തൃശൂരിലും കാനം നയിക്കുന്ന ജാഥ എറണാകുളത്തും സമാപിക്കും. രണ്ടാഴ്ച സംസ്ഥാനത്ത് പര്യടനം നടത്തുന്ന യാത്ര വന്‍ വിജയമാക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇരു യാത്രകളും നവംബര്‍ മൂന്നിന് സമാപിക്കും.
https://www.facebook.com/Malayalivartha























